അതേസമയം, സംഘാടകർക്ക് നേരെ സൈബർ ഇടത്തിൽ സംഘടിത ആക്രമണം നടക്കുന്നു എന്നും പരാതിയുണ്ട്. “ഇവിടെ പ്രൈഡ് റാലി നടത്താൻ തീരുമാനമായത് മുതൽ തന്നെ കേരളത്തിലെ ചില സംഘടനകൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങളായി ഇതിന്റെ പ്രമുഖ സംഘാടകർ കടുത്ത പ്രശ്നങ്ങൾ നേരിട്ട് കൊണ്ടിരിക്കുകയാണ്. ഇത്തവണത്തെ റാലിക്ക് രണ്ടു കോർഡിനേറ്റർമാരാണുള്ളത്. നന്ദു നിർമൽ, അബിൻ എന്നിവർ. ഈ രണ്ടു പേരുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എതിർസംഘടനാ പ്രവർത്തകർ മാസ് റിപ്പോർട്ട് ചെയ്ത് പൂട്ടിച്ചു. മറ്റൊരു സംഘാടകന്റെ (അനന്തു വിജയൻ) വീട്ടുകാരെയും ബന്ധുക്കളെയും വിളിച്ച് ഭീഷണിപ്പെടുത്തുകയും അയാളെ ഉപദ്രവിക്കുകയും ചെയ്യുന്നു. മറ്റൊരു സംഘാടകയെ (ആമി നീർമാതളം) അവർ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ ചെന്ന് ഭീഷണിപ്പെടുത്തുകയും അവർക്ക് പഠിക്കാൻ പറ്റാത്ത സാഹചര്യം സൃഷ്‌ടിക്കുകയും നിരന്തരം വാഹനങ്ങളിൽ പിന്തുടർന്ന് ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയും ചെയ്യുന്നു,’ എന്ന് സംഘാടകർ പോലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച കത്തിൽ പറയുന്നു.
2009 ൽ തൃശ്ശൂരിൽ വച്ചായിരുന്നു കേരള ക്വിയര്‍ പ്രൈഡ് ആരംഭിച്ചത്. ആദ്യമായാണ് മലപ്പുറത്ത് കേരള ക്വിയര്‍ പ്രൈഡ് സംഘടിപ്പിക്കുന്നത്. കൊല്ലം ആയിരുന്നു കഴിഞ്ഞ പ്രൈഡ് മാര്‍ച്ചിന്റെ വേദിയായത്.