വാര്‍ധക്യത്തില്‍ ഉപേക്ഷിക്കപ്പെടുന്നവരുടെ താവളം എന്ന മനോഭാവം സ്നേഹക്കൂടിനില്ല. ആരോരുമില്ലാത്ത അമ്മമാര്‍ക്ക് സുരക്ഷിത സ്ഥാനമായി മാറിയിരിക്കുകയാണ് ഇന്ന് സ്നേഹക്കൂട് എന്ന അഭയ കേന്ദ്രം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സ്നേഹക്കൂട്ടിലെ അന്തേവാസികളായ അമ്മമാരുടെ പരിചരണവും വളരെ മികച്ച രീതിയിലാണ് ട്രസറ്റ് മുന്നോട്ട് കൊണ്ടുപോകുന്നത്. സമൂഹത്തിന് തികഞ്ഞ മാതൃക നല്‍കുന്ന ടെലിച്ചറി സോഷ്യല്‍ വെല്‍ഫെയര്‍ ട്രസ്റ്റ് സ്‌നേഹക്കൂടിലെ അമ്മമാര്‍ക്കായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കാറുണ്ട്. അത്തരത്തില്‍ സ്ഥാപനത്തില്‍ വെച്ച് നേതൃരോഗനിര്‍ണ്ണയ ക്യാമ്പ് നടത്തി. തലശ്ശേരി ജനറല്‍ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ജമീല ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എം പി അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു.
advertisement
സ്‌നേഹക്കൂട്
ഇരു നിലകളിലായി പ്രവര്‍ത്തിക്കുന്ന സ്നേഹക്കൂടില്‍ പതിനഞ്ച് അമ്മമാരാണ് കഴിയുന്നത്. പ്രായമായവരെ ഉപേക്ഷിക്കുകയോ ദേവാലയ നടയില്‍ തള്ളുകയോ ചെയ്യുന്ന ഇക്കാലത്ത് സ്നേഹത്തിൻ്റെയും കരുതലിൻ്റെയും ശക്തി പകരുകയാണ് സ്നേഹക്കൂടിൻ്റെ സംഘാടകര്‍. 2017 ഒക്ടോബര്‍ 21 ന് രൂപവത്കരിച്ച ടെലിച്ചറി സോഷ്യല്‍ വെല്‍ഫെര്‍ ട്രസ്റ്റ്, ആറുവര്‍ഷം മുന്‍പാണ് സ്‌നേഹ കൂടിൻ്റെ പ്രവര്‍ത്തനം തുടങ്ങിയത്. സ്‌നേഹകൂടില്‍ മുകളില്‍ താമസിക്കുന്നവര്‍ക്ക് താഴേക്ക് ഇറങ്ങാനും കയറാനും ഒക്കെയുള്ള ലിഫ്റ്റും ഒരുക്കിയിട്ടുണ്ട്. ആരോഗ്യകരവും പോഷക പ്രധാനവുമായ ഭക്ഷണവും അമ്മമാര്‍ക്കായി ഇവിടെ നല്‍കുന്നു.
സ്നേഹക്കൂടിൻ്റെ സംഘാടകര്‍ വനിതാശാക്തീകരണത്തിനായി ഉഷസ് എന്ന പേരില്‍ മറ്റൊരു സ്ഥാപനവും ആരംഭിച്ചു കഴിഞ്ഞു. സാന്ത്വന പരിചരണത്തിനായി നിലാവ് എന്ന പ്രസ്ഥാനവും അതിനൊരു വാഹനവുമുണ്ട്. വയോധികരായ പുരുഷന്‍മാര്‍ക്കു വേണ്ടിയുള്ള അഭയ കേന്ദ്രമാണ് ട്രസ്റ്റിൻ്റെ അടുത്ത ലക്ഷ്യം. മദ്യത്തിന് അടിമപ്പെട്ടവരുടെ മോചനത്തിനായി 'തീരം' പദ്ധതിയും അപകടത്തില്‍ പെടുന്ന രോഗികള്‍ക്ക് അടിയന്തര ചികിത്സക്കായി 'ഒപ്പം' പദ്ധതിയും നടപ്പാക്കി വരുന്നു. അനാഥരായ പിഞ്ചു കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി സുരഭി, ഭിന്നശേഷിക്കാര്‍ക്കായുള്ള കൈത്താങ്ങായി ചങ്ങാത്തം, എന്നിങ്ങനെ ട്രസ്റ്റ് നടത്തിവരുന്ന ഓരോ പ്രവര്‍ത്തനവും മാതൃകാപരമാണ്.