ചോദ്യം ചെയ്യലിൽ പരാതിക്കാരും ഓൺലൈനിൽ ഹാജരായി. അനൂപ് മുഹമ്മദ്, ഷെമീർ എന്നിവരാണ് ഹാജരായത്. സുധാകരന്റെ മൊഴിയിൽ വ്യക്തയ്ക്കായാണ് പരാതിക്കാരെ ഓൺലൈനായി ബന്ധപ്പെടുത്തിയത്.
നിയമ വ്യവസ്ഥയിൽ പൂർണ വിശ്വാസമുണ്ടെന്നും ചോദ്യാവലിക്കെല്ലാം പൂർണമായി ഉത്തരം നൽകുമെന്ന് സുധാകരൻ ചോദ്യം ചെയ്യലിന് ഹാജരാകും മുൻപ് പറഞ്ഞിരുന്നു. അറസ്റ്റ് ചെയ്യുന്നെങ്കിൽ ചെയ്യട്ടെ എന്നും അതിൽ ആശങ്കയില്ലെന്നുമാണ് സുധാകരന്റെ നിലപാട്. കടൽ താണ്ടിയ തന്നെ കൈത്തോട് കാണിച്ച് ഭയപ്പെടുത്തേണ്ടെന്നും സുധാകരൻ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുൻപ് പ്രതികരിച്ചു.
advertisement
ഗൾഫിലെ രാജകുടുംബത്തിനു പുരാവസ്തുക്കൾ വിറ്റ ഇനത്തിൽ കിട്ടിയ 2.62 ലക്ഷം കോടി രൂപ കേന്ദ്രസർക്കാർ തടഞ്ഞുവച്ചിരിക്കുകയാണെന്നു മോൻസൻ തങ്ങളെ വിശ്വസിപ്പിച്ചതായി പരാതിക്കാർ പറയുന്നു. ബാങ്കിൽ കുടുങ്ങിക്കിടക്കുന്ന ഈ തുക പിൻവലിക്കാനുള്ള തടസ്സങ്ങൾ പരിഹരിക്കാനെന്ന പേരിൽ പലപ്പോഴായി 10 കോടി രൂപ വാങ്ങി. വീണ്ടും 25 ലക്ഷം രൂപ ചോദിച്ചെങ്കിലും കൊടുത്തില്ല.
തുടർന്ന് 2018 നവംബർ 22നു കൊച്ചി കലൂരിലെ മോൻസന്റെ വീട്ടിൽ വെച്ച് സുധാകരൻ ഡൽഹിയിലെ തടസ്സങ്ങൾ പരിഹരിക്കാമെന്നു ഉറപ്പു നൽകി. ഈ വിശ്വാസത്തിൽ മോൻസന് 25 ലക്ഷം കൂടി നൽകി. ഇതിൽ 10 ലക്ഷം രൂപ സുധാകരൻ വാങ്ങിയെന്ന ആരോപണവും പരാതിക്കാർ ഉന്നയിച്ചിട്ടുണ്ട്. അന്നു പാർലമെന്റിലെ ധനകാര്യ സ്ഥിരസമിതി അംഗമായിരുന്ന സുധാകരൻ ആ പദവി ഉപയോഗിച്ചു സഹായിക്കുമെന്ന ഉറപ്പിലാണു പണം നൽകിയതെന്നും പറയുന്നു. കേന്ദ്രം 2.62 ലക്ഷം കോടി തടഞ്ഞുവച്ചതായ വാദം കള്ളമാണെന്നു ബോധ്യപ്പെട്ടെന്നും പരാതിക്കാർ പറഞ്ഞതോടെയാണു സുധാകരനെതിരെ കേസ് റജിസ്റ്റർ ചെയ്യാൻ ക്രൈംബ്രാഞ്ചിനു നിയമോപദേശം ലഭിച്ചത്.
