പൊതുവിദ്യാഭ്യാസത്തിന്റെ നട്ടെല്ലിനെ ബാധിക്കുന്ന വിഷയമാണിത്. കുട്ടികളുടെ ഭാവി പന്താടികൊണ്ട് ഒരു രാഷ്ട്രീയ സമ്മർദത്തിനും വഴങ്ങാന്‍ തയാറല്ലെന്നും മന്ത്രി പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ഔദാര്യമല്ല. മറിച്ച് കേരളത്തിലെ ജനങ്ങളുടെ നികുതി വിഹിതത്തില്‍നിന്നുള്ള നമ്മുടെ കുട്ടികള്‍ക്ക് അവകാശപ്പെട്ട പണമാണ് ഇതിലൂടെ ലഭ്യമാകുന്നതെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
'കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ട ഒരു രൂപ പോലും നഷ്ടപ്പെടാന്‍ അനുവദിക്കില്ല. പിഎം ശ്രീയില്‍ ഒപ്പിടാത്തതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ സമഗ്രശിക്ഷാ അഭിയാന്‍ ഫണ്ട് തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. 2023-24 വര്‍ഷം കേരളത്തിന് നഷ്ടമായത് 188.58 കോടി രൂപയാണ്. 2024-25 വര്‍ഷത്തെ കുടിശ്ശിക 513.54 കോടി രൂപയാണ്. 2025-26 വര്‍ഷം ലഭിക്കേണ്ട 456.1 കോടി രൂപ തടഞ്ഞുവെച്ചു. ആകെ 1158.13 കോടി രൂപ ഇതിനകം നഷ്ടമായി. ഇപ്പോള്‍ ഒപ്പിടുന്നതിലൂടെ സമഗ്രശിക്ഷാ അഭിയാന്‍ കുടിശികയും പിഎം ശ്രീ ഫണ്ടും ഉള്‍പ്പടെ 1476.13 കോടി രൂപയാണ് സംസ്ഥാനത്തിന് ലഭ്യമാകാന്‍ പോകുന്നത്. നിലവില്‍ കേന്ദ്രം നല്‍കാന്‍ ധാരണയായിട്ടുള്ളത് 971 കോടി രൂപ നൽകാണ്'- മന്ത്രി പറഞ്ഞു.
advertisement
ഇതും വായിക്കുക: LIVE| പിഎം ശ്രീയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഇരുട്ടിലാണ്: ബിനോയ് വിശ്വം
പിഎം ശ്രീയില്‍ ഒപ്പിട്ടതോടെ കേരളം ദേശീയ വിദ്യാഭ്യാസ നയം അംഗീകരിച്ചുവെന്ന വാദം സാങ്കേതികം മാത്രമാണെന്ന് മന്ത്രി പറഞ്ഞു. സമഗ്ര ശിക്ഷാ പദ്ധതി നടപ്പാക്കാനുള്ള ഉപാധിയായും ദേശീയ വിദ്യാഭ്യാസ നയം കേന്ദ്രം മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ സംസ്ഥാന താത്പര്യങ്ങള്‍ക്കും വിദ്യാഭ്യാസ മൂല്യങ്ങള്‍ക്കും അനുസൃതമായിട്ടാണ് പദ്ധതി നടപ്പാക്കിയത്. അതാണിപ്പോഴും നടക്കുന്നത്. പല കാര്യങ്ങളിലും ദേശീയ വിദ്യാഭ്യാസ നയത്തേക്കാള്‍ കേരളം ബഹുദൂരം മുന്നിലാണ്. പലതും വര്‍ഷങ്ങള്‍ക്ക് മുമ്പേ നടപ്പാക്കിയതാണ്. പാഠ്യപദ്ധതിയുടെ വര്‍ഗീയ വത്കരണത്തിന് കേരളം നിന്നുകൊടുത്തിട്ടില്ലെന്നും ആരോപണങ്ങള്‍ക്ക് മറുപടിയായി മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
ഇതും വായിക്കുക: പിഎം ശ്രീ വിവാദം; ഇടതുപക്ഷനയം മുഴുവൻ സർക്കാരിന് നടപ്പാക്കാനാകില്ലെന്ന് എം വി ഗോവിന്ദൻ
