കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഈ സുപ്രധാന ഉത്തരവ്. സർക്കാരിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളിൽ നിന്ന് വിവരശേഖരണം നടത്താനെന്ന പേരിൽ 2026 ജനുവരി 1 മുതൽ ഫെബ്രുവരി 28 വരെയായിരുന്നു സർവേ നിശ്ചയിച്ചിരുന്നത്. എന്നാൽ, സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് സിപിഎം പ്രവർത്തകർ നടത്തുന്ന രാഷ്ട്രീയ പരിപാടിയാണിതെന്ന് ഹർജിക്കാർ ആരോപിച്ചു.
പദ്ധതിക്കായി പ്രത്യേക ബജറ്റ് അലോക്കേഷനോ ധനകാര്യ വകുപ്പിന്റെ അനുമതിയോ ഇല്ലെന്നും കോടതി കണ്ടെത്തി. ആവശ്യമായ നടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ പരിപാടി നിയമവിരുദ്ധമാണെന്ന് കോടതി വിലയിരുത്തി.
advertisement
സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തുന്ന പരിപാടിയാണിതെന്ന് പ്രതിപക്ഷവും തുടക്കം മുതൽ ആക്ഷേപം ഉന്നയിച്ചിരുന്നു. നിരവധി തവണ വാദം കേട്ട ശേഷമാണ് സാമ്പത്തിക അനുമതിയില്ലാത്ത പദ്ധതിയുമായി മുന്നോട്ട് പോകാനാവില്ലെന്ന് കോടതി വിധിച്ചത്.
സംസ്ഥാനത്തെ 80 ലക്ഷത്തോളം വീടുകൾ സന്ദർശിക്കാൻ ലക്ഷ്യമിട്ടിരുന്ന ഈ പദ്ധതിക്കായി കോളേജ് വിദ്യാർത്ഥികളെയും വോളന്റിയർമാരെയും ഉപയോഗിക്കാൻ ഉത്തരവിട്ടിരുന്നു. പോർട്ടൽ വഴി രജിസ്റ്റർ ചെയ്ത വോളന്റിയർമാരിൽ ഭൂരിഭാഗവും സിപിഎം പ്രവർത്തകരാണെന്നും ഇത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നീക്കമാണെന്നും പ്രതിപക്ഷം തുടക്കം മുതൽ ആരോപിച്ചിരുന്നു. ഇടതുമുന്നണിയുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നു എന്ന പ്രതിപക്ഷത്തിന്റെ വാദങ്ങൾക്ക് ശക്തി പകരുന്നതാണ് ഹൈക്കോടതിയുടെ ഇപ്പോഴത്തെ വിധി.
