പള്ളിക്ക് സമീപമുള്ള വാടകവീട്ടിൽ താമസിച്ചിരുന്ന ഈ കുടുംബത്തിന് മൃതദേഹം വീട്ടിലെത്തിക്കാൻ വഴിസൗകര്യമില്ലാത്തത് വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷമാണ് ഓമന അന്തരിച്ചത്. സ്ട്രെച്ചറോ മൊബൈൽ ഫ്രീസറോ കൊണ്ടുപോകാൻ കഴിയാത്തത്ര ഇടുങ്ങിയതായിരുന്നു വീട്ടിലേക്കുള്ള വഴി. ഓമനയുടെ ഭർത്താവ് രാജേന്ദ്രനും മകൾ ജ്യോതികയും സംസ്കാര ചടങ്ങുകൾക്ക് മറ്റൊരു സ്ഥലം കണ്ടെത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുമ്പോഴായിരുന്നു, മക്ക മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ മുന്നോട്ട് വരികയും മദ്രസ ഹാൾ വിട്ടുനൽകാൻ സന്നദ്ധത അറിയിക്കുകയും ചെയ്തത്.
രാജേന്ദ്രൻ ഈ നിർദ്ദേശം സ്വീകരിച്ചതോടെ പള്ളി കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ഫൈസൽ വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി മറ്റ് അംഗങ്ങളെ വിവരമറിയിച്ചു. എല്ലാവരും പൂർണ്ണമനസ്സോടെ സമ്മതിച്ചതിനെത്തുടർന്ന് വ്യാഴാഴ്ച രാത്രി 10 മണിയോടെ മൃതദേഹം മദ്രസ ഹാളിലെത്തിച്ചു. വെള്ളിയാഴ്ച ഉച്ചവരെ അവിടെ പൊതുദർശനത്തിന് വെച്ച ശേഷം കോട്ടയം മുട്ടമ്പലം പൊതുശ്മശാനത്തിൽ സംസ്കരിച്ചു. പ്രാർത്ഥനകൾക്കുമറ്റും ആവശ്യമായ എല്ലാ സൗകര്യങ്ങളും പള്ളി അധികൃതർ ഒരുക്കിയിരുന്നു. ചടങ്ങുകൾക്കായി ഹാൾ സജ്ജീകരിക്കുന്നതിൽ കമ്മിറ്റി അംഗങ്ങളും ഓമനയുടെ കുടുംബാംഗങ്ങളും കൈകോർത്തു.
advertisement
മതവിശ്വാസങ്ങൾക്കോ താൽപ്പര്യങ്ങൾക്കോ അപ്പുറം മനുഷ്യർ തമ്മിലുള്ള സഹകരണത്തിനാണ് മുൻഗണന നൽകേണ്ടതെന്ന് ഫൈസൽ പറഞ്ഞു. വിശുദ്ധ ഗ്രന്ഥങ്ങൾ പഠിപ്പിക്കുന്നത് പോലെ മറ്റുള്ളവരെ സഹായിക്കുക എന്നത് തങ്ങളുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓമനയുടെ കുടുംബത്തിന് അവരുടെ വിശ്വാസപ്രകാരമുള്ള ഏത് കർമ്മവും അവിടെ ചെയ്യാമെന്ന് പള്ളി കമ്മിറ്റി അനുവാദം നൽകിയിരുന്നു. വെള്ളിയാഴ്ച മദ്രസയ്ക്ക് അവധിയായിരുന്നതിനാൽ ബുദ്ധിമുട്ടുണ്ടായില്ലെന്നും, ശനിയാഴ്ച വരെ നീണ്ടുനിൽക്കുമായിരുന്നെങ്കിൽ കുട്ടികളുടെ ക്ലാസുകൾ മാറ്റിവെച്ച് ഹാൾ വിട്ടുനൽകാൻ തയ്യാറായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
