"ബിജെപിയെ സംബന്ധിച്ചിടത്തോളം വളരെ നിർഭാഗ്യകരമായ സംഭവമാണിത്. അദ്ദേഹത്തിൻ്റെ മരണ കാരണം സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളാണ്. അതിൽ പാർട്ടി ഇടപെട്ടിരുന്നു. ക്രമക്കേടുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നിട്ടും ഇതുമായി ബന്ധപ്പെട്ട മാനസിക ബുദ്ധിമുട്ടുകളാണ് മരണത്തിന് കാരണം," കരമന ജയൻ പറഞ്ഞു.
സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിൽ നടക്കുന്ന ചില പ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. ഓരോ നിക്ഷേപകരെയും നേരിൽക്കണ്ട് കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ പാർട്ടി ഇടപെട്ടിരുന്നു. എന്നാൽ, പാർട്ടി നേതൃത്വത്തിൻ്റെ അറിവോടെയല്ല ആക്രമണം നടന്നതെന്നും, സംഭവത്തിൽ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
മറ്റ് സഹകരണ സംഘങ്ങളിൽ നടക്കുന്ന തരത്തിലുള്ള പ്രശ്നങ്ങൾ ഒന്നും തന്നെ ഇവിടെ നടന്നിട്ടില്ല. 2025-ലെ ഓഡിറ്റിംഗ് നടക്കുന്ന സമയമാണിത്. ആരും ഒരു പ്രശ്നങ്ങളും ഉണ്ടാക്കിയിട്ടില്ല. എന്നിട്ടും അഭിമാനക്ഷതം ഏറ്റതാകാം മരണത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി അവസാനം വരെ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നുവെന്നും കരമന ജയൻ വ്യക്തമാക്കി.
തിരുവനന്തപുരം കോർപ്പറേഷൻ തിരുമല വാർഡ് ബിജെപി കൗൺസിലർ കെ അനിൽ കുമാറിനെ ഇന്ന് രാവിലെയാണ് ഓഫീസിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഓഫീസിനുള്ളിൽ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. അനില്‍ നേതൃത്വം നല്‍കുന്ന സഹകരണ ബാങ്ക് സാമ്പത്തികമായി തകർന്ന സമയത്ത് പാർട്ടി സംരക്ഷിച്ചില്ലെന്ന് അനിൽകുമാറിന്റെ മരണക്കുറിപ്പിൽ പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കുറച്ച് ദിവസങ്ങളായി വലിയ മാനസിക പ്രശ്നത്തിലായിരുന്നുവെന്നും ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നു.