അതേസമയം തുടർച്ചയായ ദിവസങ്ങളിൽ മദ്യവിൽപനശാലകൾ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ വ്യാജമദ്യവും അനധികൃത വിൽപനയും വർദ്ധിക്കാൻ ഇടയുണ്ടെന്ന് എക്സൈസ് കണക്കുകൂട്ടുന്നു. ഇതു കണക്കിലെടുത്തു സംസ്ഥാന വ്യാപകമായി പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്.
മാഹി അതിർത്തിയിൽ കണ്ണൂർ, കോഴിക്കോട് ജില്ലകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഈ ജില്ലകളിലെ അതിർത്തി പ്രദേശങ്ങളിൽ പ്രത്യേക സംഘത്തെ എക്സൈസ് നിയോഗിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ല അതിർത്തിയിൽ രണ്ടു കാറുകളിൽ എക്സൈസ് സംഘം പരിശോധന നടത്തും. രഹസ്യ നിരീക്ഷണ സേനയും 24 മണിക്കൂറും നിരീക്ഷണവുമായി രംഗത്തുണ്ട്. ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ നിന്നുള്ള മദ്യത്തിന്റെ ഒഴുക്ക് തടയാൻ വയനാട്ടിൽ ചുരം പെട്രോളിംഗും കർശനമാക്കിയിട്ടുണ്ട്. ഇതു കൂടാതെ ഉൾപ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കാൻ ടൂ വീലറുകളിൽ എക്സൈസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
advertisement
പരിധിയിൽ കൂടുതൽ മദ്യം കൈവശം വെക്കുന്നത് തടയാനും കർശന നിർദേശം നൽകിയിട്ടുണ്ട്. എക്സൈസ് സംഘത്തിനു പുറമെ തെരഞ്ഞെടുപ്പ് നിരീക്ഷകരും ഇക്കാര്യത്തിൽ പരിശോധന നടത്തും. തെരഞ്ഞെടുപ്പ് പ്രമാണിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ ഉൾപ്പടെ അമിതമായ അളവിൽ മദ്യ വാങ്ങി ശേഖരിക്കുന്നത് തടയുമെന്ന് അധികൃതർ അറിയിച്ചു. പരമാവധി മൂന്നു ലിറ്റർ വരെ മദ്യമാണ് ഒരാൾക്ക് നിയമപരമായി കൈയിൽ സൂക്ഷിക്കാനാകുന്നത്.
You May Also Like- തിയറ്ററുകളെ ഇളക്കിമറിക്കാൻ അടുതോമ വീണ്ടും; മോഹൻലാലിന്‍റെ സൂപ്പർ ഹിറ്റ് ചിത്രം സ്ഫടികം റീ - റിലീസിന്
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ പരിശോധനകളും നിരീക്ഷണവും എക്സൈസ് ശക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലയളവിൽ മദ്യം, ലഹരിമരുന്ന് തുടങ്ങിയവയുടെ വ്യാപനം കൂടാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതയിലാണ് എക്സൈസ് ഉദ്യോഗസ്ഥർ. വ്യാജ മദ്യവും ലഹരി വസ്തുക്കളുടെ കടത്തും വിപണനവും തടയാൻ ജില്ലയിൽ സ്പെഷൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് ഊർജിതമായി തുടരുന്നുണ്ട്.
ജില്ലയിലെ ചെക്പോസ്റ്റുകളിലും അതിർത്തി മേഖലകളിലും ഉൾപ്പെടെ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഡ്രൈ ഡേകളിൽ സമാന്തര മദ്യവിൽപന അനുവദിക്കില്ലെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ജില്ലയിലെ എൻഫോഴ്സ്മെന്റ് പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇടുക്കി എക്സൈസ് ഡിവിഷൻ ഓഫിസിൽ 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. പൊതുജനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും പരാതികളും വിവരങ്ങളും കൺട്രോൾ റൂമിൽ അറിയിക്കാമെന്നും അധികൃതർ വ്യക്തമാക്കുന്നു