പീഡന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിലൂടെ അതിജീവിതയുടെ സ്വകാര്യത ലംഘിക്കപ്പെട്ടിട്ടില്ലെന്ന കോടതി കണ്ടെത്തൽ വസ്തുതാവിരുദ്ധമാണെന്ന് പ്രോസിക്യൂഷൻ വാദിക്കുന്നു. ഫോറൻസിക് റിപ്പോർട്ടുകളെക്കാൾ അനുമാനങ്ങൾക്കാണ് കോടതി മുൻഗണന നൽകിയത്. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിനെതിരെ കോടതി നടത്തിയ പരാമർശങ്ങൾ അപകീർത്തികരമാണെന്നും അത് അന്വേഷണത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്നതാണെന്നും അപ്പീലിൽ പറയുന്നു. സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ വിവരങ്ങളും ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്ന് ലഭിച്ച തെളിവുകളും വിചാരണക്കോടതി ഗൗരവമായി പരിഗണിച്ചില്ലെന്ന ആക്ഷേപവും സർക്കാർ ഉന്നയിക്കുന്നുണ്ട്.
advertisement
പ്രതികളെ വെറുതെ വിട്ട നടപടി സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതാണെന്നും അവർക്ക് അന്യായമായ ആനുകൂല്യം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. പൾസർ സുനി ഉൾപ്പെടെയുള്ള പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും ദിലീപ് അടക്കമുള്ളവരെ വെറുതെ വിട്ട നടപടി റദ്ദാക്കണമെന്നുമാണ് സർക്കാരിന്റെ ആവശ്യം. ഡിജിപിയുടെയും സ്പെഷ്യൽ പ്രോസിക്യൂട്ടറുടെയും ശുപാർശ പ്രകാരമാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
