- പോളിംഗ് ബൂത്തിന്റെ 100 മീറ്റർ പരിധിക്ക് മുൻപായി മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആക്കണം
- വോട്ടര്‍മാര്‍ക്ക് ബൂത്തിനുള്ളില്‍ ഫോണുകള്‍ കൊണ്ടുപോകാന്‍ അനുവാദമില്ല
- ഫോണ്‍ സുരക്ഷിതമായിവെക്കാന്‍ മൊബൈല്‍ ഡെപ്പോസിറ്റ് സൗകര്യം ബൂത്തുകളുടെ അടുത്ത് ഒരുക്കും
- ടോക്കൺ സംവിധാനത്തിലൂടെയായിരിക്കും മൊബൈൽ ഫോൺ സൂക്ഷിക്കുക
- കുടുംബശ്രീ വോളണ്ടിയർമാർക്കാണ് ഫോണുകൾ സൂക്ഷിക്കുന്നതിനുള്ള ചുമതല
- വോട്ട് ചെയ്യാൻ ബൂത്തിലേക്ക് കയറുന്ന പത്തുപേരുടെ വീതം മൊബൈൽ ഫോണുകൾ ബൂത്തിന് പുറത്ത് പ്രത്യേക പൗച്ചിൽ കുടുംബശ്രീ പ്രവർത്തകർ സൂക്ഷിക്കും
- മൊബൈൽ ഫോണുകൾ സൂക്ഷിക്കുന്ന സംവിധാനത്തിന്റെ മേൽനോട്ട ചുമതല ബിഎൽഒ മാർക്കായിരിക്കും
- വോട്ട് ചെയ്തതിനുശേഷം ടോക്കൺ തിരികെ നൽകി മൊബൈൽ ഫോൺ കൈപ്പറ്റാം
advertisement
വോട്ട് ചെയ്യാന്‍ 12 തിരിച്ചറിയല്‍ രേഖകള്‍
പോളിങ് ബൂത്തിലേക്ക് എത്തുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡും സ്ലിപ്പും മറക്കരുത്. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കേണ്ടത് ഇലക്‌ഷൻ ഐഡി കാര്‍ഡ് (എപിക്) ആണ്.
എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ച ഫോട്ടോ പതിച്ച 11 അംഗീകൃത തിരിച്ചറിയല്‍ രേഖകളും ഉപയോഗിക്കാം.
- പാസ്പോര്‍ട്ട്
- ഡ്രൈവിങ് ലൈസന്‍സ്
- ആധാര്‍ കാര്‍ഡ്
- പാന്‍ കാര്‍ഡ്
- ഫോട്ടോ സഹിതമുള്ള പെന്‍ഷന്‍ രേഖ
- ബാങ്ക്/പോസ്റ്റ് ഓഫിസ് നല്‍കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകള്‍
- എംഎന്‍ആര്‍ഇജിഎ തൊഴില്‍ കാര്‍ഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്)
- കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍ , പൊതുമേഖലാ കമ്പനി എന്നിവയിലെ ജീവനക്കാര്‍, എന്നിവർക്ക് നല്‍കുന്ന ഫോട്ടോ പതിച്ച ഐ ഡി കാര്‍ഡ്
- ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്
- തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്
- പാര്‍ലമെന്റ് അംഗങ്ങള്‍/നിയമസഭ അംഗങ്ങള്‍/ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ ഇവരുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍
ഭിന്നശേഷി വോട്ടര്‍മാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും മുന്‍ഗണന
- ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ഗർഭിണികൾക്കും സേവനം നൽകാൻ വോളണ്ടിയർമാരുണ്ടാകും.
- ബൂത്തുകളില്‍ റാംപുകളും വീല്‍ചെയറുകളും സജ്ജീകരിക്കും.
- കാഴ്ച പരിമിതിയുള്ളവര്‍ക്കായി ബ്രെയില്‍ ലിപി സൗകര്യമുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍, സഹായത്തിനായി പ്രത്യേക വൊളന്റിയര്‍മാര്‍, ആവശ്യമായ ഇടങ്ങളില്‍ ആംഗ്യഭാഷാ സഹായം എന്നിവയും ലഭ്യമാക്കും.
- ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്ക് പോളിങ് കേന്ദ്രങ്ങളിലെത്തുന്നതിനായി യാത്രാസൗകര്യം ലഭ്യമാകും.
വോട്ട് രേഖപ്പെടുത്തുന്നത്
- ബൂത്തിലെത്തി ക്യൂ പാലിക്കണം.
- സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്രമമനുസരിച്ച് കടത്തിവിടും.
- ഫസ്റ്റ് പോളിങ് ഓഫിസറുടെ മുന്നില്‍ തിരിച്ചറിയല്‍ കാര്‍ഡും സ്ലിപ്പിലെ ക്രമനമ്പറും പരിശോധിച്ച് വോട്ടര്‍ പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പാക്കും. തുടര്‍ന്ന് ക്രമനമ്പറും പേരും ഉറക്കെ വിളിച്ചുപറയും.
- പോളിങ് ഏജന്റുമാര്‍ പട്ടിക പരിശോധിച്ച് ഉറപ്പുവരുത്തുന്നു.
- സെക്കന്‍ഡ് പോളിങ് ഓഫിസർ ഇടതുകയ്യിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടുന്നു.
- 17എ ഫോം എന്ന വോട്ടര്‍മാരുടെ റജിസ്റ്ററില്‍ വോട്ടറുടെ ക്രമനമ്പര്‍ എഴുതുന്നു.
- വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ആണെങ്കില്‍ EP എന്ന് ഇംഗ്ലിഷിലും മറ്റു കാര്‍ഡുകളാണെങ്കില്‍ അതിന്റെ പേരും അതിലെ അവസാന നാലക്ക നമ്പറും എഴുതും.
- വോട്ടറെക്കൊണ്ട് റജിസ്റ്ററില്‍ ഒപ്പുവയ്പിക്കുകയോ വിരലടയാളം രേഖപ്പെടുത്തുകയോ ചെയ്യും.
- തുടര്‍ന്ന് വോട്ടേഴ്‌സ് സ്ലിപ് നല്‍കും.
- തേര്‍ഡ് പോളിങ് ഓഫിസർ കൈവിരലിലെ മഷി പരിശോധിച്ചശേഷം വോട്ടിങ് യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റിന്റെ ചുമതലയുള്ള ഓഫിസര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ BALLOT ബട്ടന്‍ അമര്‍ത്തും
- കണ്‍ട്രോള്‍ യൂണിറ്റിലെ Busy എന്നു രേഖപ്പെടുത്തിയ ലൈറ്റ് ചുവപ്പു നിറമാകും. ബാലറ്റ് യൂണിറ്റിലെ Ready എന്നെഴുതിയിരിക്കുന്ന ഭാഗത്തെ ലൈറ്റ് പച്ച നിറത്തില്‍ പ്രകാശിക്കും. തുടർന്ന് വോട്ട് ചെയ്യാൻ അനുവദിക്കും.
കൗണ്ടറില്‍
- വോട്ടര്‍ മെഷീനിൽ സ്ഥാനാര്‍ഥിയുടെ പേരും ഫോട്ടോയും ചിഹ്നവും രേഖപ്പെടുത്തിയിരിക്കുന്നതിനു നേരെയുള്ള നീല ബട്ടന്‍ അമത്തണം.
- ഇതോടെ Ready ലൈറ്റ് അണയും. സ്ഥാനാര്‍ഥിയുടെ പേരിനു സമീപത്തെ നീല ബട്ടന് അരികിലുള്ള ലൈറ്റ് ചുവപ്പു നിറത്തില്‍ പ്രകാശിക്കും.
- വോട്ടു രേഖപ്പെടുത്തിയ സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും സീരിയല്‍ നമ്പറും രേഖപ്പെടുത്തിയ പ്രിന്റ് വിവിപാറ്റ് യന്ത്രത്തില്‍നിന്നു പുറത്തുവരും.7 സെക്കന്‍ഡ് സമയം വിന്‍ഡോയിലൂടെ ദൃശ്യമാകും.
- കണ്‍ട്രോള്‍ യൂണിറ്റില്‍നിന്നു ബീപ് ശബ്ദം കേള്‍ക്കുന്നതോടെ വോട്ട് രേഖപ്പെടുത്തിയതായി മനസിലാകും.
