'ലക്ഷദ്വീപില്‍ തീവ്രവാദികളുടെ സാന്നിധ്യം ശക്തമാകുന്നു; മയക്ക് മരുന്ന് കടത്തിന് കൊച്ചിയുമായി ബന്ധം': കെ. സുരേന്ദ്രന്‍
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
പ്രതിഷേധങ്ങളൊക്കെ ടൂൾകിറ്റ് അജണ്ടയുടെ ഭാഗമാണെന്നും കെ. സുരേന്ദ്രൻ
തിരുവനന്തപുരം: ലക്ഷദ്വീപില്‍ തീവ്രവാദികളുടെ സാന്നിധ്യം ശക്തമാകുന്നുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. 3000 കോടിയുടെ മയക്കുമരുന്ന് ചില്ലറയല്ലല്ലോയെന്നും അതിന് കൊച്ചിയുമായി ബന്ധമുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. ദ്വീപിൽ ബീഫ് നിരോധിച്ചെന്നത് കള്ളമാണ്. പ്രതിഷേധങ്ങളൊക്കെ ടൂൾകിറ്റ് അജണ്ടയുടെ ഭാഗമാണെന്നും സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു,
അടുത്തിടെ 3000 കോടി രൂപയുടെ മയക്കുമരുന്ന് ലക്ഷദ്വീപിന് സമീപത്ത് നിന്ന് കോസ്റ്റ് ഗാർഡ് പിടികൂടിയിരുന്നു. ഈ ലോബിക്ക് കൊച്ചിയുമായി ബന്ധമുണ്ട്. മയക്കുമരുന്നുമായി ബന്ധപ്പെട്ട ചില ലോബികൾ ഇപ്പോൾ വലിയ ആവേശ പ്രകടനവുമായി രംഗത്തെത്തിയിട്ടുണ്ട്. അവരുടെ താൽപര്യം എന്താണെന്ന് അറിയില്ല. ഇപ്പോൾ രംഗത്തെത്തിയ ഒരു പ്രധാന നടന്റെ അനാർക്കലി എന്ന സിനിമക്കെതിരെ അവിടെ പ്രതിഷേധമുയർന്നിരുന്നെന്നും സുരേന്ദ്രൻ പറഞ്ഞു.
പൃഥ്വിരാജ് ഉൾപ്പെടെയുള്ളവരുടെ പ്രതിഷേധത്തിന് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടോയെന്ന ചോദ്യത്തിന് അല്ലെങ്കിൽ എന്തിനാണ് അവർ അറിയാത്ത കാര്യങ്ങൾ പറയുന്നതെന്നായിരുന്നു സുരേന്ദ്രന്റെ മറുചോദ്യം. ഇപ്പോൾ കേന്ദ്ര സർക്കാരിനെതിരെ ടൂൾകിറ്റ് തയ്യാറാക്കി ഒരേകാര്യം പറഞ്ഞു കൊണ്ടിരിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
advertisement
ലക്ഷദ്വീപ് വിഷയത്തിൽ വ്യാജ പ്രചാരണമാണ് കോൺഗ്രസും ഇടതുപക്ഷവും ലീഗും ചില മുസ്ലീം തീവ്രവാദ സംഘടനകളും ചേർന്ന് നടത്തിക്കൊണ്ടിരിക്കുന്നതെന്നായിരുന്നു സുരേന്ദ്രന്റെ വിമർശനം. ലക്ഷദ്വീപിലെ ചില ആളൊഴിഞ്ഞ പ്രദേശങ്ങളിൽ തീവ്രവാദ സാന്നിധ്യമുണ്ടെന്ന് സുരക്ഷാ ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളുടെ ഭക്ഷണത്തിൽ നിന്ന് മാംസം ഒഴിവാക്കിയത് അവരുടെ ആരോഗ്യം കണക്കിലെടുത്താണെന്നും സുരേന്ദ്രൻ പറഞ്ഞു.
ലക്ഷദ്വീപില്‍നിന്നുള്ള ചരക്ക് നീക്കത്തിന് ബേപ്പൂര്‍ തുറമുഖത്ത് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തണമെന്ന് കഴിഞ്ഞ പത്തു വര്‍ഷമായി കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി ലക്ഷദ്വീപ് എംപി തന്നെ പറഞ്ഞതാണ്. ലക്ഷദ്വീപ് തന്നെ പണം മുടക്കാമെന്നും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മാത്രം ചെയ്താല്‍ മതിയെന്നു പറഞ്ഞിട്ടും നടപടിയുണ്ടായില്ല. ഉമ്മന്‍ചാണ്ടി, പിണറായി സര്‍ക്കാരുകളുടെ കുറ്റകരമായ അനാസ്ഥ മൂലം അവര്‍ക്ക് മംഗലാപുരം തുറമുഖത്തെ ആശ്രയിക്കേണ്ടിവന്നുവെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
advertisement
ലക്ഷദ്വീപ് നിവാസികളുടെ പ്രതിഷേധം തുടരുന്നതിനിടെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന് വാട്‌സാപ്പ് സന്ദേശം അയച്ചെന്നാരോപിച്ച് നാല് ദ്വീപ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഗത്തി ദ്വീപില്‍ നിന്നുള്ള മൂന്ന് പേരും ബിത്ര ദ്വീപില്‍ നിന്നുള്ള ഒരാളുമാണ് കസ്റ്റഡിയിലുള്ളത്. ഇതില്‍ അഗത്തി ദ്വീപില്‍ നിന്നുള്ള രണ്ട് പേര്‍ 18 വയസിന് താഴെ പ്രായമുള്ള വിദ്യാര്‍ത്ഥികളാണ്. ഹായ് എന്ന സന്ദേശമാണ് ഇവര്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് അയച്ചതെന്നും ദ്വീപ് നിവാസികൾ പറയുന്നു.
