എൻ പ്രശാന്ത് മറുപടി നൽകാത്തത് ഗുരുതര ചട്ടലംഘനമെന്നാണ് പുനഃപരിശോധന സമിതിയുടെ വിലയിരുത്തൽ. ചീഫ് സെക്രട്ടറി നൽകിയ മെമ്മോയ്‌ക്കെതിരെ പ്രശാന്ത് തിരിച്ചു ചോദ്യങ്ങൾ അയച്ചു പ്രതിഷേധിച്ചിരുന്നു. ഇതിനിടെ പ്രശാന്തിനു മറുപടി നൽകി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ രംഗത്തെത്തി. കുറ്റാരോപണ മെമ്മോയ്ക്ക് മറുപടി നൽകുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അതിനുശേഷം രേഖകൾ പരിശോധിക്കാൻ ഉദ്യോഗസ്ഥന് അവസരം ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ വന്ന് എന്ത് രേഖകളും പരിശോധിക്കാമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ഈ മാസം 6 നാണ് പ്രശാന്തിന് മറുപടി നൽകാനുള്ള സമയം അവസാനിച്ചത്.
advertisement
സമൂഹമാധ്യമ കുറിപ്പിലൂടെ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ രൂക്ഷമായ വിമർശനം പരമ്പരയായി ഉന്നയിച്ചതാണ് എൻ പ്രശാന്തിന്റെ സസ്പെൻഷനിലേക്ക് നയിച്ചത്. പട്ടികജാതി- വർഗ വിഭാഗങ്ങൾക്കുള്ള ക്ഷേമത്തിനും പദ്ധതി നിർവഹണത്തിനുമുള്ള 'ഉന്നതി'യുടെ ഫയലുകൾ കാണാനില്ലെന്നും സ്പെഷൽ സെക്രട്ടറിയായിരുന്ന പ്രശാന്ത് വ്യാജഹാജർ രേഖപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി ജയതിലക് സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതു പുറത്തുവന്നതോടെയാണ് രൂക്ഷമായ പ്രതികരണവുമായി പ്രശാന്ത് രംഗത്തെത്തിയത്.
ഭരണസംവിധാനത്തിന്റെ പ്രതിച്ഛായ മോശമാക്കി, മേൽ ഉദ്യോഗസ്ഥനെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തി തുടങ്ങിയവയാണ് കുറ്റങ്ങൾ. കുറ്റാരോപണ മെമ്മോയ്ക്ക് പ്രശാന്ത് ഇതുവരെ മറുപടി നൽകിയിരുന്നില്ല.
മതത്തിന്റെപേരിൽ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നതായിരുന്നു ഗോപാലകൃഷ്ണൻ നേരിട്ട ആരോപണം. മല്ലു ഹിന്ദു ഓഫീസേഴ്സ്, മല്ലു മുസ്ലിം ഓഫീസേഴ്സ് എന്നീ പേരുകളിലുള്ള വാട്സാപ്പ് ഗ്രൂപ്പുകളാണ് വിവാദമായത്. ഇതോടെ തന്റെ ഫോൺ ഹാക്ക് ചെയ്ത് 11 ഗ്രൂപ്പുകൾ തുടങ്ങിയെന്ന പരാതിയുമായി ഗോപാലകൃഷ്ണൻ പൊലീസിനെ സമീപിക്കുകയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ വിശദീകരണം സർക്കാർ ആദ്യം അംഗീകരിച്ചിരുന്നില്ല.
പിന്നീട് അന്വേഷണത്തിൽ ഗോപാലകൃഷ്ണന്റെ ഫോണോ, വാട്സാപ്പോ ഹാക്ക് ചെയ്തിട്ടില്ലെന്നായിരുന്നു കണ്ടെത്തിയത്. ഇതോടെയാണ് സസ്പെൻഷൻ ലഭിച്ചത്. എന്നാൽ, വിവാദ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് ഗോപാലകൃഷ്ണൻ ആണെന്ന് തെളിയിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് റിപ്പോർട്ട് നൽകിയതോടെയാണ് സസ്പെൻഷൻ പിൻവലിച്ചിരിക്കുന്നത്.
