തെയ്യവുമായി ബന്ധപ്പെട്ട എല്ലാം മേഖലയിലും കഴിവ് തെളിയിച്ച വ്യക്തിത്വമാണ് അതിയടം കുഞ്ഞിരാമപെരുവണ്ണാന്‍. ദൈവം തന്നെ നേരിട്ട് പ്രത്യക്ഷപ്പെട്ട് അനുഗ്രഹം ചൊരിയുന്നത് പോലെയാണ് പെരുവണ്ണാൻ്റെ കെട്ടിയാട്ടം.
തെയ്യക്കാരനായിരുന്ന അപ്പപെരുവണ്ണാൻ്റെയും ചീയ്യയിയുടെയും മകനായി 1950 ജൂലൈ 17നായിരുന്നു കുഞ്ഞിരാമപെരുവണ്ണാൻ്റെ ജനനം. നാലാം വയസ്സില്‍ ആടിവേടന്‍ കെട്ടിയാണ് തെയ്യം കലയിലേക്ക് കുഞ്ഞിരാമ പെരുവണ്ണാൻ്റെ പ്രവേശം. 14 -ാം വയസ്സില്‍ മുത്തപ്പന്‍ വെള്ളാട്ടവും വീരന്‍തെയ്യവും കെട്ടി തുടങ്ങി. 24-ാം വയസ്സില്‍ പെരുവണ്ണന്‍ സ്ഥാനികനെന്ന മഹനീയ മുഹുര്‍ത്തം. പിന്നീടിങ്ങോട്ട് കതിവന്നൂര്‍വീരന്‍, മുച്ചിലോട്ട് ഭഗവതി, പാലോട്ട് ദൈവം, മാക്കപോതി, കണ്ണങ്ങാട്ടു ഭഗവതി, പുതിയഭഗവതി തുടങ്ങി നിരവധി തെയ്യക്കോലങ്ങള്‍ കെട്ടിയാടി.
advertisement
അതിയടം മുച്ചിലോട്ടുകാവില്‍ മൂന്നുതവണ പെരുങ്കളിയാട്ടതിനു (12 വര്‍ഷത്തില്‍ ഒരിക്കല്‍) മുച്ചിലോട്ടു ഭഗവതിയുടെ തിരുമുടിയേറ്റി. മലബാറിലെ പുതിയ തലമുറയിലെ തെയ്യക്കാര്‍ക്ക് എന്നും ഇദ്ദേഹം ഗുരുനാഥനാണ്. തെയ്യത്തിനായി ഉഴിഞ്ഞുവെച്ച ജീവിതത്തിന് അര്‍ഹിക്കുന്ന പുരസ്‌ക്കാരം ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് കുഞ്ഞിരാമ പെരുവണ്ണാനും അതിയടം നാടും.