പികെ നവാസ് നടത്തിയ പ്രസംഗത്തിൻ്റെ ഉള്ളടക്കം ഇപ്രകാരം.
"10 വർഷത്തിനിടെ കലാലയങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഹരിതക്ക് സാധിച്ചിട്ടുണ്ട്. പത്താം വാർഷികം ഇത്തരമൊരു സാഹചര്യത്തിൽ നടത്തേണ്ടി വന്നത് പക്ഷേ ദൗർഭാഗ്യകരമാണ് . സംഘടനയുടെ ജന്മദൗത്യത്തിൽ നിന്ന് വ്യതിചലിച്ചാൽ ഓർമ്മപ്പെടുത്തേണ്ടത് മാതൃസംഘടനയുടെ കടമയാണ്. സി എച്ച് അടക്കം ഉള്ള മഹാന്മാരായ നേതാക്കളുടെ പാരമ്പര്യം ആണ് എം എസ് എഫിൻ്റേത്. നമ്മളെ ഏതെങ്കിലും സന്ദർഭം ദുരുപയോഗം ചെയ്ത് കൊണ്ട് ആരെങ്കിലും മറ്റ് എവിടെ എങ്കിലും ചേർത്ത് വെക്കുമ്പോൾ എൻ്റെ രാഷ്ട്രീയം അത് അല്ലെന്ന് പറയേണ്ട ഉത്തരവാദിത്വം ഹരിതയുടെ ആണ്. ഈ സംഘടനക്ക് എങ്ങനെ പ്രവർത്തിക്കണം എന്ന് സമുന്നതരായ നേതാക്കൾ നമുക്ക് നിർദേശം നൽകാറുണ്ട്...അത് നാം പാലിക്കണം..." നവാസ് പറഞ്ഞു.
advertisement
കോടതി വരാന്തയിൽ തീരാത്ത പ്രശ്നങ്ങൾ പാണക്കാട് തറവാട് പരിഹരിച്ച പാരമ്പര്യമാണ് സംഘടനക്ക് ഉള്ളത്. ചില മാറ്റങ്ങൾ നമുക്ക് അനിവാര്യമാണ്, സംഘടനയുടെ ജന്മദൗത്യത്തിലേക്ക് നമുക്ക് മടങ്ങേണ്ടതുണ്ട് എന്നും നവാസ് വ്യക്തമാക്കി."പൂക്കോയ തങ്ങൾ ഉൾപ്പെടെ ഉള്ളവരുടെ രാഷ്ട്രീയത്തെ പുതിയ തലമുറയിലേക്ക് എത്തിക്കുക എന്നത് ആണ് നമ്മുടെ ദൗത്യം. കേരളത്തിൻ്റെ പൊതു മണ്ഡലത്തിൽ പാണക്കാട്ടെ സയ്യിദുമാർക്ക് ഒരു പ്രത്യേക പരിഗണന ഉണ്ട്. കോടതി വരാന്തയിൽ തീർക്കാൻ കഴിയാത്ത പ്രശ്നങ്ങൾ തീർക്കുന്നത് പാണക്കാട് ഉമ്മറപ്പടിയിൽ ആണ് എന്ന പാരമ്പര്യം മുറുകെ പിടിക്കുന്നവർ ആണ് പുതിയ തലമുറയിലെ എം എസ് എഫുകാർ എന്ന അഭിമാനത്തോടെ പറയാം. നാം നമ്മുടെ ജന്മ ദൗത്യത്തെ തിരിച്ചറിയണം." നവാസ് പറഞ്ഞു.
എം എസ് എഫ് ദേശീയ സെക്രട്ടറി എൻ എ കരീം, എം എസ് എഫ് മലപ്പുറം ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഇന്നലെ ആണ് പി കെ നവാസിനെ കോഴിക്കോട് ചെമ്മങ്ങാട് പോലീസ് ഹരിത മുൻ ഭാരവാഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്.
എം എസ് എഫ് യോഗത്തില്‍ വനിതാ പ്രവര്‍ത്തകരെ ലൈംഗികമായി അധിക്ഷേപിച്ചുവെന്നാണ് വനിതാ കമ്മീഷനിൽ ഹരിത നൽകിയ പരാതിയിലെ പ്രധാന ആരോപണം. എം എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് പി. കെ നവാസ് വനിതാ പ്രവർത്തകരെ വേശ്യകളെന്ന് വിളിച്ചതായും വനിതാ കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു. മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞു, ഹരിതയുടെ പ്രവർത്തകർ പ്രസവിക്കാത്ത ഫെമിനിസ്റ്റുകളാണെന്ന് പറഞ്ഞ് തങ്ങളെ അപമാനിച്ചു എന്നീ ആക്ഷേപങ്ങൾ ആണ് ഹരിത നേതാക്കൾ ഉയർത്തുന്നത്. വിവിധ ജില്ലകളിൽ നിന്നുള്ള 10 വനിതാ നേതാക്കളാണ് പരാതിയിൽ ഒപ്പിട്ടത്. നേതൃത്വം നൽകിയ നിർദേശം പാലിക്കാതെ വനിതാ കമ്മീഷനിൽ നൽകിയ പരാതിയിൽ ഉറച്ചു നിന്ന ഹരിത ഭാരവാഹികളെ ലീഗ് നേതൃത്വം ചുമതലയിൽ നിന്ന് നീക്കിയിരുന്നു.
