2020 മേയിൽ വയറുവേദനയെ തുടർന്നാണ് തൃശൂർ കൂർക്കഞ്ചേരി സ്വദേശി ജോസഫ് പോൾ (53) തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഡോ. പോളി ടി ജോസഫ് ശസ്ത്രക്രിയയും വിധിച്ചു. ഡോക്ടർ ആവശ്യപ്പെട്ട പ്രകാരം അദ്ദേഹം പ്രാക്ടീസ് നടത്തുന്ന സ്വകാര്യ ആശുപത്രിയിലെത്തി പതിനായിരം രൂപ കൈക്കൂലിയും കൊടുത്തു. തുടർന്ന് മേയ് 5ന് ആദ്യ ശസ്ത്രക്രിയ നടത്തി. ദിവസങ്ങൾക്കുശേഷം പരിശോധനയിൽ ശസ്ത്രക്രിയയിലെ അപാകത കണ്ടു. തുടർന്ന് മേയ് 12ന് വീണ്ടും ശസ്ത്രക്രിയ നടത്തി. മേയ് 30 വരെ മെഡിക്കൽ കോളജിൽ ചികിത്സയിലും കഴിഞ്ഞു. ഡിസ്ചാർജായി വീട്ടിൽ പോയ ശേഷം വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും മെഡിക്കൽ കോളജിൽ രണ്ടുതവണ എത്തി ശസ്ത്രക്രിയ നടത്തിയ ഡോ. പോളിയെ കണ്ടു. തുടർന്ന് സി ടി സ്കാനെടുക്കാൻ ഡോക്ടർ നിർദേശിച്ചു.
advertisement
സി ടി സ്കാൻ എടുത്ത് തുടങ്ങിതോടെ ആശുപത്രി അധികൃതരുടെ ഭാവത്തിൽ മാറ്റം വന്നു. സി ടി സ്കാൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഉടൻ ശസ്ത്രക്രിയ നടത്താമെന്നും അഡ്മിറ്റാകണമെന്നും അവർ ആവശ്യപ്പെട്ടു. തുടർന്ന് സംശയം തോന്നി പുറത്തെ ഒരു ക്ലിനിക്കിൽ പോയി എക്സ്റേ എടുത്തപ്പോഴാണ് വയറിൽ കത്രിക കുടുങ്ങിയത് വ്യക്തമായത്. അതിന്‍റെ അടിസ്ഥാനത്തിൽ ഇനിയും മെഡിക്കൽകോളജിൽ ശസ്ത്രക്രിയ നടത്തുന്നതിന്‍റെ പന്തികേട് മനസിലാക്കിയ ജോസഫിന്‍റെ ബന്ധുക്കൾ ഡിസ്ചാർജ് വാങ്ങി സ്വകാര്യ ആശുപത്രിയിലെത്തി സ്കാൻ ചെയ്തു. അപ്പോഴും കത്രികയുടെ സാന്നിധ്യം പ്രകടമായി.
സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയാണ് കത്രിക പുറത്തെടുത്തത്. അന്നുമുതൽ ജോസഫ് നിത്യരോഗിയായി മാറി. തന്‍റെ ഉപജീവനമാർഗമായ ഓട്ടോറിക്ഷ ഓടിക്കാൻ പോലും കഴിയാതെയായി. തുടർന്ന് ജോസഫും ബന്ധുക്കളും പോലീസിലും ആരോഗ്യവകുപ്പിലും പരാതി നൽകി. മാധ്യമങ്ങളിൽ വലിയ വാർത്തയുമായി. തുടർന്ന് ഡോക്ടറെയും ചില ജീവനക്കാരെയും പേരിന് സസ്പെൻഡ് ചെയ്തു.
ഇതിനിടെ ജോസഫ് മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകി. 2022 ഓഗസ്റ്റിൽ അനുകൂലവിധിയുണ്ടായി. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും വിധിച്ച നഷ്ടപരിഹാരതുക ലഭിച്ചിട്ടില്ല. കേസുകൾ കോടതിയിൽ ഒച്ചിഴയുന്ന വേഗത്തിൽ നീങ്ങുകയാണ്. ഒടുവിൽ നീതി ലഭിക്കാതെ കഴിഞ്ഞവർഷം ജനുവരി 29ന് ജോസഫ് മരണത്തിന് കീഴടങ്ങി. ഇതിനിടെയാണ് ഈമാസം 20ന് സെക്രട്ടേറിയറ്റ് അനക്സിൽ നടക്കുന്ന, ഈ സംഭവവുമായി ബന്ധപ്പെട്ട തെളിവെടുപ്പിന് ഹാജരാകാൻ മരിച്ച ജോസഫിന് 17ന് ആരോഗ്യവകുപ്പിന്‍റെ നോട്ടീസ് വന്നത്. അതിന് എത്തിച്ചേരാൻ ജോസഫിന്‍റെ ഭാര്യയും മകളും തയാറാകുന്നതിന് മണിക്കൂറുകൾ മുമ്പ് ആരോഗ്യവകുപ്പിൽ നിന്നാണെന്ന് പറഞ്ഞ് സിറ്റിങ് മാറ്റിയതായി അവരെ ഫോൺ വിളിച്ച് അറിയിക്കുകയും ചെയ്തു.
Summary: The Kerala Health Department has sparked outrage by issuing a summons for a hearing to a man who passed away a year ago. The deceased, Joseph Paul (53), had spent years fighting for justice after a surgical scissor was left inside his abdomen during a procedure at the Thrissur Government Medical College.
