തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പിഎസ്‌സി നിയമന വിവാദത്തിലാണ് മാര്‍ച്ച് നടത്തിയത്. പൊലീസിനു നേരെ പ്രവര്‍ത്തകരില്‍ ചിലര്‍ കല്ലേറ് നടത്തി. ലാത്തീവിശിയ പൊലീസ് കണ്ണീര്‍ വാതകവും പ്രയോഗിച്ചു.
Also Read ലാവലിൻ കേസിൽ നാളെ വാദം ആരംഭിക്കാമെന്ന് സിബിഐ; ഉദ്യോഗസ്ഥർ സർക്കാർ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി
യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി വിഷ്ണുവടക്കം നാല് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചും അക്രമാസക്തമായിരുന്നു.
advertisement
ഇതിനിടെ സെക്രട്ടേറിയറ്റിന് മുന്നിൽ സമരംചെയ്യുന്ന ഉദ്യോഗാർഥികൾ മന്ത്രി കടകംപളളി സുരേന്ദ്രനുമായി ചർച്ച നടത്തി. ഇന്നു രാവിലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു ചർച്ച. എന്നാല്‍ അനുകൂലമായ സമീപനമല്ല മന്ത്രിയില്‍നിന്നുണ്ടായതെന്ന് ചർച്ചയില്‍ പങ്കെടുത്തു ഉദ്യോഗാർഥികള്‍ പറഞ്ഞു. മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം തങ്ങളെ വല്ലാതെ വിഷമിപ്പിച്ചുവെന്ന് ഉദ്യോഗാർഥികളുടെ പ്രതിനിധി ലയ രാജേഷ് പറഞ്ഞു.അതേസമയം തന്നെ കാണാന്‍ വന്ന ഉദ്യോഗാര്‍ത്ഥികളുടെ മനസ് വിഷമിച്ചെങ്കില്‍ അത് കുറ്റബോധം മൂലമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു.
സംസാരിക്കുന്നതിനിടെ റാങ്ക് എത്രയാണെന്ന് മന്ത്രി ചോദിച്ചു. റാങ്ക് ലിസ്റ്റ് പത്തുവർഷത്തേക്ക് നീട്ടുകയാണെങ്കിലും താങ്കൾക്ക് ജോലി ലഭിക്കില്ലെന്നും പിന്നെന്തിനാണ് സമരവുമായി മുന്നോട്ട് പോകുന്നതെന്ന് മന്ത്രി ചോദിച്ചതായും ലയ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. എൽജിഎസ് ഉദ്യോഗാർഥികളുടെ ആവശ്യത്തെ തുടർന്ന് മന്ത്രി കടകംപള്ളി കാണാൻ സമയം അനുവദിക്കുകയായിരുന്നു.
അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് വ്യക്തമാക്കിയ ഉദ്യോഗാർഥികൾ വൈകുന്നേരം മുതൽ നിരാഹാര സമരം ആരംഭിക്കുമെന്നും വ്യക്തമാക്കി. 28 ദിവസമായി നടത്തി വരുന്ന സമരത്തെ കുറിച്ച് സർക്കാരിന് കാര്യമായ ധാരണയില്ലെന്നും ലയ പറഞ്ഞു. സർക്കാരിനെ കരിവാരിത്തേക്കാൻ നടത്തുന്ന സമരം എന്ന പ്രതീതിയാണ് മന്ത്രിയുടെ വാക്കുകളിൽ നിന്നുണ്ടായത്.
ചീഫ് സെക്രട്ടറി തലത്തിൽ ഇന്ന് യോഗം വിളിക്കുന്നുണ്ടെന്നും ഓരോ വകുപ്പിലെയും സെക്രട്ടറിമാരുമായി ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചതായും ഉദ്യോഗാർഥികൾ പറഞ്ഞു.
തന്നെ കാണാന്‍ വന്ന ഉദ്യോഗാര്‍ത്ഥികളുടെ മനസ് വിഷമിച്ചെങ്കില്‍ അത് കുറ്റബോധം മൂലമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. താന്‍ സംസാരിച്ച ശേഷം ഉദ്യോഗാര്‍ത്ഥികളുടെ മുഖത്തുനിന്ന് കുറ്റബോധം താന്‍ വായിച്ചെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
സംഘടനാ നേതാക്കളായല്ല ഉദ്യോഗാര്‍ത്ഥികള്‍ എന്ന നിലയിലാണ് അവരോട് സംസാരിച്ചതെന്ന് കടകംപള്ളി സുരേന്ദ്രന്‍ പിന്നീട് പറഞ്ഞു. സര്‍ക്കാര്‍ നല്ലത് മാത്രമെ ചെയ്തിട്ടുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ സംസാരത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സങ്കടം ഉണ്ടായെങ്കില്‍ അത് സ്വഭാവികം മാത്രമാണ്. അത് കുറ്റബോധത്തില്‍ നിന്ന് ഉണ്ടായ സങ്കടം ആണെന്നും മന്ത്രി പറഞ്ഞു.
നല്ലത് മാത്രം ചെയ്‌തൊരു സര്‍ക്കാരിനെ മോശപ്പെടുത്താന്‍ വേണ്ടി ശത്രുക്കളുടെ കൈയ്യിലെ കരുവായിട്ടല്ലേ നിങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് എന്നും അദ്ദേഹം ഉദ്യോഗാര്‍ത്ഥികളോട് ചോദിച്ചിരുന്നു.
പിഎസ്‌സി റാങ്ക് പട്ടികയില്‍ നിന്ന് ഒരാളെ പോലും എടുക്കാതെ പട്ടിക റദ്ദാക്കിയ സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളകാര്യം ഓര്‍ക്കുന്നുണ്ടോയെന്ന് ഉദ്യോഗാര്‍ത്ഥികളോട് ചോദിച്ചു. റാങ്ക് പട്ടികയിലുള്ള മുഴുവന്‍ പേരെയും എടുത്ത ചരിത്രം ഉണ്ടായിട്ടുണ്ടോ. ഒഴിവുകള്‍ക്ക് അനുസരിച്ചല്ലേ ആളുകളെ എടുക്കാറുള്ളത്. നിങ്ങള്‍ ഇന്ന് ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ മനസാക്ഷിക്ക് നിരക്കുന്നതാണോയെന്ന് ഉദ്യോഗാർഥികളോട് താൻ ചോദിച്ചതായും മന്ത്രി പറഞ്ഞു.
ഒരു നല്ല സര്‍ക്കാരിനെതിരെ സമരം ചെയ്തതിലുള്ള കുറ്റബോധം അവരെ വേട്ടയാടുന്നുണ്ടാകാം എന്നും യൂത്ത് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഒക്കെ കളിപ്പാവയായി മാറിയിട്ടുണ്ടോയെന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തോന്നുണ്ടാകാം എന്നും കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു. അതുകൊണ്ട് അവര്‍ക്ക് സങ്കടം തോന്നുന്നത് സ്വഭാവികമാണെന്നും മന്ത്രി പറഞ്ഞു.
