ഇടുക്കി: കണ്ണംപടിയിൽ വനം വകുപ്പ് ഓഫീസിനു മുൻപിൽ മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ആദിവാസി യുവാവിനെ താഴെയിറക്കി. നീണ്ട ആറ് മണിക്കൂർ നേരത്തെ അനുനയ ശ്രമത്തിനൊടുവിൽ വൈകിട്ട് നാല് മണിയോടെയാണ് യുവാവ് താഴെയിറങ്ങിയത്.
ഇന്ന് രാവിലെ 9 മണിയോടെയാണ് കണ്ണംപടി ആദിവാസി കുടിയിലെ സരുൺ സജി കിഴുക്കാനം ഫോറസ്റ്റ് ഓഫീസിന് മുൻവശത്തുള്ള പ്ലാവിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. തനിക്കെതിരെ എടുത്ത കള്ള കേസിൽ നീതി ലഭിച്ചില്ല എന്നാണ് സരുൺ സജി പറയുന്നത്. കഴുത്തിൽ കുടുക്കിട്ട് കയ്യിൽ കത്തിയുമായിട്ടായിരുന്നു യുവാവ് മരത്തിനു മുകളിൽ നിലയുറപ്പിച്ചത്.
advertisement
Also Read- കാസർഗോഡ് ഓടിക്കൊണ്ടിരുന്ന ജീപ്പിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
സരുണിനെ കള്ളക്കേസിൽ കുടുക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തിരുന്നു. സസ്പെൻഷനിൽ ആയിരുന്ന ഉദ്യോഗസ്ഥർ ഇക്കഴിഞ്ഞ ദിവസം സസ്പെൻഷൻ കാലാവധി പൂർത്തിയാക്കി സർവീസിൽ തിരികെ പ്രവേശിച്ചു. ഇതാണ് സരുണിനെ പ്രകോപിപ്പിച്ചത്. ഉപ്പുതറ സി.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും പീരുമേട് ഫയർ ഫോഴ്സ് ഫോറസ്റ്റ് ഉദ്യാഗസ്ഥർ വില്ലേജ് ഉദ്യോഗസ്ഥർ തുടങ്ങിയവർ എത്തിയാണ് ഇയാളെ അനുനയിപ്പിച്ചത്. ചർച്ചക്ക് ഒടുവിൽ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യും എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സരുൺ സജി താഴെ ഇറങ്ങിയത്.
