പാചകവാതകത്തിന്റെ ദിനംപ്രതിയുള്ള ഉപഭോഗവും വിതരണവും നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാതലത്തിലും മോണിറ്ററിംഗ് കമ്മറ്റികൾ രൂപീകരിക്കും. ഇതിനായി പ്രത്യേകം തയ്യാറാക്കിയ ഡാഷ് ബോർഡ് ഉപയോഗിച്ചാവും നിരീക്ഷണം നടത്തുക.
വിവിധ പാചകവാതക കമ്പനി പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിലാണ് അടിയന്തിര നടപടികൾക്ക് തീരുമാനമായത്. ആശുപത്രികൾ, വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ, സ്കൂളുകൾ, ജനകീയ അടുക്കളകൾ, ഐടി പാർക്കുകളിലെയും ഫാക്ടറികളിലെയും കാന്റീനുകൾ എന്നിവയ്ക്ക് മുൻഗണന നൽകി സിലണ്ടറുകൾ വിതരണം ചെയ്യും. ഇതിനായുള്ള കൃത്യമായ മാർഗ്ഗരേഖ കമ്പനികൾ പുറപ്പെടുവിക്കും. മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തേണ്ട മറ്റ് വിഭാഗങ്ങളെക്കുറിച്ച് ചർച്ച ചെയ്ത ശേഷം സർക്കാർ കമ്പനികൾക്ക് പട്ടിക കൈമാറും. ക്ഷാമം മൂലം ശ്മശാനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടരുതെന്ന് മുഖ്യമന്ത്രി പ്രത്യേകം നിർദ്ദേശിച്ചു.
advertisement
മണ്ണെണ്ണ വിതരണം ഊർജ്ജിതമാക്കാൻ സിവിൽ സപ്ലൈസ് വകുപ്പിനോട് ആവശ്യപ്പെട്ടു. ഗാർഹിക സിലണ്ടറുകൾ വ്യാവസായിക ആവശ്യങ്ങൾക്കായി മാറ്റുന്നത് തടയാൻ റവന്യൂ, സിവിൽ സപ്ലൈസ്, പോലീസ്, എണ്ണ കമ്പനി പ്രതിനിധികൾ എന്നിവരടങ്ങുന്ന സംഘം പരിശോധന ശക്തമാക്കും. നിലവിൽ സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ള 20% ഗാർഹികേതര സിലണ്ടറുകളുടെ പരിധി ഉയർത്താൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും. അതിഥി തൊഴിലാളികളുടെ എണ്ണം കൂടി പരിഗണിച്ചാണിത്.
കൂടാതെ പാചകവാതക പ്രതിസന്ധിയുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾക്കെതിരെ നടപടിയെടുക്കാൻ സിവിൽ സപ്ലൈസ് വകുപ്പിനെ ചുമതലപ്പെടുത്തി. സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, വിവിധ എണ്ണ കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
