കൊട്ടാരക്കരയിൽ സയൻസ് മ്യൂസിയം, പ്ലാനറ്റേറിയം, ആധുനിക സ്റ്റേഡിയം, ഡ്രോൺ പാർക്ക് എന്നിവ സ്ഥാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ കൊട്ടാരക്കര സബ് ജയിലിനെ മാറ്റിസ്ഥാപിക്കാൻ സ്ഥലം കണ്ടെത്തിയതായും അറിയിച്ചു. സംസ്ഥാനത്ത് 4.75 ലക്ഷം പേർക്ക് പട്ടയം നൽകിയതായും മന്ത്രി കൂട്ടിച്ചേർത്തു. ഒരു കോടി രൂപ വിനിയോഗിച്ച് നടപ്പിലാക്കുന്ന പാർപ്പിട പദ്ധതി, ജലസ്രോതസുകളുടെ സംരക്ഷണ പദ്ധതി, വനിതാ തൊഴിൽ സംരംഭങ്ങൾക്ക് ധനസഹായം, കാർഷിക ഉൽപ്പന്നങ്ങളുടെ വിപണന സംവിധാനത്തിന് സഹായം, തരിശുനില കൃഷി, ജൈവാമൃതം പ്രചാരം, ഡയറി ഫാം യൂണിറ്റ് ആധുനികവൽക്കരണം, കറവപ്പശുക്കൾക്ക് കാലിത്തീറ്റ സബ്‌സിഡി, ഓപ്പൺ ജിം, പഠനമുറി, ജീവനം തുടങ്ങി ആറ് കോടി രൂപയുടെ പദ്ധതികളാണ് 2026-27 വാർഷിക പദ്ധതിയിൽ കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് ഉൾപ്പെടുത്തിയിരിക്കുന്നത്.
advertisement
പദ്ധതികളുടെ കരട് രൂപരേഖ സെമിനാറിൽ വിശദീകരിച്ചു. പകൽവീട്, കിടാരി പാർക്ക് തുടങ്ങിയ പുതിയ പദ്ധതികളും ആവിഷ്‌കരിക്കണമെന്ന് സെമിനാറിൽ അഭിപ്രായമുയർന്നു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എസ്. വിനയൻ, പി. ഷീജ, ജീന തമ്പാൻ, നെടുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി. വിദ്യ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആർ. പ്രശാന്ത്, സന്തോഷ് ശ്രീസായി, ഷൈലജ, ടി.ബി. ജയൻ, ബിബിൻ റോയ്, ആർ. ഗീതാകുമാരി, എഴുകോൺ രാജ്‌മോഹൻ എന്നിവർ പങ്കെടുത്തു.