'കേരളത്തിന്റെ പാഠ്യപദ്ധതി തീരുമാനിക്കുന്നത് കേരള സര്‍ക്കാരാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പേജ് 17ലെ സെക്ഷന്‍ നാലില്‍ മുപ്പത്തരണ്ടില്‍ പാഠ്യപദ്ധതി സംബന്ധിച്ച് അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്ന് വ്യക്തമായി പറയുന്നുണ്ട്. എന്‍ഇപി വന്നതിന് ശേഷം 1 മുതല്‍ 10 വരെ ക്ലാസുകളിലെ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും പരിഷ്‌കരിച്ച ഏക സംസ്ഥാനം കേരളമാണ്. മതനിരപേക്ഷത, ശാസ്ത്രചിന്ത, ഭരണഘടനാ മൂല്യങ്ങള്‍ എന്നിവയില്‍ ഊന്നിയ പാഠ്യപദ്ധതിയാണ് നാം ഒരു വ്യാഴവട്ട കാലത്തിനുശേഷം പാഠ്യപദ്ധതി പരിഷ്‌കരിച്ചതിലൂടെ നടപ്പിലാക്കിയത്.
ഇതും വായിക്കുക: പിഎം ശ്രീയിൽ പങ്കാളിയായതിന് കേരളത്തെ അഭിനന്ദിച്ച് കേന്ദ്രം; 'സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റും'
എന്‍.സി.ഇ.ആര്‍.ടി വെട്ടിമാറ്റിയ ഗാന്ധി വധവും മുഗള്‍ ചരിത്രവും അടക്കമുള്ള പാഠഭാഗങ്ങള്‍ അഡീഷണല്‍ പാഠപുസ്തകങ്ങളാക്കി കുട്ടികളെ പഠിപ്പിക്കുകയും അതില്‍ പരീക്ഷ നടത്തുകയും ചെയ്ത സംസ്ഥാനമാണ് കേരളം. ഇതേ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും തന്നെയായിരിക്കും കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും തുടര്‍ന്നും പഠിപ്പിക്കാന്‍ പോകുന്നത്. അതില്‍ ഒരു മാറ്റവും ഉണ്ടാകില്ല.
ഫെഡറല്‍ തത്വങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമാണ് ഈ തീരുമാനം. ഡല്‍ഹിയില്‍ ചേര്‍ന്ന എന്‍സിഇആര്‍ടി ജനറല്‍ ബോഡി യോഗത്തില്‍, 20 സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ ഉണ്ടായിരുന്നിട്ടും, കേന്ദ്രത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ സംസാരിച്ചത് കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി മാത്രമാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളെയും പൊതു ഇടങ്ങളെയും വര്‍ഗീയവല്‍ക്കരിക്കാനുള്ള രാജ്ഭവന്റെ നീക്കത്തെ നേരിട്ട് എതിര്‍ക്കുകയും ചടങ്ങ് ബഹിഷ്‌കരിക്കുകയും ചെയ്ത ഏക വിദ്യാഭ്യാസ മന്ത്രി കേരളത്തിന്റെതാണ്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ചും ഗവര്‍ണറുടെ അധികാരങ്ങളെക്കുറിച്ചും നമ്മുടെ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തി ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ധൈര്യം കാണിച്ച സംസ്ഥാനമാണ് നമ്മുടേത്'- ശിവന്‍കുട്ടി പറഞ്ഞു.
മന്ത്രി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത്......
