''സര്‍ക്കാരിന് ഭയപ്പെടേണ്ട കാര്യമില്ല. കോഴ വാങ്ങിയിട്ട് സര്‍ക്കാര്‍ ഒരു കാര്യവും നടത്തിയിട്ടില്ല, നടത്തുകയുമില്ല. കൃത്യതയോടുകൂടിയാണ് സര്‍ക്കാര്‍ ഏത് കാര്യവും ചെയ്യുന്നത്. അതിന് ന്യായങ്ങളുമുണ്ട്. ഇതൊന്നും നോക്കാതെ നിയമന ഉത്തരവ് കൊടുത്തവരാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമെല്ലാം. പറയാനാണെങ്കില്‍ ഇനിയും കാര്യങ്ങളുണ്ട്. അതുകൊണ്ട് ഇതൊന്നും പറഞ്ഞ് ഞങ്ങളെ വിരട്ടാന്‍ നോക്കേണ്ട. പ്രക്ഷോഭവും സമരവും നടക്കട്ടെ. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് മനുഷ്യത്വപരമാണ്"- മന്ത്രി പറഞ്ഞു.
ഇതിനിടെ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന പിഎസ്‌സി റാങ്ക് ഹോൾഡേഴ്സിന്റെ പോരാട്ട പ്രതീകമായി മാറിയ തൃശൂർ സ്വദേശി ലയ രാജേഷ് തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്കെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. കൂലിപ്പണിക്കു പോയാലും ഇനി പി.എസ്.സി പരീക്ഷ എഴുതാനില്ലെന്ന് ലയ പറഞ്ഞു. ഞങ്ങൾക്കു വേണ്ടത് അധികാരമല്ല, അർഹമായ ജോലിയാണ്. അതിനാണു കഷ്ടപ്പാടെല്ലാം സഹിച്ചു സമരം ചെയ്യുന്നത്. സൈബർ ആക്രമണം കണ്ടു പേടിച്ചോടാനല്ല ഇങ്ങോട്ടേക്കു വന്നത്. അതു കണ്ടു സമരം അവസാനിപ്പിക്കില്ലെന്നും ലയ പറഞ്ഞു.
advertisement
ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ പൊട്ടിക്കരഞ്ഞ ലയയുടെ ചിത്രം വ്യാപക ചർച്ചയ്ക്ക് വഴിവച്ചിരുന്നു. എന്നാൽ രാഷ്ട്രീയ നാടകമെന്ന രീതിയിൽ ചിത്രീകരിക്കാൻ ചിലരുടെ ഭാഗത്ത് നിന്നും ശ്രമമുണ്ടായി.
"സമൂഹമാധ്യമങ്ങളിൽ വരുന്ന കമന്റുകളെല്ലാം എന്റെ രാഷ്ട്രീയത്തെയും കുടുംബ പശ്ചാത്തലത്തെയും കുറിച്ചാണ്. അതൊന്നുമല്ല ഇവിടെ വിഷയം. രണ്ടര വർഷം മുൻപിറങ്ങിയ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എനിക്കു ജോലി കിട്ടേണ്ട സമയം കഴിഞ്ഞു. തൃശൂർ ജില്ലയിൽ 583 ആണ് എന്റെ റാങ്ക്."
"ഞങ്ങളുടെ സമരം രാഷ്ട്രീയഭാവി ശോഭിപ്പിക്കാനല്ല. ധനമന്ത്രി പറയുന്നതു ഞങ്ങളിവിടെ മറ്റുള്ളവർക്കു വേണ്ടി കളിക്കാൻ നിൽക്കുകയാണെന്നാണ്. സമരപ്പന്തലിൽ ഏതെങ്കിലും കൊടി ഉയർത്തിയിട്ടുണ്ടോ? ഒളിഞ്ഞിരുന്നു സൈബർ ആക്രമണം നടത്തുന്നവർ ഇവിടെ വന്നു സംസാരിക്കൂ. 27,000 തസ്തിക സൃഷ്ടിച്ചെന്നു പറയുന്ന സർക്കാർ, ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സിന് എത്ര തസ്തിക സൃഷ്ടിച്ചിട്ടുണ്ട്? പകുതിപ്പേർക്കു പോലും ജോലി കൊടുക്കാനാകുന്നില്ലെങ്കിൽ എന്തിനാണ് ഇങ്ങനെ പരീക്ഷ നടത്തി ലിസ്റ്റിടുന്നത്. ഓഫിസ് അസിസ്റ്റന്റിനെ ആവശ്യമില്ലെന്നു പറയുന്നവർ എന്തിനാണ് 46,500 പേരുടെ റാങ്ക്പട്ടിക ഇട്ടത്. ജോലി കൊടുക്കില്ലെങ്കിൽ പിന്നെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയിട്ട് എന്തു കാര്യം?