കസ്റ്റഡിയില്‍ എടുത്തവരില്‍ ഒരാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്ലക്കാര്‍ഡുമായി വീടുകൾക്ക് മുന്നിലാണ് പ്രദേശവാസികൾ അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ക്കെതിരെ പ്രതിഷേധിക്കുന്നത്. ഇതിന്റെ ഭാഗമായാണ് വാട്‌സാപ്പ് സന്ദേശങ്ങള്‍ അയച്ചത്. എന്നാല്‍ അഡ്മിനിസ്‌ട്രേറ്ററെ ഭീഷണിപ്പെടുത്തുന്ന ഒന്നും സന്ദേശങ്ങളില്‍ ഇല്ലായിരുന്നെന്നും ഇവർ പറയുന്നു. പൊലീസ് നടപടിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
advertisement
Also Read 'ലക്ഷദ്വീപില്‍ നിന്ന് കേരളത്തിലേക്ക് അധികം ദൂരമില്ല; പ്രതികരിക്കേണ്ടത് നമ്മുടെ കടമ'; സലിം കുമാര്‍
ഇതിനിടെ ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട് അവിടത്തെ ബി.ജെ.പി. ജനറല്‍ സെക്രട്ടറി എച്ച്.കെ. മുഹമ്മദ് കാസിം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്ത് പുറത്തുവന്നിരുന്നു. അഡ്മിനിസ്‌ട്രേറ്ററായി പ്രഫുല്‍ പട്ടേല്‍ എത്തിയതിനു പിന്നാലെ നടത്തിയ പരിഷ്‌കാരങ്ങള്‍ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
Also Read കോവിഡ്: ജീവൻ രക്ഷിച്ച ഡ്രൈവറുടെ ടാക്സിയിൽ തന്നെ വീട്ടിലേക്ക് മടക്കം; വൈറലായി യുവതിയുടെ കുറിപ്പ്
advertisement
കര്‍ഷകര്‍ക്ക് നല്‍കി വന്ന സഹായങ്ങള്‍ നിര്‍ത്തലാക്കിയതിനെ കുറിച്ചും സ്‌കൂളുകള്‍ അടച്ചുപൂട്ടിയതിനെ കുറിച്ചും കരാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ പിരിച്ചുവിട്ടതിനെ കുറിച്ചും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ദിനേശ്വര്‍ ശര്‍മയുടെ മരണശേഷം ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല വഹിക്കുന്ന പ്രഫുല്‍ പട്ടേല്‍, ലക്ഷദ്വീപില്‍ വരാറില്ലെന്നും മുഹമ്മദ് കാസിം കത്തില്‍ പറയുന്നു.
2020 ഒക്ടോബറില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ചുമതല ഏറ്റെടുത്തതിനു ശേഷം വെറും മൂന്നുതവണ മാത്രമാണ് പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിലേക്ക് വന്നത്. ദിവസങ്ങള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ഹ്രസ്വസന്ദര്‍ശനങ്ങളായിരുന്നു അവ. കഴിഞ്ഞ രണ്ടുമാസമായി പട്ടേല്‍ ലക്ഷദ്വീപില്‍ എത്തിയിട്ടില്ലെന്നും കാസിം കത്തില്‍ പറയുന്നു. ലക്ഷദ്വീപില്‍ ഭരണസ്തംഭനമാണെന്നും അദ്ദേഹം പറയുന്നു.
advertisement
ലക്ഷദ്വീപിന്റെ നിലവിലെ അവസ്ഥ പരിതാപകരമാണെന്നും ദ്വീപുകളിലെ ആളുകളുടെ വിഷമങ്ങള്‍ പരിഹരിക്കാന്‍ ആരുമില്ലെന്നും കാസിം കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ത്തന്നെ ലക്ഷദ്വീപ് ഭരണം പഴയതുപോലെ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അടിയന്തര പുനരാലോചന നടത്തണമെന്നും കാസിം കത്തില്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 25, 2021 2:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ലക്ഷദ്വീപില്‍ തീവ്രവാദികളുടെ സാന്നിധ്യം ശക്തമാകുന്നു; മയക്ക് മരുന്ന് കടത്തിന് കൊച്ചിയുമായി ബന്ധം': കെ. സുരേന്ദ്രന്‍