പി എം ശ്രീ പദ്ധതിയും കേരളത്തിന്റെ നിലപാടും
കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച പി എം ശ്രീ (പി.എം സ്‌കൂൾസ് ഫോർ റെയ്‌സിംഗ് ഇന്ത്യ) പദ്ധതിയിൽ കേരളം ഒപ്പുവെയ്ക്കാൻ തീരുമാനിച്ചതുമായി ബന്ധപ്പെട്ട് ചില ആശങ്കകൾ ചില കോണുകളിൽ നിന്ന് ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ട് ഈ തീരുമാനം എടുത്തു എന്നും, കേരളത്തിന്റെ പൊതുവിദ്യാഭ്യാസ നയങ്ങളെ ഇത് എങ്ങനെ ബാധിക്കുന്നു എന്നും വ്യക്തമാക്കാം.
നമ്മുടെ കുട്ടികൾക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് കോടി രൂപയുടെ കേന്ദ്ര ഫണ്ട് തടഞ്ഞുവെച്ചുകൊണ്ട് കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തെ മറികടക്കാനുള്ള തന്ത്രപരമായ ഒരു തീരുമാനമാണ് ഇത്. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ തകർക്കാനുള്ള ഒരു നീക്കത്തെയും ഈ സർക്കാർ അനുവദിക്കില്ല. അതോടൊപ്പം, നമ്മുടെ കുട്ടികൾക്ക് അർഹതപ്പെട്ട ഒരു രൂപ പോലും നഷ്ടപ്പെടുത്താനും തയ്യാറല്ല.
എന്തുകൊണ്ട് ഇപ്പോൾ ഒപ്പുവെച്ചു?
സാമ്പത്തിക യാഥാർത്ഥ്യങ്ങൾ
പി എം ശ്രീ പദ്ധതിയിൽ ഒപ്പിടാത്തതിന്റെ പേരിൽ കേന്ദ്ര സർക്കാർ, സമഗ്ര ശിക്ഷാ കേരളയ്ക്ക് അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെച്ചിരിക്കുകയായിരുന്നു.
രണ്ടായിരത്തി ഇരുപത്തി മൂന്ന് - ഇരുപത്തി നാല് വർഷം കേരളത്തിന് നഷ്ടമായത്
നൂറ്റി എൺപത്തിയെട്ട് കോടി അമ്പത്തിയെട്ട് ലക്ഷം രൂപയാണ്. രണ്ടായിരത്തി ഇരുപത്തി നാല് - ഇരുപത്തിയഞ്ച് വർഷത്തെ കുടിശ്ശിക അഞ്ഞൂറ്റി പതിമൂന്ന് കോടി അമ്പത്തി നാല് ലക്ഷം രൂപയാണ്. രണ്ടായിരത്തി ഇരുപത്തിയഞ്ച് - ഇരുപത്തിയാറ് വർഷം നമുക്ക് ലഭിക്കേണ്ടിയിരുന്ന നാന്നൂറ്റി അമ്പത്തിയാറ് കോടി ഒരു ലക്ഷം രൂപയും തടഞ്ഞുവെച്ചു.
ആകെ ആയിരത്തി ഒരുന്നൂറ്റി അമ്പത്തിയെട്ട് കോടി പതിമൂന്ന് ലക്ഷം രൂപയുടെ ഫണ്ടാണ് നമുക്ക് ഇതിനോടകം നഷ്ടമായത്.
പി എം ശ്രീ പദ്ധതി രണ്ടായിരത്തി ഇരുപത്തി ഏഴ് മാർച്ചിൽ അവസാനിക്കും.
ഇപ്പോൾ ഒപ്പിടുന്നതിലൂടെ, സമഗ്ര ശിക്ഷയുടെ കുടിശ്ശികയും രണ്ടു വർഷത്തെ പി.എം. ശ്രീ. ഫണ്ടും ഉൾപ്പെടെ ആയിരത്തി നാന്നൂറ്റി
എഴുപത്തിയാറ് കോടി പതിമൂന്ന് ലക്ഷം രൂപയാണ് സംസ്ഥാനത്തിന് ലഭ്യമാകാൻ പോകുന്നത്. നിലവിൽ കേന്ദ്രം സമഗ്ര ശിക്ഷയ്ക്ക് നൽകാമെന്ന് ധാരണയായിട്ടുള്ളത്
തൊള്ളായിരത്തി എഴുപത്തിയൊന്ന് കോടി രൂപയാണ്.
