ഊണ് കഴിച്ച് കൈ കഴുകി പണം കൊടുക്കാൻ എത്തും വരെ വണ്ടൂർ കുടുംബ ശ്രീ ഹോട്ടലിൽ എത്തിയവർക്ക് അതൊരു സാധാരണ ദിവസം ആയിരുന്നു. പക്ഷേ അത് ഒരസാധാരണ സന്തോഷ ദിനമായത് കൗണ്ടറിൽ എത്തിയപ്പോൾ മാത്രമാണ്. ചോറിനൊപ്പം സാമ്പാറ്, മീൻ കറി, ഉപ്പേരി, കൂട്ടുകറി, ചമ്മന്തി, അച്ചാർ, മസാലക്കറി, പപ്പടം, പായസം ഒക്കെ ഉള്ള അടിപൊളി സദ്യ തികച്ചും സൗജന്യമായിരുന്നു.
അങ്ങാടിയിലെ കച്ചവടക്കാർ, വിവിധ ഓഫീസുകളിലെ ഉദ്യോസ്ഥർ, വിദ്യാർത്ഥികൾ തുടങ്ങി ഇവിടെ പതിവായി ഉച്ചഭക്ഷണത്തിനെത്താറുള്ളവരെല്ലാം സൗജന്യ സദ്യയുടെ കാരണം കേട്ട് കൂടുതൽ സന്തോഷിച്ചു.
advertisement
വാവ സുരേഷിനെ പാമ്പ് കടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് പ്രാർത്ഥനക്കൊപ്പം മനസിൽ കരുതിയതാണ് ഇങ്ങനെ ഒരു കാര്യം , വാവ സുരേഷ് ആരോഗ്യവാനായി വീട്ടിൽ തിരിച്ചെത്തുന്ന ദിവസം ഒരു നേരത്തെ ഭക്ഷണം എല്ലാവർക്കും സൗജന്യമായി നൽകും. സിഡിഎസ് അംഗവും വണ്ടൂർ കുടുംബശ്രീ ഹോട്ടൽ പ്രസിഡൻ്റുമായ കെ.സി നിർമല പറയുന്നു. " വാവ സുരേഷിനെ പാമ്പ് കടിച്ച് ഗുരുതരമായി എന്ന് കേട്ടപ്പോൾ വലിയ വിഷമം തോന്നി. ഒരു ജീവ കാരുണ്യ പ്രവർത്തകൻ ആണല്ലോ അദ്ദേഹം. അങ്ങനെ അപകടം ഒന്നും സംഭവിക്കാതിരിക്കട്ടെ, ആരോഗ്യവാനായി തിരിച്ചെത്തട്ടെ എന്നാണ് ഞങ്ങൾ എല്ലാം പ്രാർത്ഥിച്ചത്. അപ്പോൾ മനസ്സിൽ വിചാരിച്ചത് ആണ് അദ്ദേഹം ആരോഗ്യവാനായി വീട്ടിൽ തിരിച്ചെത്തിയാൽ അന്നദാനം നടത്തും എന്ന്. അതാണ് ഇപ്പോൾ നടത്തിയത്. 100 പേർക്കാണ് ഭക്ഷണം നൽകിയത്. എല്ലാം ഞങ്ങൾ വിചാരിച്ചത് പോലെ നടന്നു എന്നാണ് കരുതുന്നത് "- നിര്‍മല പറഞ്ഞു.
വന്നവർക്കും കഴിച്ചവർക്കും ഒരേ പോലെ സന്തോഷം
" ആദ്യം സദ്യ കഴിച്ചപ്പോൾ അമ്പരന്നു, പിന്നീട് അത് സൗജന്യമാണ് എന്ന് അറിഞ്ഞപ്പോൾ അത്ഭുതപ്പെട്ടു. വാവ സുരേഷിൻ്റെ പേരിൽ ആയിരുന്നു ഈ സദ്യ എന്ന് അറിഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നി.. ഞങ്ങൾ എന്നും ഇവിടെ വരുന്നവരാണ്..പക്ഷേ ഇന്നത്തെ ദിവസം അവരുടെ ഈ അന്ന ദാനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത് വളരെ ഏറെ സന്തോഷം തരുന്നു " വന്നവരിൽ പലർക്കും പറയാൻ ഉള്ളത് ഇപ്രകാരം ആയിരുന്നു.
കോവിഡ് വ്യാപന കാലത്തും സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു കെസി നിർമ്മലയും കുടുംബശ്രീ ഹോട്ടലും. വാവ സുരേഷിനെ നേരിട്ട് കണ്ട് പരിചയം ഇല്ലെങ്കിലും അത്ര മാത്രം സ്നേഹമാണ് ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ നിന്ന് സന്തോഷം കണ്ടെത്തുന്ന നിർമല ചേച്ചിക്ക്.