ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
വലതുകൈ നഷ്ടമാക്കിയ വിധിയോട് ഇടത് കൈയുടെ കരുത്തിൽ ഐ.എ.എസ് നേടിയെടുത്ത പാർവതി ഗോപകുമാർ ഇനി എറണാകുളം അസിസ്റ്റന്റ് കലക്ടർ. സ്‌കൂള്‍ കാലം മുതല്‍ തളരാതെ പൊരുതിയ പാർവതി 2024ലെ സിവില്‍ സർവീസ് പരീക്ഷയില്‍ 282-ാം റാങ്ക് നേടിയാണ് ഐഎഎസ് സ്വന്തമാക്കിയത്. സ്കൂൾ വിദ്യാർഥിയായിരിക്കെ അപകടത്തിൽ വലതുകൈ നഷ്ടപ്പെട്ട പാർവതി കൃത്രിമക്കൈയുടെ സഹായത്തോടെയാണ് തുടർന്ന് പഠിച്ചത്.
2010-ൽ അച്ഛനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴുണ്ടായ അപകടത്തിൽ വലതു കൈ മുട്ടിനു താഴെവച്ച് മുറിച്ചുമാറ്റേണ്ടിവന്നപ്പോൾ കുടംബമാകെ കണ്ണീരിലായി. പക്ഷേ, പന്ത്രണ്ടുകാരിയായ പാർവതി പതറിയില്ല. പരിമിതയെ വക വെക്കാതെ ദൃഢനിശ്‌ചയത്തോടെ ചിട്ടയായി പഠനം തുടർന്നു.ഒപ്പം വായനയുടെ വിശാല ലോകത്തേക്കു പറന്നു. ബംഗളൂരുവിലെ നാഷണൽ ലോ സ്കൂളിൽ നിയമപഠനം കഴിഞ്ഞാണ് സിവിൽ സർവീസിലേക്ക് നടന്നടുത്തത്. ചില ചെറുകഥകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
advertisement
ആലപ്പുഴ കലക്ടറേറ്റിലെ ഡെപ്യൂട്ടി തഹസില്‍ദാർ അമ്പലപ്പുഴ കോമന അമ്പാടിയില്‍ കെ.എസ്.ഗോപകുമാറിന്റെയും കാക്കാഴം ഹൈസ്‌കൂള്‍ അധ്യാപിക ശ്രീകല എസ്.നായരുടെയും മകളാണ് പാർവതി. സഹോദരി രേവതി തിരുവനന്തപുരം ഐസറിൽ പഠിക്കുന്നു.
പാർവ്വതിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.... സ്നേഹാശംസകൾ.
കഴിഞ്ഞ ആഴ്ചയാണ് പാർവതി അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റത്. വലതുകൈ നഷ്ടപ്പെട്ടിട്ടും നിശ്ചയദാർഥഢ്യത്തോടെ പഠിച്ച പാർവതിയെ നിരവധിപേരാണ് ഇതിനോടകം പ്രശംസിച്ചത്. നിയമവിദ്യാർഥിയായിരിക്കെ ആലപ്പുഴയിൽ അന്നത്തെ കലക്ടറായിരുന്ന എസ്. സുഹാസിന്റെ ഓഫീസിൽ ഇന്റേൺഷിപ്പിന് അവസരം കിട്ടിയപ്പോഴാണ് പാർവതിയ്ക്ക് സിവിൽ സർവീസ് മോഹമുദിച്ചത്.
