പ്രതികൾ കുറ്റം ചെയ്തിട്ടില്ലെന്ന് കരുതാൻ നിലവിൽ സാഹചര്യമില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടി. തിരുവനന്തപുരം സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ചോദ്യം ചെയ്ത് പ്രതികൾ സമർപ്പിച്ച അപ്പീൽ പരിഗണിക്കവെയായിരുന്നു കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.
1995 ജനുവരി 16-നായിരുന്നു കേരളത്തെയാകെ നടുക്കിയ ഈ കൊലപാതകം നടന്നത്. കോളജ് യൂണിയൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട അന്നു രാത്രിയാണ് സക്കീർ കൊല്ലപ്പെട്ടത്. വിജയലഹരിയിൽ സുഹൃത്തുക്കളോടൊപ്പം ആഘോഷിക്കുന്നതിനിടെയാണ് സക്കീറിന് നേരെ ആക്രമണമുണ്ടായത്. രാഷ്ട്രീയ വൈരാഗ്യത്തെത്തുടർന്ന് നടന്ന ഈ കൊലപാതകം അന്ന് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. സക്കീറിന്റെ പിതാവും സിപിഐ എം പെരുമാതുറ ബ്രാഞ്ച് സെക്രട്ടറിയുമായ എസ് എ റഷീദിനെ ഉൾപ്പെടെ മറ്റ് 7 പേരെയും സംഘം വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. 4 വീടും തകർത്തു. വാൾ,കമ്പിപ്പാര, വെട്ടുകത്തി, കോടാലി എന്നിവയുമായായിരുന്നു ആക്രമണം.
advertisement
നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് തിരുവനന്തപുരം സെഷൻസ് കോടതി പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഈ ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം നേടാനുള്ള പ്രതികളുടെ ശ്രമമാണ് ഇപ്പോൾ ഹൈക്കോടതിയുടെ ഇടപെടലിലൂടെ പരാജയപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ വർഷം ഏപ്രിലിലാണ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന 3 പിഡിപി പ്രവർത്തകരായ പ്രതികൾക്ക് കൂടി ജീവപര്യന്തം ശിക്ഷ വിധിച്ചത്. പെരുമാതുറ സ്വദേശികളായ രണ്ടാം പ്രതി സുൽഫിക്കർ, എട്ടാം പ്രതി റാഫി, പത്താം പ്രതി റിയാസ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കേസിൽ ഒന്നുമുതൽ 10 വരെയുള്ള മറ്റ് പ്രതികളെ കോടതി നേരത്തെ ജീവപര്യന്തം ശിക്ഷിച്ചിരുന്നു. എന്നാൽ, വിചാരണ നടക്കവേ 3 പ്രതികളും ഒളിവിൽ പോയതിനാലാണ് ഇവരെ വിസ്തരിക്കാനാകാതെ കേസ് മാറ്റിയത്.
ഒടുവിൽ പ്രതികൾ കോടതി മുമ്പാകെ കീഴടങ്ങി. കീഴടങ്ങിയ ആറാം പ്രതിയേയും ഒമ്പതാം പ്രതിയേയും തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു. 16ഉം 17ഉം 20ഉം പ്രതികൾ ഇപ്പോഴും ഒളിവിലാണ്. 11-ാം പ്രതി വിചാരണയ്ക്കിടെ മരിച്ചു. ആകെ 19 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്.
ഇക്കഴിഞ്ഞ മാസത്തിലാണ് തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ എസ്എഫ്ഐ നിർമ്മിച്ച എ.എം സക്കീർ സ്മാരക സ്തൂപത്തിന്റെ അനാച്ഛാദനം ഹൈക്കോടതി തടഞ്ഞത്. ക്യാംപസിനുള്ളിലെ ഈ നിർമ്മാണം അനധികൃതമാണെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ട് കെഎസ്‌യു നേതാവ് എസ്. അക്ഷയ് കൃഷ്ണൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നിർണായക ഉത്തരവ്.
