പാലായിലെ തോൽവിയുടെ ആഘാതം മാറും മുൻപേ ഏറ്റ തിരിച്ചടിക്ക് കാരണം തപ്പുകയാണ് കെ.പി.സി.സി നേതൃത്വം. പരാജയം പഠിക്കുമെന്ന പതിവ് പല്ലവി ആവർത്തിക്കുകയാണ് രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലുമടക്കമുള്ള നേതാക്കൾ.
എൽ.ഡി.എഫിന്റെ വിജയമല്ല, കോൺഗ്രസിന്റെ പരാജയം: കെ.സുധാകരൻ
മണ്ഡല പുനർനിർണയം മുതൽ കോന്നിയും വട്ടിയൂർകാവും കോൺഗ്രസ് മണ്ഡലങ്ങളായിരുന്നു. ഈ രണ്ടിടത്തേയും വീഴ്ച സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ച മൂലമാണെന്ന വിമർശനമാണ് നേതൃത്വത്തിന് എതിരെ ഉയരുന്നത്. 23 വർഷം കോന്നി മണ്ഡലത്തെ പ്രതിനിധീകരിച്ച അടൂർ പ്രകാശിന്റെ അഭിപ്രായം തള്ളി പി മോഹൻരാജിനെ കൊണ്ടു വന്നത് ഐ ഗ്രൂപ്പ് നേതൃത്വമാണ്. ഇതിനെ പിന്താങ്ങിയ കെ.പി.സി.സി അധ്യക്ഷൻ പരാജയപ്പെട്ടാൽ അത് അടൂർപ്രകാശ് കാരണമാകുമെന്ന് പ്രഖ്യപിക്കുകയും ചെയ്തിരുന്നു. പരാജയപ്പെട്ടതോടെ കോൺഗ്രസ് സ്ഥാർത്ഥി പരസ്യമായി തന്നെ അടൂർപ്രകാശിനെതിരെ രംഗത്തിറങ്ങി.
advertisement
വട്ടിയൂർക്കാവിൽ കെ.മുരളീധരൻ നിർദ്ദേശിച്ച പീതാംബര കുറിപ്പിനെതിരെ പരസ്യ പ്രതിഷേധമുണ്ടായി. തുടർന്നാണ് മോഹൻ കുമാറിനെ നൂലിൽകെട്ടിയിറക്കിയത്. വിജയം പ്രശാന്ത് ആഘോഷിക്കുന്നതിന് മുമ്പ് തന്നെ കോൺഗ്രസിന്റെ പരാജയത്തിനെതിരെ പീതാംബര കുറുപ്പ് രംഗത്തിറങ്ങിയതിന് കാരണം ഇതു തന്നെ. അവസാന നാളുകളിൽ മാത്രം പ്രചാരണത്തിൽ സജീവമായ ശശി തരൂർ അടക്കമുള്ള നേതാക്കളും പരാജയത്തിന് പിന്നാലെ വീശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് രാഷ്ട്രീയത്തിലും യു ഡി എഫ് മുന്നണിയിലും വലിയ പൊട്ടിത്തെറികളാണ് ഉയർന്നിരിക്കുന്നത്. ചോദിച്ചുവാങ്ങിയ ഈ പരാജയങ്ങളുടെ ആഘാതത്തിൽനിന്ന് രക്ഷപ്പെടുക നേതൃത്വത്തിന് എളുപ്പമാകില്ല.