എം വി ഗോവിന്ദനെ വിലയിരുത്തണമെങ്കിൽ കോടിയേരി ബാലകൃഷ്ണനെ കുറിച്ച് പറയേണ്ടി വരും. കോടിയേരിയുടെ അകാല വിയോഗത്തെ തുടർന്ന് സി പി എം സംസ്ഥാന സെക്രട്ടറിയായ എം വി ഗോവിന്ദൻ നേരിടുന്ന ഏറ്റവും കടുത്ത വെല്ലുവിളിയും ഈ താരതമ്യമാണ്.
പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും. മാരകമായ ഒരു കോംബോ ആയിരുന്നു അത്. സമീപനത്തിലും സംസാരത്തിലും പ്രവർത്തന ശൈലിയിലും ഒക്കെ വ്യത്യസ്തരായ നേതാക്കൾ. പക്ഷേ പരസ്പരം അത്രത്തോളം തിരിച്ചറിഞ്ഞ് ഒരേ മനസോടെ പ്രവർത്തിച്ച രണ്ട് പ്രധാന നേതാക്കൾ സമീപകാലത്ത് കേരളത്തിലെ ഒരു പ്രധാന രാഷ്ട്രീയ പാർട്ടിയിലും ഉണ്ടായിട്ടില്ല. കേന്ദ്രത്തിൽ ബി ജെ പിയുടെ ശക്തി നരേന്ദ്ര മോദിയും അമിത് ഷായും ചേരുന്ന കോംബോ എന്ന പറയും പോലെ കേരളത്തിൽ സി പി എമ്മിന്റെ ശക്തിയായിരുന്നു പിണറായിയും കോടിയേരിയും ചേരുന്ന കോംബോ.
advertisement
കോടിയേരിയുടെ പിൻഗാമിയായാണ് കണ്ണൂർ കളരിയിൽ നിന്നു തന്നെയുളള എം വി ഗോവിന്ദന്റെ വരവ്. പാർട്ടി ക്ളാസുകൾ നാന്നായെടുക്കുന്ന സൈന്താദ്ധിക വിഷയങ്ങളിൽ ആഴത്തിൽ അവഗാഹമുളള കാര്യമായ പഴിയോ പിഴവോ ഇല്ലാത്ത നേതാവ്. സി പി എം അതിന്റെ അടിസ്ഥാന ആശയങ്ങളിൽ നിന്നും അകന്നു പോകുന്നു എന്ന് ആകുലപ്പെട്ട വലിയൊരു വിഭാഗം അണികൾ പ്രതീക്ഷയോടെയാണ് എം വി ഗോവിന്ദന്റെ സംസ്ഥാന സെക്രട്ടറി ചുമതലയെ കണ്ടത്. ഭരണത്തിലിരിക്കുന്ന കാലത്ത് സർക്കാരിനെയും പാർട്ടിയെയും ഒരു പോലെ മുന്നോട്ടു കൊണ്ടു പോകുക എന്നതാണ് പാർട്ടി സെക്രട്ടറിയുടെ വെല്ലുവിളി. അതിന് പ്രായോഗിക രാഷ്ട്രീയ അടവുതന്ത്രങ്ങൾ പലതും പയറ്റേണ്ടി വരും. അത്തരം നീക്കങ്ങളിൽ അനതിസാധാരണ മികവുണ്ടായിരുന്ന കോടിയേരിയുമായി നിരന്തരം താരതമ്യത്തിന് വിധേയമാകുന്നു എന്ന വെല്ലുവിളിക്ക് മുന്നിലാണ് സെക്രട്ടറി പദവി ഏറ്റെടുത്തത് മുതൽ എം വി ഗോവിന്ദൻ.
പാർട്ടിയോ സർക്കാരോ പ്രതിരോധത്തിലാകുന്ന ഘട്ടത്തിൽ ചർച്ചാ വിഷയം വഴി തിരിച്ചു വിടുക എന്നത് രാഷ്ട്രീയ തന്ത്രമാണ്. പക്ഷേ, അതിന് ശ്രമിച്ച പല ഘട്ടങ്ങളിലും പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന തരത്തിലാണ് സെക്രട്ടറിയുടെ പ്രതികരണങ്ങൾ വന്നു ഭവിച്ചത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ഇനിയും സമയം ബാക്കിയുളള എം വി ഗോവിന്ദനെ ഈ തെരഞ്ഞെടുപ്പ് ഫലം എങ്ങനെയെല്ലാം ബാധിക്കാം എന്ന സാധ്യതകൾ പരിശോധിക്കാം.
