മനുഷ്യരെ അങ്ങനെ വെട്ടിക്കൊലപ്പെടുത്താൻ പാടില്ല. രാഷ്ട്രീയ ബോധ്യമുള്ളവർ ഇത്തരമൊരു കൊലപാതകം നടത്തില്ലെന്നും കോടിയേരി പറഞ്ഞു. അക്രമരാഷ്ട്രീയത്തിന് എതിരെയാണ് സി പി എം നിലപാട്. ഇരട്ടക്കൊലപാതകം അത്യന്തം പ്രതിഷേധാർഹവും അപലപനീയവുമാണ്. അങ്ങനെയൊരു സംഭവം അവിടെ നടക്കാൻ പാടില്ലായിരുന്നെന്നും കോടിയേരി പറഞ്ഞു.
എന്തെല്ലാം പ്രകോപനം ഉണ്ടായാലും അക്രമങ്ങളും കൊലപാതകങ്ങളും ഒരു കാരണവശാലും പാടില്ല. സി പി എം പ്രവർത്തകൻമാർ മുൻകൈയെടുത്ത് യാതൊരു അക്രമസംഭവങ്ങളും നടത്താൻ പാടില്ലായെന്ന് പാർട്ടി സംസ്ഥാന കമ്മിറ്റി പരസ്യമായിട്ട് തന്നെ ആഹ്വാനം നൽകിയതാണ്. ഇതിനകത്ത് സി പി എമ്മിന്‍റെ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ നിയമത്തിന് മുന്നിലെത്തിക്കാൻ ആവശ്യമായ നടപടികൾ സി പി എമ്മിന്‍റെ ഭാഗത്തു നിന്നു തന്നെ സ്വീകരിക്കുമെന്നും കോടിയേരി വ്യക്തമാക്കി.
advertisement
കൃപേഷിന്റെ ശരീരത്തിൽ 15 വെട്ടുകൾ; മരണകാരണം തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവ്
പ്രതികളിൽ സി പി എമ്മുകാർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പാർട്ടിയുടെ യാതൊരുവിധ സഹായവും അത്തരക്കാർക്ക് നൽകുന്നതായിരിക്കില്ല. നമ്മുടെ സംസ്ഥാനത്ത് സമാധാനപൂർവമായ അന്തരീക്ഷം സ്ഥാപിക്കാനാണ് സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ആ ശ്രമങ്ങളെ ദുർബലപ്പെടുത്തുകയാണ് ഇത്തരത്തിലുള്ള കൊലപാതകങ്ങൾ ചെയ്യുന്നത്. പാർട്ടിയുടെ നിർദ്ദേശത്തിനും സർക്കാരിന്‍റെ സമീപനത്തിനും വിരുദ്ധമായ നടപടിയാണ് അവിടെ ഉണ്ടായത്.
സി പി എമ്മുകാർ ഇതിൽ പങ്കാളിയാണെങ്കിൽ അവർ സി പി എമ്മിന്‍റെ രാഷ്ട്രീയ നിലപാട് അംഗീകരിക്കുന്നവരല്ല. അവർക്ക് രാഷ്ട്രീയം ഉൾക്കൊള്ളാൻ കഴിയുന്നില്ല. അത്തരക്കാരെയൊന്നും സി പി എം ഒരു കാരണവശാലും അംഗീകരിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിനു മേൽ കർശനമായ നടപടി സ്വീകരിക്കണം. പൊലീസ് ശക്തമായ നടപടി അവിടെ സ്വീകരിക്കണം. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ എത്തിക്കാൻ ആവശ്യമായ അന്വേഷണം നടത്തണം. ആർക്കാണ് പങ്കുള്ളതെന്ന് പൊലീസ് കണ്ടെത്തുക തന്നെ വേണം.
പാർട്ടി ഇക്കാര്യം പ്രത്യേകം പരിശോധിക്കും. ഇതിൽ ആരെല്ലാം ഉൾപ്പെട്ടിട്ടുണ്ടെന്ന് പാർട്ടി അന്വേഷിക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.