സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനായിരുന്നു പെരിന്തല്‍മണ്ണയില്‍ നജീബ് കാന്തപുരം വിജയിച്ചത്. 38 വോട്ടിനായിരുന്നു നജീബിന്റെ വിജയം. തുടർന്ന് എണ്ണാതെ മാറ്റിവെച്ച സ്‌പെഷ്യല്‍ തപാല്‍ വോട്ട് എണ്ണണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുസ്തഫ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പോസ്റ്റല്‍വോട്ട് എണ്ണിയാല്‍ 300 വോട്ടെങ്കിലും തനിക്ക് ലഭിക്കുമെന്നും പോസ്റ്റല്‍വോട്ട് നിയമപ്രകാരം സാക്ഷ്യപ്പെടുത്താത്തത് പോളിങ് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും ഹരജിക്കാരന്‍ വാദിച്ചു. തുടര്‍ന്ന് ഈ തപാല്‍ വോട്ടുകള്‍ ഹൈക്കോടതിയില്‍ എത്തിച്ച് പരിശോധിക്കുകയായിരുന്നു. 348 വോട്ടുകളില്‍ 32 എണ്ണം മാത്രമാണ് സാധുവായത്.
advertisement
എന്നാല്‍ വോട്ടുകള്‍ നിയമപ്രകാരം സാക്ഷ്യപ്പെടുത്താത്തതിനാല്‍ മാറ്റിവെച്ചതില്‍ തെറ്റില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ഹരജി തള്ളിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരത്തിന്റ വിജയം ഹൈക്കോടതി നേരത്തെ തന്നെ ശരിവെച്ചിരുന്നു.
സാധുവായ വോട്ടുകള്‍ മുഴുവന്‍ എല്‍ഡിഎഫിനാണ് എന്ന് കണക്കാക്കിയാല്‍ പോലും ആറ് വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയിക്കുമെന്നും ഈ സാഹചര്യത്തില്‍ മാറ്റിവെച്ച വോട്ടുകള്‍ എണ്ണേണ്ടതില്ലെന്നും ഹൈക്കോടതി പ്രസ്താവിച്ചു. 2021ല്‍ നിയമസഭാ ഫലം വന്നപ്പോള്‍ അന്ന് 38 വോട്ടുകള്‍ക്കാണ് നജീബ് കാന്തപുരം വിജയിച്ചിരുന്നത്.
