രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിക്ക് ഗോൾവാൾക്കറുടെ പേരിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ഈ ഗവേഷണ സ്ഥാപനത്തിന് വിഖ്യാത ഇന്ത്യൻ ശാസ്ത്രജ്ഞന്റെ പേരിടണമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
രാജീവ് ഗാന്ധിയുടെ സ്മരണ പേറുന്ന സ്ഥാപനത്തിന്റെ രണ്ടാമത്തെ ക്യാംപസിന് ആർഎസ്എസ് നേതാവിന്റെ പേരു നൽകുന്നതിനോടു യോജിക്കാൻ കഴിയില്ലെന്നു ചെന്നിത്തല പ്രാധാനമന്ത്രിക്ക് നൽകിയ കത്തിൽ പറഞ്ഞു. അധികാരം കിട്ടുമ്പോൾ എന്തുമാകാമെന്ന അവസ്ഥയാണെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.
advertisement
Also Read 'വര്‍ഗീയത പ്രോത്സാഹിപ്പിച്ചതല്ലാതെ ശാസ്ത്രവുമായി എന്ത് ബന്ധം?' ശശി തരൂർ എം.പി
എം.എ.ബേബി: കേരള സമൂഹത്തിൽ വർഗീയ വിഭജനം ഉണ്ടാക്കി നേട്ടം കൊയ്യാനുള്ള ആർഎസ്എസിന്റെ കുത്സിത നീക്കമാണ് ഇതിനു പിന്നിൽ. ഗോൾവാൾക്കർ ആർഎസ്എസ് മേധാവി ആയിരുന്ന കാലത്താണ് ഇന്ത്യ കണ്ട ഏറ്റവും വലിയ വർഗീയ ലഹളകൾ സംഘടന നടത്തിയത്. ഗാന്ധിജിയെ വെടിവച്ചു കൊന്ന ഗോഡ്സെയുടെ ഉറ്റ ചങ്ങാതി ആയിരുന്നു ഗോൾവാൾക്കർ. ഗാന്ധി വധക്കേസിൽ 1948 ഫെബ്രുവരി നാലിനു ഗോൾവർക്കറെ അറസ്റ്റ് ചെയ്തതാണ്.
ശശി തരൂർ എം.പി: വർഗീയത എന്ന രോഗം പ്രോത്സാഹിപ്പിച്ചു എന്നല്ലാതെ എം.എസ്.ഗോൾവാൾക്കർക്കു ശാസ്ത്രവുമായി എന്താണു ബന്ധമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ശാസ്ത്ര സംബന്ധിയായ എല്ലാ നവീകരണ പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും രാജീവ് ഗാന്ധി പ്രചോദനമായിരുന്നു. ഗോൾവാൾക്കർ എന്ന ഹിറ്റ്ലർ ആരാധകൻ ഓർമിക്കപ്പെടേണ്ടത് 1966ൽ വി എച്ച്പിയുടെ ഒരു പരിപാടിയിൽ നടത്തിയ "മതത്തിനു ശാസ്ത്രത്തിനു മേൽ മേധാവിത്തം വേണം’ എന്ന പരാമർശത്തിന്റെ പേരിൽ അല്ലേ?
കെ.പി.എ.മജീദ്: ഈ നീക്കം കേരളത്തെ വർഗീയമായി വിഭജിക്കാനുള്ള ബിജെപി തന്ത്രത്തിന്റെ ഭാഗമാണ്, ഈ നീക്കം ചെറുത്തു തോൽപിക്കണം. കേരളത്തിന്റെ മതനിരപേക്ഷ മനസ്സിൽ വിഷം കലക്കാൻ ആരെയും അനുവദിക്കരുത്.