കെ രാഘവന്‍ മാസ്റ്റര്‍
തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് പകരുന്ന സിനിമ ലോകത്തിൻ്റെ ചരിത്ര പുസ്തകം കെ രാഘവനെന്ന ഒരദ്ധ്യായമില്ലാതെ പൂര്‍ണ്ണമാകില്ല. തലശ്ശേരിയിലെ തലായില്‍ കുഞ്ഞിന്‍ വീട്ടില്‍ കൃഷ്ണൻ്റെയും പാര്‍വ്വതിയുടേയും മകനായി 1913 ഡിസംബര്‍ 2-നാണ് രാഷവന്‍ മാസ്റ്റര്‍ ജനിച്ചത്. സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് തന്നെ ചെറുപ്പത്തിലെ അദ്ദേഹം പഠനം ഉപേക്ഷിച്ചു.
advertisement
ആകാശവാണിയില്‍ ജോലി ചെയ്തിരുന്ന രാഘവന്‍ മാഷ് പുതിയൊരു വഴിയിലേക്ക് നടത്തം തുടങ്ങുന്നത് പി ഭാസ്‌ക്കരനെ പരിചയപ്പെട്ടത് മുതലാണ്. നാടന്‍പാട്ടും മാപ്പിള പാട്ടും പുള്ളുവന്‍ പാട്ടുകളുമൊക്കെ സിനിമ ഗാന ശൈലിയിലേക്ക് കൊണ്ടു വന്നത് രാഘവന്‍ മാസ്റ്ററാണ്. നീലക്കുയിലാണ് രാഘവന്‍ മാഷിൻ്റെ സംഗീത സംവിധാനത്തില്‍ പുറത്ത് വന്ന ആദ്യ ചിത്രം. നീലക്കുയിലിലെ ഗാനം എല്ലാ വിധത്തിലും രാഘവന്‍ മാഷിൻ്റെ ഭാഗ്യ മുദ്രയായിരുന്നു. മലയാള ചലച്ചിത്ര സംഗീതത്തെ ധന്യമാക്കുന്ന ഒരു സുവര്‍ണ്ണ കാലഘട്ടത്തിൻ്റെ ആരംഭം കൂടിയായിരുന്നു അത്.
1973 ലെ നിര്‍മ്മാല്യം എന്ന ചിത്രത്തിലെ ഗാനം ചിട്ടപ്പെടുത്തിയതിന് ആദ്യ സംസ്ഥാന അവാര്‍ഡ് രാഘവന്‍ മാഷിനെ തേടിയെത്തി. 1997-ൽ ചലച്ചിത്ര രംഗത്തെ ഏറ്റവും വലിയ പുരസ്‌ക്കാരമായ ജെ സി ഡാനിയല്‍ അവാര്‍ഡ് നല്‍കി മാസ്റ്ററെ ആദരിച്ചു. 2010-ല്‍ രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു. അറുപതിലധികം ചലച്ചിത്രങ്ങളിലായി 405 ഗാനങ്ങള്‍ക്ക് ഈണം രചിച്ച, പലപ്പോഴൊക്കെ അവക്ക് ശബ്ദം കൂടി പകര്‍ന്ന കെ. രാഘവന്‍ മാസ്റ്റര്‍ ഇന്ന് ഓര്‍മയാണെങ്കിലും ഇതിഹാസ സംഗീതജ്ഞന്‍ ഇവിടെ അവശേഷിപ്പിച്ചു പോയ ഗാനങ്ങളാവട്ടെ നിത്യയൗവ്വനം തുളുമ്പുകയാണ്.
മലയാളചലച്ചിത്ര ലോകത്തെ രാജശില്‍പി രാഘവന്‍ മാസ്റ്റര്‍ അറബിക്കടലിൻ്റെ തീരത്ത് അന്ത്യവിശ്രമത്തിലാണ്. നൂറാം പിറന്നാള്‍ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലിരിക്കെ 2013 ഒക്ടോബര്‍ 19നു പുലര്‍ച്ചെയാണ് രാഘവന്‍ മാസ്റ്റര്‍ യാത്രയായത്. മലയാള സംഗീതം നിലക്കാത്തിടത്തോളം കെ രാഘവന്‍ മാസ്റ്റര്‍ ജീവിക്കും. ഓര്‍മ്മകളില്‍ നിന്ന് ഓര്‍മ്മകളിലേക്ക് അദ്ദേഹം ചിട്ടപ്പെടുത്തിയ ഈണങ്ങള്‍ സഞ്ചരിക്കും