വിരിഞ്ഞ 25 കടലാമക്കുഞ്ഞുങ്ങളെ സാമൂഹിക വനവല്‍ക്കരണ വിഭാഗം സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ മധുവിൻ്റെയും ഹരിത സമിതി അംഗങ്ങളുടെയും നേതൃത്വത്തില്‍ കടലിലേക്ക് ഒഴുക്കി വിട്ടു. നിരവധി പേരാണ് ഈ കൗതുകകാഴ്ച്ചയ്ക്ക് സാക്ഷികളായത്. കാലാവസ്ഥയിലെ വ്യതിയാനവും മനുഷ്യന്മാരും കുറുക്കന്മാരുമെല്ലാം കടലാമയുടെ മുട്ട ഭക്ഷണമാക്കാന്‍ തുടങ്ങിയതും പ്രജനന സമയം ഇവിടെയെത്തുന്ന കടലാമകളുടെ എണ്ണവും പരുക്കേറ്റ് തീരത്തെത്തുന്ന ആമകളുടെ എണ്ണവും വര്‍ധിച്ചതോടെയാണ് 2021ല്‍ വന്യജീവി വകുപ്പിൻ്റെ വനവല്‍ക്കരണ വിഭാഗം ചാല്‍ ബീച്ചില്‍ കടലാമ സംരക്ഷണ കേന്ദ്രം ആരംഭിച്ചത്.
advertisement
കടലാമകള്‍ മുട്ടയിടുന്ന സ്ഥലവും സമയവും മനസിലാക്കി അവ ശേഖരിച്ച് താല്‍ക്കാലികമായി വലകള്‍ കെട്ടി തയ്യാറാക്കിയ ഹാച്ചറിയില്‍ വച്ചാണ് പ്രവര്‍ത്തകര്‍ മുട്ട വിരിയിക്കുന്നത്. ചാല്‍ ബീച്ചിനെ കടലാമ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ചതോടെ കഴിഞ്ഞ രണ്ട് വര്‍ഷമായി വനം വകുപ്പിൻ്റെ സാമ്പത്തിക സഹായവും ലഭിക്കുന്നു. അപകടത്തില്‍ പെടുന്ന കടലാമകളെ സംരക്ഷിക്കാന്‍ രണ്ട് റെസ്‌ക്യു ടാങ്കുകളും ഇവിടെ സജ്ജമാണ്. മുന്‍ ചിറക് കൊണ്ട് ഒന്നര അടി താഴ്ചയില്‍ കുഴിയെടുത്ത് മുക്കാല്‍ മണിക്കൂര്‍ കൊണ്ട് മുട്ടയിടല്‍ പൂര്‍ത്തിയാക്കുന്നതാണ് ആമയുടെ രീതി. ശേഷം സ്വന്തം ശരീര കൊണ്ട് മുട്ടയിട്ട കുഴി മൂടും. മുട്ടകള്‍ ഇട്ടത് മറ്റാരും തിരിച്ചറിയാതിരിക്കാനായി കയറിവന്ന പാടുകള്‍ ഇല്ലാതാക്കാന്‍ പൂഴിമണല്‍ വാരിയെറിഞ്ഞ് തിരികെ കടലിലേക്ക് പോകുകയാണ് ആമയുടെ ശൈലി.
45 മുതല്‍ 60 ദിവസം വരെയാണ് മുട്ടകള്‍ വിരിയാന്‍ വേണ്ട സമയം. ഒരു കടലാമ സാധാരണയായി 180 മുട്ടകള്‍ ഇടുമെങ്കിലും ഇപ്പോള്‍ 110 മുതല്‍120 എണ്ണം വരേ ഉണ്ടാകാറുള്ളു. ഇതില്‍ തന്നെ നാല്‍പത് ശതമാനത്തോളം മുട്ടകള്‍ മാത്രമെ വിരിയാറുള്ളു. ഒരിഞ്ച് നീളവും 50 ഗ്രാം തൂക്കവുമാണ് ശരാശരി ഒരു കടലാമ കുഞ്ഞ് വിരിയുമ്പോഴുണ്ടാവുക.
അഴീക്കോട് ചാല്‍ ബീച്ചില്‍ പ്രജനനത്തിനായെത്തുന്ന ആമകള്‍ക്ക് ഈ കാലയളവില്‍ വേണ്ട ഭൗതിക സാഹചര്യം ഒരുക്കാനും മുട്ടകള്‍ പരിപാലിക്കാനുമുള്ള എല്ലാ സൗകര്യവും സംരക്ഷകര്‍ നടത്തിവരുന്നു. പരിസ്ഥിതി പ്രവര്‍ത്തകനായ സുനില്‍ അരിപ്പ, ഷിജില്‍ കോട്ടായി എന്നിവരാണ് കടലാമ സംരക്ഷണ കേന്ദ്രത്തില്‍ നിലവില്‍ പരിപാലനം നടത്തുന്നത്.