ഈ ഫണ്ട് തടഞ്ഞുവെക്കുന്നത് ആരെയാണ് ബാധിക്കുന്നത്?
നമ്മുടെ പൊതുവിദ്യാലയങ്ങളിലെ നാൽപത് ലക്ഷത്തോളം വരുന്ന പാർശ്വവൽക്കൃത വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികളെയാണ് ഇത് നേരിട്ട് ബാധിക്കുന്നത്. അഞ്ച് ലക്ഷത്തി അറുപത്തിയൊന്നായിരം പട്ടികജാതി/പട്ടികവർഗ്ഗ കുട്ടികൾക്കുള്ള ആനുകൂല്യങ്ങൾ. ഒരു ലക്ഷത്തി എണ്ണായിരം ഭിന്നശേഷി കുട്ടികൾക്കുള്ള പ്രത്യേക പിന്തുണ, തെറാപ്പി സൗകര്യങ്ങൾ, സഹായ ഉപകരണങ്ങൾ എന്നിവയേയും ബാധിക്കും.വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ചുള്ള സൗജന്യ യൂണിഫോം, പാഠപുസ്തകം, പെൺകുട്ടികൾക്കുള്ള അലവൻസുകൾ, പ്രീ-പ്രൈമറി വിദ്യാഭ്യാസം, അധ്യാപക പരിശീലനം, പരീക്ഷാ നടത്തിപ്പ് തുടങ്ങി പൊതുവിദ്യാഭ്യാസത്തിന്റെ നട്ടെല്ലായ പ്രവർത്തനങ്ങളെയാണ് ഈ ഫണ്ടിന്റെ അഭാവം തകർക്കുന്നത്. നമ്മുടെ കുട്ടികളുടെ ഭാവി പന്താടിക്കൊണ്ട് ഒരു രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങാൻ കേരളം തയ്യാറല്ല. ഈ ഫണ്ട് ഏതെങ്കിലും പാർട്ടിയുടെ ഔദാര്യമല്ല, മറിച്ച് കേരളത്തിലെ ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നുള്ള, നമ്മുടെ കുട്ടികൾക്ക് അവകാശപ്പെട്ട വിഹിതമാണ്.
ആ അവകാശം നേടിയെടുക്കുക എന്നതാണ് ഒരു ജനകീയ സർക്കാരിന്റെ ഉത്തരവാദിത്വം.
വിമർശനങ്ങൾക്കുള്ള മറുപടി
വിമർശനം 1: പി എം ശ്രീയിൽ ഒപ്പിട്ടതോടെ കേരളം ദേശീയ വിദ്യാഭ്യാസ നയം രണ്ടായിരത്തി ഇരുപത് പൂർണ്ണമായും അംഗീകരിച്ചു.
യാഥാർത്ഥ്യം: ഇത് തികച്ചും സാങ്കേതിക പരമാണ്. ഒന്നാമതായി, രണ്ടായിരത്തി ഇരുപത്തിരണ്ട് ഒക്ടോബർ മുതൽ തന്നെ സമഗ്ര ശിക്ഷാ പദ്ധതിയെ എൻ.ഇ.പി നടപ്പാക്കാനുള്ള ഉപാധിയായി കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. രണ്ടായിരത്തി ഇരുപത്തി മൂന്ന് വരെ ആ ഫണ്ട് വാങ്ങുമ്പോഴും കേരളം നമ്മുടെ സംസ്ഥാന താല്പര്യങ്ങൾക്കും വിദ്യാഭ്യാസ മൂല്യങ്ങൾക്കും അനുസരിച്ചാണ് പദ്ധതികൾ നടപ്പാക്കിയത്. അതേ നയം മാത്രമേ ഇപ്പോഴും തുടരുന്നുള്ളൂ.
