കലാകാരന്മാര്‍ ആവേശത്തിലായിരുന്നെങ്കിലും സംഘാടകര്‍ അതിനൊത്ത് ഉയര്‍ന്നോ എന്ന കാര്യം സംശയത്തിലാണ്. അവസാന ദിവസമായ നവംബർ 23ന് രാവിലെ 9.30ന് മത്സരം തുടങ്ങുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും ഭൂരിഭാഗം മത്സരങ്ങളും വൈകിയാണ് തുടങ്ങിയത്. ഇത്തവണയും കലോത്സവ വേദിയിലെ സംഘര്‍ഷാന്തരീക്ഷത്തിന് കോട്ടം തട്ടിയിട്ടില്ല. ഹൈസ്‌കൂള്‍ വിഭാഗം പൂരക്കളി മത്സരത്തിൻ്റെ ഫലപ്രഖ്യാപനത്തിനു ശേഷം വേദിയില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. തുടര്‍ന്ന് സ്ഥിരം അപ്പീലിലേക്കും കലോത്സവ വേദി സാക്ഷ്യം വഹിച്ചു. പൂരക്കളി, അറബനമുട്ട്, കേരളനടനം, ഓട്ടന്‍തുള്ളല്‍, അറബിക് നാടകം, കുച്ചിപൊടി എന്നിങ്ങനെ എല്ലാ കലാരൂപങ്ങളും വേദിയില്‍ നിറഞ്ഞാടി.
advertisement
കണ്ണൂർ ജില്ലാ കലോത്സവ വേദിയിൽ നിന്ന്
ആരാധനയുടെ ഭാഗമായി ക്ഷേത്രകലകള്‍ അരങ്ങിലെത്തി. കലോത്സവത്തിലെ ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, ഒപ്പന എന്നിവ അരങ്ങേറിയ വേദികളില്‍ തിരക്ക് സജീവമായി. പൊള്ളുന്ന വെയിലിനെ വക വെക്കാതെയാണ് ജനസഞ്ചയം കലോത്സവ വേദിയിലെത്തുന്നത്. ആദ്യമായി ഗോത്രകലകളും വേദി കീഴടക്കി. ഗോത്രകലകള്‍ കാണാന്‍ ഒട്ടേറെ ആസ്വാദകരാണ് ചരിത്രമണ്ണിലെത്തിയത്. മംഗലം കളി, പണിയനൃത്തം, മലപുലയ ആട്ടം എന്നിവ അത്ഭുതത്തോടും ആകാംക്ഷയോടുമാണ് ആളുകള്‍ കണ്ടത്.
ഇരുള നൃത്തം , പാലിയ നൃത്തം എന്നിവയ്ക്കും കലോത്സവ വേദി ആദ്യമായാണ് ലഭിക്കുന്നത്. ബോയ്‌സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തിലെ വേദി ഒന്നില്‍ കുച്ചുപ്പുടി, വേദി രണ്ടില്‍ തിരുവാതിര എന്നീ ക്‌ളാസിക് നൃത്തയിനങ്ങളും വേദി ആറില്‍ കഥകളിയും അരങ്ങേറി. ഹരിത കലോത്സവമായി നടത്തുന്ന പയ്യന്നൂരിലെ കലോത്സവത്തില്‍ 600 വോളൻ്റിയര്‍മാരാണ് നിലയുറപ്പിച്ചത്. കലോത്സവത്തിൻ്റെ മാറ്റുകൂട്ടി കെ യു ദാമോദര പൊതുവാളിൻ്റെ മേല്‍നോട്ടത്തിലെ ഊട്ടുപുരയിലും തിരക്കേറുകയാണ്. എപ്പോള്‍ പോയാലും ഊട്ടുപ്പുര കുരുന്നുകള്‍ക്ക് ആദിത്വം അരുളുന്നു.
കലോത്സവത്തിന് സമാപനമായതോടെ മാസങ്ങളുടെ പരിശീലനത്തിനും പ്രയത്‌നത്തിനും തിരശീലവീണു. സ്പീക്കര്‍ എ എന്‍ ഷംസീര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ സുധാകരന്‍ എം പി, രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി, കെ കെ ശൈലജ എം എല്‍ എ, ജില്ല കലക്ടര്‍ അരുണ്‍ കെ വിജയന്‍ എന്നിവര്‍ സമാപന ചടങ്ങില്‍ പങ്കുചേർന്നു. ജില്ലയിലെ പല സ്‌കൂളുകളില്‍ നിന്നും വന്ന് കുറച്ചു നേരമെങ്കിലും ഒത്തു ചേര്‍ന്ന് സൗഹൃദം പങ്കിട്ട കുരുന്നുകള്‍ ഇടക്കാലത്തേക്ക് വിട പറഞ്ഞു. മറക്കാനാകാത്ത അനുഭവങ്ങള്‍ സമ്മാനിച്ച പയ്യന്നൂര്‍ മണ്ണ് കുരുന്നുകള്‍കിടയില്‍ എന്നും നിഴലിക്കും.