2020 ജൂണിൽ കോവിഡ് പിടി മുറുക്കിയ കാലത്ത് ആണ് കെ. ഗോപാലകൃഷ്ണൻ മലപ്പുറത്ത് എത്തിയത്. 2014 ൽ മലപ്പുറത്ത് അസിസ്റ്റൻറ് കളക്ടർ ആയ മുൻ പരിചയം ഏറെ ഗുണം ചെയ്തിട്ടുണ്ട്. ഏറ്റവും ജനസംഖ്യയുള്ള ജനസാന്ദ്രത ഉള്ള ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക എളുപ്പം ആയിരുന്നില്ല എന്ന് അദ്ദേഹം പറയുന്നു. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുജനങ്ങളും എല്ലാം നല്ല രീതിയിൽ സഹകരിച്ചത് കൊണ്ട് കാര്യങ്ങൾ നല്ല രീതിയിൽ നിർവഹിക്കാൻ ആയെന്ന് കെ ഗോപാലകൃഷ്ണൻ പറയുന്നു.
advertisement
വലിയ, പ്രയാസമുള്ള കാര്യം തന്നെ ആയിരുന്നു കോവിഡ് നിയന്ത്രണങ്ങളുടെ ഏകോപനം. രോഗികളുടെ എണ്ണം കൂടി എന്നത് ശരിയാണ്. പക്ഷേ രോഗം മൂലം മരിച്ചവരുടെ എണ്ണം താരതമ്യേന കുറവ് ആണ്. ഈ സമയത്ത് മൂന്ന് തെരഞ്ഞെടുപ്പുകൾ നടന്നു. എല്ലാം നല്ല രീതിയിൽ പരാതികൾ ഇല്ലാതെ നടത്താൻ ആയതും സന്തോഷം നൽകുന്നുവെന്നും കെ ഗോപാലകൃഷ്ണൻ ഐഎഎസ്.
കരിപ്പൂർ വിമാന ദുരന്തം ആയിരുന്നു കൈകാര്യം ചെയ്തതിൽ ഏറ്റവും ബുദ്ധിമുട്ടേറിയ സംഭവം. "അപകടം നടന്ന സമയത്ത് നാട്ടുകാർക്ക് രക്ഷാപ്രവർത്തനത്തിന് അനുവാദം നൽകിയത് ഏറെ റിസ്കുള്ള ഒരു തീരുമാനം ആയിരുന്നു. അപകടത്തിൽ പെട്ട വിമാനത്തിൽ എന്തെങ്കിലും പൊട്ടിത്തെറിയോ തീ പിടുത്തമോ ഉണ്ടായാൽ അത് യാത്രക്കാരെ മാത്രമല്ല അപകടത്തിലാക്കുക , രക്ഷാ പ്രവർത്തനം വൈകിയാൽ സാഹചര്യം മോശമായേനെ. ആ ഘട്ടത്തിൽ നാട്ടുകാർക്ക് രക്ഷാ പ്രവർത്തനത്തിന് അനുവാദം നൽകിയത് ഏറെ റിസ്ക് ഉള്ള തീരുമാനം തന്നെ ആയിരുന്നു. അതായിരുന്നു ഏറ്റവും നല്ല തീരുമാനവും."
Also Read-നർകോട്ടിക് ജിഹാദ് പരാമർശം; പാലാ ബിഷപ്പിനെതിരെ പൊലീസിൽ പരാതി
സ്വകാര്യ സംരംഭകരുടെ പിന്തുണയോടെ ആശുപത്രികളിൽ സംവിധാനങ്ങൾ ഒരുക്കാൻ ലക്ഷ്യമിട്ട് തുടങ്ങിയ പ്രാണവായു പദ്ധതിയെ കുറിച്ച് ആദ്യ ഘട്ടത്തിൽ ഉണ്ടായ പ്രചരണങ്ങൾ വിഷമം ഉണ്ടാക്കി. പക്ഷേ പിന്നീട് ആക്ഷേപം ഉന്നയിച്ചവരുടെ തെറ്റായ ധാരണകൾ എല്ലാം മാറി എന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ ജോലി ചെയ്തതിൽ ഏറ്റവും മികച്ച സ്ഥലം മലപ്പുറം തന്നെ. ഇപ്പോൾ സ്വന്തം നാടായ നാമക്കലിനേക്കാൾ പ്രിയപ്പെട്ടത് മലപ്പുറമാണ്.
"ഞാൻ ഇതുവരെ ജോലി ചെയ്ത സ്ഥലങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത് മലപ്പുറം ആണെന്ന് നിസ്സംശയം പറയാം. 2014 ൽ ഇവിടേക്ക് അസിസ്റ്റന്റ് കലക്ടർ ആയി വരും മുൻപ് ഏറെ ആശങ്കകൾ ഉണ്ടായിരുന്നു. പക്ഷേ ഇവിടെ വന്നതോടെ അതെല്ലാം മാറി. ഒരു വർഷവും മൂന്ന് മാസവും കലക്ടർ ആയി സേവനം ചെയ്ത ശേഷം മടങ്ങുമ്പോൾ മലപ്പുറം എന്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം ആണ്. ഒരു കാര്യം പറഞ്ഞാൽ ജനങ്ങൾ അതിന് നൽകുന്ന പോസിറ്റീവ് പ്രതികരണം ഏറെ സന്തോഷം നൽകുന്നതാണ്. ജനങ്ങളുടെ സ്നേഹം തൊട്ടറിയാൻ കഴിഞ്ഞിട്ടുണ്ട്. എന്റെ ജന്മ നാടിനേക്കൾ ഇഷ്ടമുള്ള നാട് ആണ് മലപ്പുറം ഇപ്പൊൾ."
ആദിവാസി മേഖലയുടെ വികസനത്തിന് പല നല്ല പദ്ധതികളും തുടങ്ങാൻ സാധിച്ചു. 767 ഏക്കർ ഭൂമി വനം വകുപ്പിൽ നിന്നും വിട്ടു കിട്ടിയിട്ടുണ്ട്. ഈ ഭൂമി ആദിവാസി മേഖലയുടെ പുനരധിവാസത്തിന് പതിച്ച് നൽകുന്ന നടപടികൾ പുരോഗമിക്കുകയാണ്. എനിക്ക് മുൻപുള്ള കലക്ടർമാരുടെ കൂടി പരിശ്രമം ഇതിന് പിന്നിൽ ഉണ്ട് എന്ന് കൂടി പറയട്ടെ. ഏറെ സംതൃപ്തിയോടെ ആണ് ജില്ല വിടുന്നത്. ഒരു പാട് നല്ല ഓർമ്മകൾ ഉണ്ട്. വീണ്ടും വരാൻ ആഗ്രഹവും ഉണ്ട്. കെ ഗോപാലകൃഷ്ണൻ പറഞ്ഞു നിർത്തുന്നു.