രണ്ടാമതായി, ഉന്നതവിദ്യാഭ്യാസ വകുപ്പ്
പി എം ഉഷ പദ്ധതിയിൽ ഒപ്പിട്ടതും എൻ.ഇ.പി നടപ്പാക്കാം എന്ന വ്യവസ്ഥയോടെയാണ്. എന്നിട്ടും കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള നമ്മുടെ സ്വന്തം കാഴ്ചപ്പാടാണ് ഇവിടെ നടപ്പാക്കുന്നത്. കേന്ദ്ര നയം മുപ്പത് ശതമാനം പോലും നടപ്പിലാക്കിയിട്ടില്ല.
മൂന്നാമതായി, എൻ.ഇ.പി രണ്ടായിരത്തി ഇരുപതിൽ പറയുന്ന പല കാര്യങ്ങളും (ഉദാഹരണത്തിന്: പ്രീ-പ്രൈമറി വിദ്യാഭ്യാസം, അധ്യാപക ശാക്തീകരണം, നൂറ് ശതമാനം എൻറോൾമെന്റ്, ത്രിഭാഷാ പദ്ധതി) കേരളം പതിറ്റാണ്ടുകൾക്ക് മുൻപേ നടപ്പിലാക്കിയതാണ്.
ഇക്കാര്യത്തിൽ നാം എൻ.ഇ.പി.യെക്കാൾ ബഹുദൂരം മുന്നിലാണ്.
വിമർശനം 2: പാഠ്യപദ്ധതിയുടെ വർഗീയവൽക്കരണത്തിന് വാതിൽ തുറന്നുകൊടുത്തു.
യാഥാർത്ഥ്യം: കേരളത്തിന്റെ പാഠ്യപദ്ധതി തീരുമാനിക്കുന്നത് കേരള സർക്കാരാണ്.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പേജ് 17-ലെ സെക്ഷൻ നാലിൽ മുപ്പത്തരണ്ടിൽ പാഠ്യപദ്ധതി സംബന്ധിച്ച് അന്തിമ തീരുമാനം സംസ്ഥാന സർക്കാരുകൾക്കാണെന്ന് വ്യക്തമായി പറയുന്നുണ്ട്. എൻ.ഇ.പി വന്നതിന് ശേഷം 1 മുതൽ 10 വരെ ക്ലാസുകളിലെ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും പരിഷ്‌കരിച്ച ഏക സംസ്ഥാനം കേരളമാണ്. മതനിരപേക്ഷത, ശാസ്ത്രചിന്ത, ഭരണഘടനാ മൂല്യങ്ങൾ എന്നിവയിൽ ഊന്നിയ പാഠ്യപദ്ധതിയാണ് നാം ഒരു വ്യാഴവട്ട കാലത്തിനുശേഷം പാഠ്യപദ്ധതി പരിഷ്‌കരിച്ചതിലൂടെ നടപ്പിലാക്കിയത്. എൻ.സി.ഇ.ആർ.ടി വെട്ടിമാറ്റിയ ഗാന്ധി വധവും മുഗൾ ചരിത്രവും അടക്കമുള്ള പാഠഭാഗങ്ങൾ അഡീഷണൽ പാഠപുസ്തകങ്ങളാക്കി കുട്ടികളെ പഠിപ്പിക്കുകയും അതിൽ പരീക്ഷ നടത്തുകയും ചെയ്ത സംസ്ഥാനമാണ് കേരളം.ഇതേ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും തന്നെയായിരിക്കും കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും തുടർന്നും പഠിപ്പിക്കാൻ പോകുന്നത്. അതിൽ ഒരു മാറ്റവും ഉണ്ടാകില്ല.
വിമർശനം 3: ഫെഡറൽ തത്വങ്ങൾ അടിയറ വെച്ചു.
