ഗജവീരന്മാരുടെ ലക്ഷണങ്ങളിൽ നിന്നും ഒട്ടും പിറകിലല്ലാത്ത റോബോട്ട് ആനയുടെ വരവ് ഭക്തർ ആഘോഷമാക്കി. കഴിഞ്ഞ വർഷം വരെ ഇവിടെ ഉത്സവത്തിന് തിടമ്പേറ്റാന്‍ ആനയെ എത്തിച്ചിരുന്നു. എന്നാൽ ഇനി മുതലങ്ങോട്ട് ചലിക്കുന്ന റോബോട്ട് ആനയായ വടക്കുമ്പാട്ട് ശങ്കരനാരായണനാണ് തിടമ്പേറ്റുക. ഉത്സവത്തിന് ആനയിടയുമോയെന്ന പേടി ഇല്ലാതെ തന്നെ തൊട്ടടുത്ത് നിന്ന് ഭക്തർക്ക് തിടമ്പേറ്റുന്ന കൊമ്പനെ കണ്ട് ഇനി ആസ്വാദിക്കാം. ആനയുടെ ശരീരചലനങ്ങൾ എല്ലാം റോബോട്ടിക് ആനയിലും അതിസൂക്ഷ്മമായി സന്നിവേശിപ്പിച്ചിട്ടുണ്ട്. ആനപ്പുറത്ത് എഴുന്നള്ളിപ്പിനായി നാലുപേരുടെ ഭാരം താങ്ങാനുള്ള ശേഷിയും ഇതിനുണ്ട്. താലപ്പൊലിയുടെയും പഞ്ചവാദ്യങ്ങളുടെയും അകമ്പടിയോടെയാണ് ആനയെ വരവേറ്റത്. സിനിമ ബാലതാരം ശ്രീപദ് യാൻ മുഖ്യാതിഥിയായി.
advertisement
റോബോർട്ട് ആന വടക്കുമ്പാട് ശങ്കരനാരായണൻ ഇനി കണ്ണൂരിന് സ്വന്തം
600 കിലോഗ്രാം തൂക്കവും 10 അടി ഉയരവുമുള്ള റോബോട്ടിക് ആന ലക്ഷണമൊത്ത ഗജവീരൻ തന്നെയാണ്. ആറുലക്ഷം രൂപയാണ് നിർമാണച്ചെലവ്. മേളത്തിനൊപ്പം തലയും ചെവിയുമാട്ടി കണ്ണിറുക്കുന്ന ആന യഥാർഥ ആനയുടെ പ്രതീതി നൽകും. ഇരുമ്പ്, ഫൈബർ, സ്പോഞ്ച്, റബർ എന്നിവയാണ് നിർമാണത്തിലെ അസംസ്കൃത വസ്തുക്കൾ. ബാറ്ററി ഉപയോഗിച്ചാണ് കൊമ്പൻ്റെ പ്രവർത്തനം.
കേരളത്തിലെ ക്ഷേത്രോത്സവങ്ങളിൽ ആനകളില്ലാതെ ആഘോഷങ്ങളില്ല. അതേസമയം, ജീവനുള്ള ആനകളെ ക്ഷേത്ര ഉത്സവത്തിന് ഉപയോഗിക്കുന്നത് ക്ഷേത്ര ഭാരവാഹികളെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞതാണ്. ഓരോ വർഷവും 25 നാട്ടാന ദുരിതപൂർണമായ സാഹചര്യങ്ങളിൽ ചരിയുന്നുണ്ടെന്നാണ് കണക്ക്. ആനകളുടെ അക്രമത്തിൽ പാപ്പാന്മാരും കൊല്ലപ്പെടുന്നു. അതിന് പരിഹാരമായാണ് റോബോട്ടിക് ആനയെ വികസിപ്പിച്ചത്. സുരക്ഷിതമായി ഉത്സവം ആസ്വദിക്കാൻ ഇത്തരം ആനകളാണ് നല്ലതെന്ന അഭിപ്രായമാണ് നാട്ടുകാർക്ക്.