സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗും രംഗത്ത് വന്നിരുന്നു. മുഹമ്മദ് ഹാഷിമിന് മെഡിക്കൽ കോളേജിലെ ചികിത്സയുമായി ബന്ധപ്പെട്ട് പിഴവ് സംഭവിച്ചിട്ടുണ്ടെന്ന പരാതി ഗൗരവമായി കാണണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലാ കളക്ടർക്കാണ് പരാതി നൽകിയത്.
നിപാ വൈറസ് ചികിത്സ നടന്ന ആശുപത്രി എന്ന നിലയിൽ സജീകരണങ്ങൾ നിലവിലുള്ള മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ സമീപിച്ചത് അനുയോജ്യമായ ചികിത്സാ നടപടിയിലൂടെയല്ലെന്ന പരാതി പൊതുജനങ്ങൾക്കിടയിൽ ശക്തമാണ്. ഇത്തരം ആശങ്കകൾ സാധാരണക്കാരുടെ ആശ്രയമായ പൊതു ആരോഗ്യ കേന്ദ്രങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടാൻ കാരണമാകും. വൈറസ് സ്ഥിരീകരിക്കാൻ വൈകിയതും ഗുരുതരമായ പിഴവ് തന്നെയാണ്.
advertisement
ഇഞ്ചക്ഷൻ നൽകിയത് മൂലമാണ് ബോധം നഷ്ടപ്പെട്ടതെന്ന കുട്ടിയുടെ മാതാവിന്റെ പരാതി നിസ്സാരമായി തള്ളികളയാനാവില്ല. അതോടൊപ്പം വെന്റിലേറ്റർ അഭാവവും പരിഹരിക്കേണ്ടത് തന്നെയാണ്. നിപാ ഭീതിയിൽ പരിസര പ്രദേശങ്ങളിൽ അടച്ചിടൽ കാരണം ദുരിതമനുഭവിക്കുന്ന സാധാരണക്കാർക്ക് പ്രത്യേക പാക്കേജുകൾ തയ്യാറാക്കി സഹായം എത്തിക്കാൻ സർക്കാർ തലത്തിൽ നടപടിയുണ്ടാവണമെന്നും മുസ്‌ലിം യൂത്ത് ലീഗ് നേതാക്കൾ പരാതിയിൽ പറയുന്നു.
Also Read-കാമുകന്‍ ആത്മഹത്യചെയ്ത മനോവിഷമത്തില്‍ പെൺകുട്ടി ആറ്റിൽ ചാടി; സാഹസികമായി രക്ഷപ്പെടുത്തി യുവാവ്
മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ, ജനറൽ സെക്രട്ടറി ടി മൊയ്‌ദീൻ കോയ, ട്രെഷറർ കെ എം എ റഷീദ്, സീനിയർ വൈസ് പ്രസിഡന്റ് സി ജാഫർ സാദിക്ക് എന്നിവയുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്.
അതിനിടെ നിപാ സമ്പര്‍ക്കപ്പട്ടികയിലുള്ള 5 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതില്‍ 4 എണ്ണം എന്‍.ഐ.വി. പൂനയിലും ഒരെണ്ണം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇതോടെ 73 പേരുടെ സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു.
നിപാ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി സ്രവ ശേഖരണത്തിനായി കാട്ടുപന്നിയെ പിടികൂടി. വെറ്ററിനറി വിഭാഗം നിർദേശിച്ചതിനെ തുടർന്നാണ് ഇന്നലെ രാത്രി പത്തോടെ അരയങ്കോട് കരിമലയിൽ നിന്നു കാട്ടുപന്നിയെ വെടിവച്ചുവീഴ്ത്തിയത്.
താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എൻ.കെ.രാജീവിന്റെ നേതൃത്വത്തിലുള്ള ദുത പ്രതികരണ സേനയെത്തിയാണ് പന്നിയുടെ ജഡം ഏറ്റെടുത്തത്. ഇന്ന് ചീഫ് വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ സ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കും.