ട്രിവാൻഡ്രം ക്ലബ്ബിൽ നിന്ന് ഇറങ്ങിവന്ന മണിയൻപിള്ള രാജുവിന്റെ കാർ നിയന്ത്രണം വിട്ട് തങ്ങളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു എന്നാണ് ബൈക്ക് യാത്രക്കാരായ യുവാക്കൾ ആരോപിച്ചത്. ഹോൺ അടിച്ചിട്ടും കാർ പെട്ടെന്ന് വെട്ടിച്ചുകയറി തങ്ങളെ നിരക്കി കൊണ്ടുപോയി എന്നായിരുന്നു ഇവരുടെ വാദം. എന്നാൽ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഈ വാദങ്ങൾ ദുർബലമായി.
സിസിടിവി ദൃശ്യങ്ങൾ പ്രകാരം, ക്ലബ്ബിൽ നിന്ന് പുറത്തേക്ക് വരികയായിരുന്ന കാർ ഇൻഡിക്കേറ്റർ ഇട്ട്, റോഡിലെ മറ്റു വാഹനങ്ങൾ കടന്നുപോകാൻ കാത്തുനിന്ന ശേഷം സാവധാനമാണ് റോഡ് മുറിച്ചുകടക്കുന്നത്. ഈ സമയം അമിതവേഗതയിലെത്തിയ ബൈക്ക് കാറിൽ ഇടിക്കുകയായിരുന്നുവെന്നാണ് ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. "ചില ആളുകൾക്ക് ഇര ചമയാൻ ഏറെ ഇഷ്ടമാണ്" എന്ന കുറിപ്പോടെയാണ് മാധവ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്.
advertisement
അപകടമുണ്ടായ ശേഷം വാഹനം നിർത്താതെ പോയതിനെത്തുടർന്ന് മണിയൻപിള്ള രാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അദ്ദേഹത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വാഹനവും കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. യുവാക്കൾ മനഃപൂർവം നടനെ കുടുക്കാൻ ശ്രമിച്ചതാണോ എന്ന ചർച്ചകൾക്കും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തുടക്കമായിട്ടുണ്ട്.