യാഥാർത്ഥ്യം: ഫെഡറൽ തത്വങ്ങൾക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമാണ് ഈ തീരുമാനം.ഡൽഹിയിൽ ചേർന്ന എൻ.സി.ഇ.ആർ.ടി ജനറൽ ബോഡി യോഗത്തിൽ, 20 സംസ്ഥാനങ്ങളിലെ മന്ത്രിമാർ ഉണ്ടായിരുന്നിട്ടും,
കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ സംസാരിച്ചത് കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി മാത്രമാണ്. സർക്കാർ സ്ഥാപനങ്ങളെയും പൊതു ഇടങ്ങളെയും വർഗീയവൽക്കരിക്കാനുള്ള രാജ്ഭവന്റെ നീക്കത്തെ നേരിട്ട് എതിർക്കുകയും ചടങ്ങ് ബഹിഷ്‌കരിക്കുകയും ചെയ്ത ഏക വിദ്യാഭ്യാസ മന്ത്രി കേരളത്തിന്റെതാണ്.
കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ചും ഗവർണറുടെ അധികാരങ്ങളെക്കുറിച്ചും നമ്മുടെ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തി ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ധൈര്യം കാണിച്ച സംസ്ഥാനമാണ് നമ്മുടേത്.
ഫണ്ട് തടഞ്ഞുവെച്ച് സംസ്ഥാനങ്ങളെ ശ്വാസം മുട്ടിക്കുന്നത് കേന്ദ്രമാണ്.
ആ സാമ്പത്തിക ഉപരോധത്തെ അതിജീവിച്ച് നമ്മുടെ അവകാശങ്ങൾ നേടിയെടുക്കുകയാണ് നാം ചെയ്യുന്നത്.
വിമർശനം 4: സ്‌കൂൾ കോംപ്ലക്‌സുകളുടെ പേരിൽ ചെറിയ സ്‌കൂളുകൾ പൂട്ടും.
യാഥാർത്ഥ്യം: ഒരു സ്‌കൂൾ പോലും അടച്ചുപൂട്ടില്ല.ഈ ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല. യുഡിഎഫ് സർക്കാർ അടച്ചുപൂട്ടാൻ തീരുമാനിച്ച സ്‌കൂളുകൾ ഏറ്റെടുത്ത് സംരക്ഷിക്കുകയും, അതിന്റെ ഫലമായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ 9 വർഷം കൊണ്ട് 11 ലക്ഷം പുതിയ കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്ത സർക്കാരാണിത്. സ്‌കൂളുകൾ പൂട്ടാനല്ല, നിലവിലുള്ളവയെ മികവിന്റെ കേന്ദ്രങ്ങളാക്കാനാണ് ഈ സർക്കാർ പണം വിനിയോഗിക്കുന്നത്.
വിമർശനം 5: പ്രധാനമന്ത്രിയുടെ പേരിൽ പദ്ധതി നടപ്പാക്കുന്നു.
യാഥാർത്ഥ്യം: ഇത് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പൊതുവായ രീതി മാത്രമാണ്. തിരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകളുടെ പേരിന് മുൻപിൽ പി എം ശ്രീ എന്ന് ചേർക്കണം എന്നതാണ് വ്യവസ്ഥ. അല്ലാതെ പ്രധാനമന്ത്രിയുടെ പേരോ ചിത്രമോ വെക്കണം എന്നല്ല. നാം ഇപ്പോൾ തന്നെ ഉച്ചഭക്ഷണ പദ്ധതിക്ക് പി എം പോഷൺ എന്നും ഉന്നത വിദ്യാഭ്യാസ പദ്ധതിക്ക് പി എം ഉഷ എന്നും പറയുന്നുണ്ട്. ആകെ 82 കേന്ദ്ര പദ്ധതികളിൽ 17 എണ്ണം
പി എം എന്ന് തുടങ്ങുന്നവയാണ്.
