തിരുവനന്തപുരം ലയോള സ്‌കൂളിലും കോളേജ് ഓഫ് എഞ്ചിനീറിങ്ങിലും പഠിച്ച ശബരീനാഥൻ അവിടെ നിന്നും വണ്ടികയറിയത് ബെംഗളുരുവിലേക്കാണ്. അവിടെ ഐ.ടി. മേഖലയിൽ കുറച്ചുകാലം. അതുകഴിഞ്ഞ് ഗുരുഗ്രാമിൽ നിന്നും എം.ബി.എ., ശേഷം ടാറ്റ ഗ്രൂപ്പിലെ ടാറ്റ ട്രസ്റ്റിന്റെ കീഴിൽ ആരോഗ്യം, പോഷണം മേഖലകളിൽ പ്രവർത്തന പരിചയം. ഇവിടെ നിന്നും അരുവിക്കരയിലെ ഇടവഴിയും പെരുവഴിയും നടന്ന് വോട്ട് ചോദിക്കുന്ന രാഷ്ട്രീയക്കാരനായി മകൻ വളരും എന്ന് പിതാവ് കാർത്തികേയൻ സ്വപ്നേപി നിനച്ചിരിക്കുമോ എന്ന് സംശയം. രാഷ്ട്രീയ പ്രവർത്തകരുടെ മക്കൾ മികച്ച വിദ്യാഭ്യാസം നേടി പ്രൊഫഷണൽ ലോകത്ത് ചിറകടിച്ചു പറക്കുന്ന പരമ്പരയിൽ ഒരാളായിരുന്നു അതുവരെയും ശബരീനാഥൻ.
advertisement
ശബരീനാഥന്റെ വരവിൽ സഹതാപ തരംഗം മുതലെടുക്കുന്നു എന്ന് തുടങ്ങി പല ചോദ്യങ്ങളുമുണ്ടായി. അന്ന് മത്സരരംഗത്ത് ശബരീനാഥന്റെ എതിരാളികളായത് തലമുതിർന്ന നേതാക്കളായ സി.പി.എമ്മിന്റെ എം. വിജയകുമാറും ബി.ജെ.പിയുടെ ഒ. രാജഗോപാലും. സി.പി.എമ്മിനെയും ആർ.എസ്.പിയെയും മുട്ടുകുത്തിച്ച പിതാവിന്റെ മകന്റെ തുടക്കം സി.പി.എമ്മിനെ പരാജയപ്പെടുത്തിക്കൊണ്ട് തുടങ്ങി. 10,128 വോട്ടുകളുടെ ഗംഭീര ഭൂരിപക്ഷത്തിൽ കെ.എസ്. ശബരീനാഥൻ വിജയം കണ്ടു.
ടെക് ലോകം കണ്ടുപരിചയിച്ച ശബരീനാഥന് സഭയുടെ നടുത്തളം ഒരു പുതിയ കാഴ്ചയായി. പതിയെപ്പതിയെ, അവിടുത്തെ ഉറച്ച ശബ്ദമായി മാറാൻ ശബരീനാഥൻ പഠിച്ചു. 'അച്ഛന്റെ മകൻ' ലേബലിൽ രാഷ്ട്രീയത്തിൽ വന്നുവെങ്കിൽ, തൊട്ടടുത്ത വർഷം നടന്ന തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ എ.എ. റഷീദിനെ 21,314 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ശബരീനാഥൻ മലർത്തിയടിച്ചു. എന്നിരുന്നാലും, 2016ൽ ആ വിജയ ഫോർമുല തുടരാൻ ശബരിക്കായില്ല.
ഇന്ന് തിരുവനന്തപുരം കവടിയാറിൽ നിന്നും യു.ഡി.എഫ്. സാരഥിയായി ജനസേവകന്റെ റോളിലേക്ക് എത്തിയിരിക്കുന്നത് ആ പഴയ ടെക്കിയല്ല, കേരള ഹൈക്കോടതി അഭിഭാഷകനായ അഡ്വക്കേറ്റ് കെ.എസ്. ശബരീനാഥനാണ്.
Summary: K. S. Sabarinathan entered public life without any prior political background. Within a decade, he has served as an MLA, practiced as an advocate, and now taken on the role of a municipal corporation councillor
