'ഒയിവാലി' എന്ന ഈ വിദേശ കപ്പലിൻ്റെ 60 ശതമാനത്തോളം നേരത്തെ നീക്കം ചെയ്തിരുന്നുവെങ്കിലും ശേഷിക്കുന്ന ഭാഗം ഇപ്പോഴും കടലില്‍ തന്നെയാണ്. കടലില്‍ ഉപേക്ഷിച്ച നിലയിലുള്ള കപ്പലിൻ്റെ അവശിഷ്ടങ്ങള്‍ ഒഴുകി കരയ്ക്കടിയാറുണ്ട്. കപ്പലിൻ്റെ പകുതിയിലേറെ പൊളിച്ചെടുത്ത് ധര്‍മ്മടത്ത് കരയ്‌ക്കെത്തിച്ചു കഴിഞ്ഞു. പൊളിക്കാന്‍ അഴീക്കലിൽ എത്തിക്കേണ്ട കപ്പലിൻ്റെ അവശിഷ്ടങ്ങളാണ് ഇന്ന് ധര്‍മ്മടത്തെ കടലിനടിയില്‍ കിടക്കുന്നത്. വെള്ളം കയറിയതു കൊണ്ട് ആര്‍ക്കും കപ്പലിനടുത്ത് എത്താനാകുന്നില്ല.
ആന്ധ്രാപ്രദേശിലെ ഒരു കമ്പനിയാണ് പൊളിച്ചു നീക്കാനുളള കരാറെടുത്തിരുന്നത്. 2019 ഓഗസ്റ്റ് മാസത്തില്‍ പൊളിക്കാന്‍ കൊണ്ടു പോകുന്നതിനിടെ ഈ കപ്പല്‍ കടലില്‍പെട്ടു. ശക്തമായ മഴയിലും കാറ്റിലും പെട്ട് ടഗിലെ വടംപൊട്ടി കപ്പല്‍ കടലില്‍ കുടുങ്ങുകയായിരുന്നു. പൊളിക്കാന്‍ കൊണ്ടുവരുന്ന ഇത്തരം കപ്പലുകള്‍ മഴക്കാലത്ത് കൊണ്ടു പോകരുതെന്നുള്ള നിയമം കാറ്റില്‍ പറത്തിയാണ് ടഗില്‍ ബന്ധിച്ച് ഈ കപ്പലിനെ കൊണ്ടുവന്നത്. അന്ന് കപ്പലില്‍ നിന്നും രാസവസ്തുക്കള്‍ കടലില്‍ പരന്നതായി പ്രദേശവാസികള്‍ പരാതി ഉന്നയിച്ചിരുന്നു.
advertisement
ഒയിവാലി കപ്പല്‍
2021ല്‍ കപ്പല്‍ പൊളിച്ചു നീക്കാന്‍ ശ്രമം ആരംഭിച്ചിരുന്നു. എന്നാല്‍ കപ്പല്‍ വലിക്കാനുള്ള ക്രെയിനും വടവും ഉള്‍പ്പെടെ യന്ത്ര സാമഗ്രികള്‍ കടലില്‍ എത്തിക്കാന്‍ കഴിയാതെ വന്നതോടെ പദ്ധതി ഉപേക്ഷിച്ചു. പിന്നീട് അതിനായി പ്രത്യേകം റോഡ് നിര്‍മ്മിച്ചാണ് ഉപകരണങ്ങള്‍ കടല്‍തീരത്ത് എത്തിച്ചത്. ഇതെല്ലാം കപ്പല്‍ പൊളിക്കുന്നത് വൈകാനിടയായി. പണി പുരോഗമിക്കവേ മഴക്കാലം വന്നത് കപ്പല്‍ നീക്കുന്നതിന് വീണ്ടും പ്രതിസന്ധിയായി. സമയം കഴിഞ്ഞതോടെ കൊണ്ടുവന്ന യന്ത്രസാമഗ്രികള്‍ അപ്പോഴേക്കും കേടുവന്നതും പൊളിക്കലിന് കാലതാമസം സൃഷ്ടിച്ചു. നിരവധി ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും കപ്പലിൻ്റെ അവശിഷ്ടങ്ങള്‍ പൂര്‍ണമായും മാറ്റാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
നിലവില്‍ പന്ത്രണ്ട് അടിയിലേറെ കടല്‍മണലിലേക്ക് താണിരിക്കയാണ് കപ്പല്‍. കപ്പലിനെ വലിച്ചു കയറ്റാനുളള വടം മണലില്‍ ആഴ്ന്നിരിക്കയാണ്. കപ്പലിനെ കടലില്‍ നിന്ന് നീക്കാന്‍ ചര്‍ച്ചകളും പ്രവര്‍ത്തിയും പുരോഗമിക്കുകയാണ്. എന്തൊക്കെ പറഞ്ഞാലും ഈ ധര്‍മ്മടം തുരുത്തില്‍ ഇങ്ങനൊരു കൂറ്റന്‍കപ്പല്‍ സ്ഥാനം ഉറപ്പിച്ചത് കാണാന്‍ കൗതുകത്തോടെ എത്തുന്ന ആളുകൾ കുറവല്ല.