മേയറും സംഘവുമാണ് മോശമായി പെരുമാറിയതെന്നും ഇടത് വശം ചേർന്ന് ഓവർടേക്ക് ചെയ്തത് മേയർ സഞ്ചരിച്ച കാറാണെന്നും യദു പറഞ്ഞു. മേയറും എം എൽ എ യുമാണെന്ന് അറിയാതെയാണ് താൻ സംസാരിച്ചതെന്നും സർവീസ് തടസപ്പെടുത്തിയതിനും മോശമായി പെരുമാറിയതിനും പരാതി കൊടുത്തിട്ടുണ്ടെന്നും യദു പറഞ്ഞു. പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും യദു കൂട്ടിച്ചേർത്തു.
ഇടത് വശത്തുകൂടെ പോയാല്‍ എങ്ങനെ സൈഡ് കൊടുക്കാനാകും? പ്ലാമൂട് വണ്‍വേയിലൂടെയാണ് കയറിവരുന്നത്. ബസ് പോകാനുള്ള വീതിയെ റോഡിനുള്ളു. അതിന്‍റെ ഇടയില്‍ കൂടി കാറിനെ കടത്തിവിടാനുള്ള സ്ഥലമില്ല. തുടര്‍ന്ന് പാളയം സാഫല്യം കോംപ്ക്ലസിന് സമീപത്ത് വെച്ച് കാര്‍ കുറുകെയിട്ടാണ് ബസ് തടഞ്ഞുനിര്‍ത്തിയത്. കാറിൽ നിന്ന് രണ്ട് ചെറുപ്പക്കാരാണ് ആദ്യം ഇറങ്ങി വന്നതെന്നും അവർ റോഡ് എന്റെ അച്ഛന്റെ വകയാണോ എന്നായിരുന്നു ചോദിച്ചതെന്നും യദു പറഞ്ഞു. തിരിച്ച് താനും അത് തന്നെ ചോദിച്ചുവെന്നും യദു പറഞ്ഞു. മേയർ ആര്യ രാജേന്ദ്രനെയോ ഭർത്താവും എംഎൽഎയുമായ സച്ചിൻദേവിനെയോ കണ്ട് പരിചയമില്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement
മേയറോട് ഒന്നും മോശമായി പറഞ്ഞില്ലെന്നും എല്ലാ സിസിടിവി ദൃശ്യങ്ങളും എടുത്ത് പരിശോധിക്കട്ടെ. തന്‍റെ ഭാഗത്ത് തെറ്റുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കട്ടെ അല്ലാതെ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഏതറ്റം വരെയും പോകുമെന്നും അധികകാലം ജോലി ചെയ്യില്ലെന്നും നിനക്കുള്ള പണി തരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യദു ആരോപിച്ചു.
ശനിയാഴ്ച രാത്രി പത്തരയോടെ തിരുവനന്തപുരം പാളയത്ത് വെച്ചാണ് ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ വാക്ക് പോര് ഉണ്ടായത് . സംഭവത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ കേസെടുത്തിരുന്നു. തമ്പാനൂർ ഡിപ്പോയിലെ ഡ്രൈവർ യദു എൽ.എച്ചിനെതിരെയാണ് കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തത്. ഡ്രൈവർ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് പൊലീസ് നടപടി.