സാധ്യത 1- ഇടതു മുന്നണിക്ക് മികച്ച വിജയം
ഇടതു മുന്നണിക്ക് മികച്ച വിജയം നേടാനായാൽ അത് എം വി ഗോവിന്ദന്റെ കൂടി ജയമായി മാറും. കണ്ണൂരിലെ ഉൾപാർട്ടി സമവാക്യങ്ങളിലും സംസ്ഥാന രാഷ്ട്രീയത്തിലും കരുത്തനായി തന്നെ നിലനിൽക്കാനാവും. സെക്രട്ടറി എന്ന നിലയിൽ പാർട്ടിയിൽ കൂടുതൽ പിടിമുറുക്കാനും സർക്കാർ തീരുമാനങ്ങളെ നിയന്ത്രിക്കാനും അടക്കം കഴിയും. വരുന്ന സംസ്ഥാന സമ്മേളനത്തിലും സംസ്ഥാന സെക്രട്ടറിയായി തുടരാനാവും. ജയിച്ചു വന്നാൽ ഭാര്യ പി കെ ശ്യാമളയ്ക്ക് മന്ത്രി സ്ഥാനം ലഭിക്കാനും സാധ്യതയുണ്ട്.
സാധ്യത 2- ഇടതു മുന്നണിക്ക് പരാജയം
ഇടതു മുന്നണി പരാജയപ്പെട്ടാൽ അതിന്റെ മുഖ്യ ഉത്തരവാദിത്വം പിണറായി വിജയനാണെങ്കിലും മുഖ്യ പഴി കേൾക്കേണ്ടി വരിക എം വി ഗോവിന്ദനാകും. പിണറായി വിജയനെ നേരിട്ട് കുറ്റപ്പെടുത്താൻ പ്രയാസമുളള നേതാക്കൾ അടക്കം സർവ്വ പഴിയും ചുമത്തുക എം വി ഗോവിന്ദന് മേലാവും. കോടിയേരിയെ പോലെ ഒരു സെക്രട്ടറിയായി പ്രവർത്തിക്കാൻ ഗോവിന്ദന് കഴിയാതിരുന്നതാണ് പാർട്ടിയുടെ പരാജയ കാരണം എന്നു വരെ വിലയിരുത്തൽ ഉണ്ടാവും. ഭാര്യ പി കെ ശ്യാമളയെ മത്സരിപ്പിച്ചത് മുതൽ കണ്ണൂരിൽ നിന്നും പ്രധാന നേതാക്കൾ പാർട്ടി വിടാനുണ്ടായ സാഹചര്യം വരെ എം വി ഗോവിന്ദൻ എന്ന ഒറ്റ നേതാവിന്റെ പിഴവായി വ്യാഖ്യാനിക്കപ്പെടും. പരമാവധി പോയാൽ അടുത്ത സംസ്ഥാന സമ്മേളനം വരെ പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താനായേക്കും. ചിലപ്പോൾ അതിനു മുമ്പ് തന്നെ ഒഴിയേണ്ടിയും വരാം.
സാധ്യത 3-കണ്ണൂരിലെ ഇടത് പ്രകടനം
എം വി ഗോവിന്ദനെ സംബന്ധിച്ച് ഇടതു മുന്നണിയുടെ സംസ്ഥാനതല പ്രകടനം പോലെയോ അതിനപ്പുറമോ പ്രധാനമാണ് കണ്ണൂർ ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെ ജയ പരാജയങ്ങളും ഭൂരിപക്ഷ കണക്കും. കണ്ണൂർ ജില്ലയിൽ സി പി എമ്മിന് മികച്ച വിജയം ആവർത്തിക്കാനായാൽ ഇനി ഒരു വേള സംസ്ഥാന തലത്തിൽ പരാജയം നേരിട്ടാലും പിടിച്ചു നിൽക്കാം. പക്ഷേ കണ്ണൂരിൽ പാർട്ടിക്ക് തിരിച്ചടി നേരിട്ടാൽ അതിനി തോൽവി മാത്രമല്ല, പ്രധാന മണ്ഡലങ്ങളിലെ ഭൂരിപക്ഷം വല്ലാതെ കുറഞ്ഞാൽ പോലും എം വി ഗോവിന്ദന് മേൽ ചോദ്യങ്ങൾ വരും. പിണറായി വിജയനോട് നേരിട്ട് ചോദിക്കാനും വിമർശിക്കാനും മടിക്കുന്ന സർവ്വ ചോദ്യങ്ങളും വിമർശനങ്ങളും ഗോവിന്ദന് നേരിടേണ്ടി വരും. അങ്ങനെ വന്നാലും പാർട്ടി സെക്രട്ടറി സ്ഥാനത്ത് വരുന്ന ടേം തുടരാനാവണം എന്നില്ല. ഇടതു മുന്നണി തുടർ ഭരണവും കണ്ണൂരിൽ പാർട്ടിക്ക് മികച്ച വിജയവും നേടാനായെങ്കിൽ മാത്രമേ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് അടുത്ത ഊഴം കൂടി എം വി ഗോവിന്ദന് തുടരാനാവൂ. ഫലം മറിച്ചാണെങ്കിൽ കേരള സി പി എമ്മിൽ എം വി ഗോവിന്ദന്റെ കാലം കൂടിയാവും അവസാനിക്കുക.