- ബാലറ്റ് യൂണിറ്റില്‍ സ്ഥാനാര്‍ഥിയുടെ ബട്ടനു നേരെയുള്ള ചുവപ്പു ലൈറ്റും കണ്‍ട്രോള്‍ യൂണിറ്റിലെ Busy ലൈറ്റും ഏതാനും സെക്കന്‍ഡുകള്‍ക്കകം അണയും. ബീപ് ശബ്ദം നിലയ്ക്കും. ഇതോടെ നടപടികള്‍ പൂര്‍ണം.
- സ്ഥാനാര്‍ത്ഥികളിൽ ആരെയും ഇഷ്ടപ്പെട്ടില്ലെങ്കില്‍ NOTA (None of the Above) അമര്‍ത്താം. അത് മെഷീനിലെ അവസാന ബട്ടനാണ്.
- വിവിപാറ്റില്‍ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേള്‍ക്കാതിരിക്കുകയോ ചെയ്താല്‍ പ്രിസൈഡിങ് ഓഫിസറുടെ ശ്രദ്ധയില്‍പെടുത്തണം.
വോട്ടിങ് സമയം തീരുന്ന വൈകിട്ട് ആറു മണി വരെ ക്യൂവില്‍ ആളുണ്ടെങ്കില്‍ അവര്‍ക്കു ടോക്കണ്‍ നല്‍കി വോട്ട് ചെയ്യാന്‍ അനുവദിക്കും.
റീപോളിങ് വേണ്ടിവന്നാല്‍ ഇടതുകയ്യിലെ നടുവിരലില്‍ മഷി പുരട്ടും.
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ?
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റായ voters.eci.gov.in ഇലക്ടറല്‍ സെര്‍ച്ച് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇലക്ഷന്‍ ഐഡി കാര്‍ഡ് നമ്പര്‍ (എപിക് നമ്പര്‍) നല്‍കി സംസ്ഥാനം നല്‍കിയാല്‍ വിവരങ്ങളെല്ലാം ലഭിക്കും. വോട്ടര്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1950ലേക്ക് വിളിച്ചും എസ്എംഎസ് അയച്ചും പട്ടികയില്‍ പേരുണ്ടോ എന്നറിയാം.
നിയമസഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഡ്രൈഡേ പ്രഖ്യാപിച്ചു
- വോട്ടെടുപ്പ് അവസാനിക്കുന്നതിന്റെ തൊട്ടുമുൻപുള്ള 48 മണിക്കൂർ സമയം സംസ്ഥാനത്ത് മദ്യനിരോധനം (ഡ്രൈഡേ) ഏർപ്പെടുത്തി.
- ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ക്ലബ്ബുകൾ, മദ്യഷാപ്പുകൾ തുടങ്ങി മദ്യം വിളമ്പുന്നതോ വിൽക്കുന്നതോ ആയ എല്ലാ പൊതു-സ്വകാര്യ ഇടങ്ങളിലും നിയന്ത്രണം ബാധകമായിരിക്കും.
- സ്റ്റാർ ഹോട്ടലുകൾ, നോൺ-പ്രൊപ്രൈറ്ററി ക്ലബ്ബുകൾ എന്നിവയുൾപ്പെടെ ഏത് തരത്തിലുള്ള മദ്യ ലൈസൻസ് ഉള്ള സ്ഥാപനങ്ങൾക്കും ഈ ദിവസങ്ങളിൽ മദ്യം വിളമ്പാൻ അനുമതി ഉണ്ടായിരിക്കില്ല.
- വ്യക്തികൾ മദ്യം സംഭരിച്ചുവെക്കുന്നതിനും കർശന നിയന്ത്രണമുണ്ട്. അനധികൃതമായി മദ്യം സൂക്ഷിക്കുന്നവർക്കെതിരെ എക്‌സൈസ് നിയമപ്രകാരം നടപടി സ്വീകരിക്കും.
- അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള മദ്യക്കടത്ത് തടയാൻ കർശന പരിശോധന നടത്താനും നിർദ്ദേശമുണ്ട്.
