പ്രതികള്‍ പി.എസ്.സി റാങ്ക് പട്ടികയില്‍ ഇടംനേടിയതിനെ കുറിച്ച് സ്പെഷല്‍ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ അപേക്ഷിച്ചവര്‍ക്ക് തിരുവനന്തപുരത്ത് പരീക്ഷ എഴുതാന്‍ അനധികൃതമായി സൗകര്യം ഒരുക്കിക്കൊടുത്തെന്ന ആക്ഷേപമാണ് അന്വേഷിക്കുന്നത്.
കണ്ണൂര്‍ ആസ്ഥാനമായ കെ.എ.പി 4 ബറ്റാലിയനിലെ പൊലീസ് കോണ്‍സ്റ്റബിള്‍ നിയമനത്തിനായി ഒന്നാം തീയതി പി.എസ്.എസി പുറത്തിറക്കിയ റാങ്ക് പട്ടികയിലാണ് യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാർഥിയെ കുത്തിയ കേസിലെ പ്രതികളായ എസ്.എഫ്.ഐ നേതാക്കള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതി ആര്‍. ശിവരഞ്ജിത്തിനാണ് ഒന്നാം റാങ്ക്. മറ്റൊരു പ്രതിയായ എ.എന്‍. നസീമിന് ഇതേ പട്ടികയില്‍ 28-ാം റാങ്കും. പട്ടികയിലെ രണ്ടാം റാങ്കുകാരനായ പി.പി. പ്രണവും എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗമാണ്. ഇതിനിടെ ഒന്നാം പ്രതിയുടെ വീട്ടില്‍ നിന്നും സര്‍വകലാശാല ഉത്തരക്കടലാസുകളും വ്യാജ സീലും പൊലീസ് കണ്ടെടുത്തു.
advertisement
ഇവര്‍ കോപ്പിയടിച്ചാണ് റാങ്കി പട്ടികയില്‍ കയറിപ്പറ്റിയതെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് അന്വേഷണം നടത്താന്‍ സ്പെഷല്‍ ബ്രാഞ്ച് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഇവരുടെ അപേക്ഷയും ഹാള്‍ ടിക്കറ്റും ഉള്‍പ്പെടെയുള്ള രേഖകള്‍ അന്വേഷണ സംഘം പരിശോധിക്കും. വിവാദങ്ങള്‍ക്കിടെ ഇന്ന് പി.എസ്.സിയും യോഗം ചേരുന്നുണ്ട്.
