കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിനെത്തുടർന്ന് ഉടലെടുത്ത സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് കെസിബിസിയുടെ പ്രസ്താവന.
വിദ്യാർത്ഥിനിയുടെ കുടുംബം അനുഭവിക്കുന്ന ദുഃഖത്തിൽ പങ്കുചേരുന്നു എന്നും എന്നാൽ, കോളേജ് കാംപസിൽ തുടരുന്ന ആസൂത്രിതമായ സംഘർഷാവസ്ഥയിൽ ആശങ്കയുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
Also Read- ക്രിസ്ത്യൻ സ്ഥാപനങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ ശ്രമമെന്ന് കാഞ്ഞിരപ്പള്ളി രൂപത
വിദ്യാർത്ഥിനിയുടെ ആത്മഹത്യയെക്കുറിച്ചുള്ള അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും കെസിബിസി അധ്യക്ഷൻ കർദിനാൾ ബസേലിയോസ് ക്ലീമിസ് വ്യക്തമാക്കി. കോളേജിന്റെ സംരക്ഷണവും വിദ്യാർത്ഥികളുടെ പഠനാന്തരീക്ഷവും അടിയന്തരമായി ഉറപ്പുവരുത്തണമെന്നും മെത്രാൻ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.
advertisement
കോളേജിൽ നടക്കുന്ന സമരം ചില തൽപരകക്ഷികൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതാണെന്ന ആരോപണവുമായി കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൽ ബോബി അലക്സ് മണ്ണം പ്ലാക്കൽ കഴിഞ്ഞദിവസം രംഗത്ത് വന്നിരുന്നു. ബഹളങ്ങൾ ഉണ്ടാക്കുകയും നശിപ്പിക്കുകയും ചെയ്യുന്നത് കൃത്യമായ അജണ്ടയുടെ അടിസ്ഥാനത്തിലാണ്. ക്രിസ്ത്യൻ സ്ഥാപനങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കാൻ ശ്രമം നടക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. മരിച്ച ശ്രദ്ധ സതീഷിന് ചികിത്സ ലഭിച്ചില്ല എന്ന തരത്തിലുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. കുട്ടി തൂങ്ങുകയാണ് ചെയ്തതെന്ന് ആശുപത്രിയിലെ ഡോക്ടർമാരെ കൃത്യമായി അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കുട്ടി വീട്ടിൽ നിന്ന് വന്നതിന് തൊട്ടടുത്ത ദിവസമാണ് സംഭവം ഉണ്ടായത്. ഒന്നാം തീയതി റിസൾട്ട് വന്നപ്പോൾ ശ്രദ്ധ 16 പേപ്പറുകളിൽ 12 പേപ്പറിലും പരാജയപ്പെട്ടിരുന്നുവെന്നും വികാരി ജനറാൽ ബോബി അലക്സ് മണ്ണം പ്ലാക്കൽ പറഞ്ഞു.
അതേസമയം, അമല്‍ജ്യോതി കോളേജിലെ രണ്ടാം വര്‍ഷ ഫുഡ് സയന്‍സ് വിദ്യാര്‍ഥിയായിരുന്ന ശ്രദ്ധയുടെ മരണത്തെ തുടര്‍ന്നുണ്ടായ വിദ്യാര്‍ഥി സമരത്തില്‍ സര്‍ക്കാര്‍ ഇടപെട്ടു. ഇന്ന് മന്ത്രിമാർ നേരിട്ടെത്തി മാനേജ്മെന്റുമായും വിദ്യാർത്ഥികളുമായും ചർച്ച നടത്തും. മരിച്ച ശ്രദ്ധയുടെ മാതാപിതാക്കളുടെ മൊഴി കാഞ്ഞിരപ്പള്ളി പൊലീസ് രേഖപ്പെടുത്തിയിരുന്നു.