വയനാട് പാക്കേജിനായി പിരിച്ച ഫണ്ട് സംബന്ധിച്ച ആധി കോൺഗ്രസിനെ അലട്ടുന്നുണ്ടോ എന്ന ചോദ്യത്തിന്, "എന്താണ് ക്രമക്കേടെന്ന് പറയൂ" എന്നായിരുന്നു പ്രസിഡന്റിന്റെ മറുപടി. അനാവശ്യമായ ചോദ്യമാണിതെന്നും ഇതിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കൃത്യമായ കണക്കുകൾ ചോദിച്ചപ്പോൾ "നിങ്ങൾക്ക് മലയാളം അറിയാമോ?", "എനിക്ക് വേറെ പണിയുണ്ട്" എന്നിങ്ങനെ മറുപടി നൽകി അദ്ദേഹം ഒഴിഞ്ഞുമാറി.
മുണ്ടക്കൈ-ചൂരൽമല അതിജീവിതർക്കായി വീട് വെച്ചുനൽകാൻ കോൺഗ്രസിന്റെ പക്കൽ നിലവിൽ പണമില്ലെന്ന് സണ്ണി ജോസഫ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. പുനരധിവാസത്തിനായി പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും സംയുക്ത അക്കൗണ്ടിലേക്ക് 5.38 കോടി രൂപയാണ് എത്തിയത്. ഇതിന് പുറമെ യൂത്ത് കോൺഗ്രസ് സമാഹരിച്ച 1.05 കോടി രൂപയും നേതൃത്വത്തിന് കൈമാറിയിരുന്നു. ഇതിൽ നിന്ന് 9 ലക്ഷം രൂപ ആപ്പ് നിർമ്മാണത്തിനായി വിനിയോഗിച്ചു.
advertisement
രണ്ട് ഘട്ടങ്ങളിലായി സ്ഥലം വാങ്ങിയതോടെ കൈവശമുണ്ടായിരുന്ന തുക തീർന്നുവെന്നും കെപിസിസി ഫണ്ടിൽ നിന്ന് 97 ലക്ഷം രൂപ കൂടി അധികമായി ചിലവഴിക്കേണ്ടി വന്നുവെന്നുമാണ് ഔദ്യോഗിക വിശദീകരണം. ഭൂമി രജിസ്‌ട്രേഷൻ നടപടികൾക്കായി ഇനിയും 73 ലക്ഷം രൂപ കൂടി ആവശ്യമാണെന്നും ഈ തുക കെപിസിസി-എഐസിസി ഫണ്ടിൽ നിന്ന് കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചു.
