പരിയാരം പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ തിരുവട്ടൂരിലെ മുഹമ്മദ് അഷറഫ് കഴിഞ്ഞ ദിവസം രാവിലെ എഴുന്നേറ്റപ്പോൾ അത്ഭുതപ്പെട്ടുപോയി. പ്രദേശത്ത് മോഷണം നടത്തിയ 7 കള്ളൻമാർ കട്ടെടുത്ത പണവും സ്വർണം വീടിന്റെ വരാന്തയിൽ ഉപേക്ഷിച്ചിരിക്കുന്നു. കൊറോണക്കാലത്ത് പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടു എന്ന് വ്യക്തമാക്കി കൊണ്ട് മാപ്പപേക്ഷയും സമർപ്പിച്ചിരിക്കുന്നു.
1,91,500 രൂപയും 37.500 ഗ്രാം സ്വർണ്ണാഭരണങ്ങളും 630 മില്ലിഗ്രാം സ്വർണ്ണ തരികളുമാണ് കവറിലാക്കി ഉപേക്ഷിച്ചത്.
സഹോദരിയാണ് ആദ്യം മുന്ന് കവറുകൾ കണ്ടത്. അസ്വാഭാവികമായ കവറുകൾ കണ്ടതോടെ സഹോദരി അത് അഷ്റഫിനെ അറിയിക്കുകയായിരുന്നു. കവറുകൾ പരിശോധിച്ച് അഷ്റഫ് പെട്ടെന്നുതന്നെ വിവരം പോലീസിനെ അറിയിച്ചു. കിട്ടിയ കവറുകൾ പരിയാരം സ്റ്റേഷനിൽ എത്തിക്കാൻ ഇൻസ്പെക്ടർ കെ വി ബാബു നിർദ്ദേശിച്ചു. സുഹൃത്തായ അബൂബക്കർ പി വി യെയും കുട്ടി സ്റ്റേഷനിലെത്തിയ അഷ്റഫ് കവറുകൾ ഉദ്യോഗസ്ഥരെ ഏൽപ്പിച്ചു.
advertisement
തങ്ങളെ പിന്തുടരുന്നത് എന്ന് മാപ്പപേക്ഷക്ക് ഒപ്പമുള്ള കത്തിൽ കള്ളന്മാർ വ്യക്തമാക്കിയിട്ടുണ്ട്. കൊറോണക്കാലത്തെ പ്രയാസങ്ങൾക്കിടയിൽ മോഷണം നടത്തേണ്ടി വന്നതിലുള്ള ഖേദപ്രകടനം കത്തിലുണ്ട്. ഓരോരുത്തർക്ക് തിരിച്ചു നൽകാനുള്ള പണത്തിന്റെ കണക്കുകൾ കൃത്യമായി കത്തിലുണ്ട്.
എന്നാൽ പോലീസ് കള്ളന്മാർക്ക് മാപ്പു നൽകാൻ തയ്യാറായിട്ടില്ല. പരിയാരം ഇൻസ്പെക്ടർ കെ.വി.ബാബുവിൻ്റെ നേതൃത്വത്തിൽ പോലീസ് സ്വർണ്ണവും പണവും കസ്റ്റഡിയിലെടുത്ത് പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.
കഴിഞ്ഞ ഒന്നര വർഷമായി പ്രദേശത്ത് മോഷണം വ്യാപകമായിരുന്നു. അടയ്ക്ക റബ്ബർ തുടങ്ങിയവയും സ്വർണാഭരണങ്ങളും മോഷണം പോകുന്ന സംഭവങ്ങൾ സാധാരണയായിരുന്നു. അന്വേഷണം ഊർജിതമാക്കിയ സാഹചര്യത്തിലാണ് പ്രതികൾ മുതലുകൾ തിരിച്ചേൽപ്പിച്ചത് എന്നാണ് പോലീസിൻറെ നിഗമനം.