വിദഗ്ധസമിതിയുടെ ശാസ്ത്രീയ അന്വേഷണം പൂർത്തിയാകുന്നതിന് മുൻപേ ഡോക്ടറെ സസ്‌പെൻഡ് ചെയ്ത നടപടി പ്രതിഷേധാർഹവും നീതിയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധവുമാണെന്ന് കെജിഎംഒഎ അറിയിച്ചു. ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ. ബിന്ദു സുന്ദറിനെയാണ് സസ്‌പെൻഡ് ചെയ്തത്. ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഇത്തരം നടപടികൾ സ്വീകരിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും കൂട്ടിച്ചേർത്തു.
കടുത്ത മാനവവിഭവ ശേഷി കുറവിനിടയിലും മികച്ച സേവനം നൽകുന്ന ആരോഗ്യപ്രവർത്തകരെ അപമാനിക്കുന്ന നടപടിയാണിതെന്നും രോഗി പരിചരണത്തിനിടയിൽ സംഭവിക്കുന്ന സ്വാഭാവിക സങ്കീർണ്ണതകളെ ചികിത്സാ പിഴവായി മുദ്രകുത്തി ആൾക്കൂട്ട വിചാരണ നടത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പരിമിതമായ സാഹചര്യങ്ങളിൽ ലഭ്യമാകുന്ന എല്ലാ ചികിത്സയും അവിടെ അമ്മയ്ക്കും കുഞ്ഞിനും നൽകിയിട്ടുണ്ടെന്നും മറ്റ് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കെജിഎംഒഎ വ്യക്തമാക്കി.
advertisement
വിദഗ്ധസമിതിയുടെ റിപ്പോർട്ട് പൊതുസമൂഹത്തിന് മുന്നിൽ വയ്ക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഡോക്ടർ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് തെളിവ് ഹാജരാക്കാൻ അധികാരികൾക്ക് കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. ആരോഗ്യപ്രവർത്തകരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾക്കെതിരെ ആശുപത്രി സംരക്ഷണ നിയമം പ്രകാരം കർശന നടപടി വേണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു. ഈ സംഭവങ്ങളിൽ പ്രതിഷേധിച്ച് കെജിഎംഒഎ തിരുവനന്തപുരം ജില്ലാ ഘടകം ഫെബ്രുവരി 19 വ്യാഴാഴ്ച നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ അടിയന്തര സേവനങ്ങൾ ഒഴികെയുള്ളവ ബഹിഷ്കരിച്ച് സമരം നടത്തുമെന്നും ഉചിതമായ തീരുമാനങ്ങൾ ഉണ്ടായില്ലെങ്കിൽ സമരം സംസ്ഥാനവ്യാപകമായി വ്യാപിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി.
