Also Read- 'ലക്ഷദ്വീപിലെ മയക്ക് മരുന്ന് കടത്തിന് കൊച്ചിയുമായി ബന്ധം': കെ. സുരേന്ദ്രന്‍
'കേന്ദ്രസര്‍ക്കാരിന്റെ ഫാസിസ്റ്റ് അധിനിവേശം ലക്ഷദ്വീപിലെ സാധാരണ ജനങ്ങളുടെ ജീവിതത്തേയും നിലനില്‍പ്പിനേയും, തൊഴില്‍, യാത്ര, ജനാധിപത്യപ്രക്രിയയിലെ പങ്കാളിത്തം, ഭക്ഷണരീതികള്‍ തുടങ്ങി നിത്യജീവിതവുമായി ബന്ധപ്പെട്ട പലകാര്യങ്ങളും യാതാരു ജനാധിപത്യ മര്യാദയും കാണിക്കാതെ കേന്ദ്രസര്‍ക്കാരിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തലത്തില്‍ നടപ്പിലാക്കുന്ന സംഘ്പരിവാര്‍ അജണ്ടക്കെതിരെ ലക്ഷദ്വീപ് ജനത നടത്തുന്ന പോരാട്ടത്തിന് മലയാളി സമൂഹത്തിന്റെ ഐക്യദാര്‍ഢ്യം എന്ന നിലക്ക് കേരള നിയമസഭ ഒരു പ്രമേയം ഐക്യകണ്‌ഠേന പാസാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.'- മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പ്രതിപക്ഷ നേതാവിനും നല്‍കിയ കത്തില്‍ പറയുന്നു.
advertisement
Also Read- ഓരോ പൗരനും ലക്ഷദ്വീപിന് വേണ്ടി ശബ്ദമുയര്‍ത്തണമെന്ന് കെ കെ ശൈലജ
ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ്
ലക്ഷദ്വീപില്‍ നടക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ സംഘപരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കുവാനുള്ള സാംസ്‌കാരിക അധിനിവേശമാണ്. ആ ഫാഷിസ്റ്റ് പ്രക്രിയയുടെ ഒരു ഉപകരണം മാത്രമാണ് ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റര്‍. ലക്ഷദ്വീപിലെ ജനതയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തേണ്ടുന്നത് ഓരോ ജനാധിപത്യ ബോധമുള്ള ഇന്ത്യക്കാരന്റെയും ഉത്തരവാദിത്വമാണ്.
ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ ഉദാത്തമായ വേദിയാണ് കേരള നിയമസഭ. മുന്‍ കാലങ്ങളിലെ പോലെ ഈ ഫാഷിസ്റ്റ് അതിക്രമത്തിനെതിരെയുള്ള യോജിച്ച ശബ്ദവും കേരള നിയമസഭയില്‍ നിന്ന് മുഴങ്ങുവാന്‍, ഒരു ഐക്യദാര്‍ഢ്യ പ്രമേയം പാസാക്കുവാന്‍ ബഹുമാനപ്പെട്ട സ്പീക്കര്‍ക്കും, മുഖ്യമന്ത്രിക്കും, പ്രതിപക്ഷ നേതാവിനും കത്ത് നൽകി.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെ കേരളത്തിലെ ബിജെപി ഇതര രാഷ്ട്രീയ കക്ഷികളെല്ലാം ഏകസ്വരമുയർത്തുകയാണ്. സിപിഎം, സിപിഐ, കോൺഗ്രസ്, മുസ്ലിം ലീഗ് കക്ഷികളും നടൻ പൃഥ്വിരാജ് സുകുമാരൻ ഉൾപ്പെടെയുള്ള ചലച്ചിത്ര സാംസ്കാരിക പ്രവർത്തകരും ലക്ഷദ്വീപിനായി ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ഇടപെടലുകൾ നടത്തുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ, ബിനോയ് വിശ്വം, ഇ ടി മുഹമ്മദ് ബഷീർ, ശശി തരൂർ അടക്കമുള്ളവർ രൂക്ഷ പ്രതികരണമാണ് നടത്തിയത്.
ലക്ഷദ്വീപിൽ നിന്ന് വരുന്നത് ഗൗരവകരമായ വാർത്തകളാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവിതത്തിനും സംസ്കാരത്തിനും വെല്ലുവിളി നേരിടുന്നു. ഇത് അംഗീകരിക്കാനാവില്ല. ലക്ഷദ്വീപും കേരളവുമായി ദീർഘകാലത്തെ ബന്ധമാണ് നിലനിൽക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലക്ഷദ്വീപ് ജനതയുടെ സ്വത്വവും, സംസ്കാരവും ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഘട്ടത്തിൽ എല്ലാ ജീവിത വ്യവഹാരങ്ങളിലും കേരളത്തെ ആശ്രയിച്ച് ജീവിക്കുന്ന ആ ജനതയെ ചേർത്തു പിടിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്ന് ശശി തരൂർ എം.പി പറഞ്ഞു. ലക്ഷദ്വീപ് ജനതയുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കേണ്ടത് നമ്മുടെ കടമയാണെന്നും ധാർമികമായ ഉത്തരവാദിത്തമാണെന്നും ശശി തരൂർ പറഞ്ഞു.
അതേസമയം, ലക്ഷദ്വീപിലെ ജനങ്ങളുടെ സുരക്ഷയും വികസനവും ഉറപ്പ് വരുത്തുകയാണ് കേന്ദ്രസർക്കാറിന്‍റെ ലക്ഷ്യമെന്നായിരുന്നു സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രന്റെ പ്രതികരണം. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കും കേന്ദ്ര സർക്കാറിനുമെതിരെ കേരളം കേന്ദ്രമാക്കി വ്യാപകമായ നുണപ്രചരണങ്ങൾ നടക്കുകയാണെന്നായിരുന്നു ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.