വിദ്യാഭ്യാസ വകുപ്പിൽ തന്നെ 6 എണ്ണം ഉണ്ട്.
വിമർശനം 6: കേരളത്തിൽ 150 സ്‌കൂളുകളെ പി.എം. ശ്രീയിൽ ഉൾപ്പെടുത്തും?
യാഥാർത്ഥ്യം: ഇങ്ങനെ ഒരു തീരുമാനം നിലവിലില്ല.
വിമർശനം 7: പി.എം.ശ്രീ ഒപ്പുവച്ചാൽ ആ സ്‌കൂളുകളിൽ എൻ.ഇ.പി പ്രകാരം എൻ.സി.ഇ.ആർ.ടി പുസ്തകങ്ങൾ പഠിപ്പിക്കണം?
യാഥാർത്ഥ്യം: ശരിയല്ല. പി.എം ശ്രീ. സ്‌കൂളുകളിൽ എസ്.സി.ഇ.ആർ.ടി സിലബസ് പഠിക്കാനാവും. പി.എം.ശ്രീ. നടപ്പിലാക്കിയ ഒഡീഷ, ഗുജറാത്ത്, തെലങ്കാന, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ പിൻതുടരുന്നത് സംസ്ഥാന സിലബസ് ആണ്.
വിമർശനം 8: പി.എം ശ്രീ സ്‌കൂളുകളുടെ മേൽനോട്ടം കേന്ദ്രത്തിനാകും?
യാഥാർത്ഥ്യം: പി.എം.ശ്രീ സ്‌കൂളുകളുടെ മാനേജ്‌മെന്റും മേൽനോട്ടവും നിലവിലെ സംസ്ഥാന- ജില്ലാ- ബ്ലോക്ക്തല ഘടകങ്ങൾക്കാണ്. (ഡയറ്റ്, ബി.ആർ.സി മുതലായവ) പി.എം. ശ്രീ. മാർഗ്ഗരേഖ -പേജ് 99 ൽ ഇക്കാര്യം പ്രതിപാദിച്ചിട്ടുണ്ട്.
വിമർശനം 9: പൊതുവിദ്യാഭ്യാസ മേഖലയിൽ രണ്ടുതരം വിദ്യാലയങ്ങൾ സൃഷ്ടിക്കപ്പെടും?
യാഥാർത്ഥ്യം: ഇല്ല, പി.എം.ശ്രീയിലും മറ്റ് വിദ്യാലയങ്ങളിലും എസ്.സി.ഇ.ആർ.ടിയുടെ തന്നെ സിലബസ് തുടരാനാകും. സമഗ്ര ശിക്ഷ വഴി മറ്റു സ്‌കൂളുകളിൽ നടത്തുന്ന ഇടപെടൽ മേഖല തന്നെയാണ് പി.എം.ശ്രീ. സ്‌കൂളുകളിലും ഉള്ളത്.
വിമർശനം 10: കേരളത്തിലെ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യ മികവുകളായി പറയുന്ന കാര്യങ്ങൾ (റാമ്പ്, ടോയ്‌ലറ്റുകൾ, കുടിവെള്ള സൗകര്യം, ലൈബ്രറി തുടങ്ങിയവ) പി.എം. ശ്രീ. യുടെ ഭാഗമായി നടപ്പാലാക്കേണ്ടി വരും?
യാഥാർത്ഥ്യം: ഇവ മിക്കതും സമഗ്ര ശിക്ഷയുടെയും പഴയ സർവ്വശിക്ഷാ അഭിയാന്റെയും ഭാഗമായി സജ്ജീകരിച്ചവയാണ്. പി.എം.ശ്രീ വഴി അല്ല, സമഗ്ര ശിക്ഷയുടെ ഫണ്ടു ലഭിക്കാതാവുന്നതാണ് വലിയ പ്രശ്‌നം. പി.എം.ശ്രീ ഒപ്പിടാത്തതുകാരണം കഴിഞ്ഞ രണ്ടു വർഷമായി കേരളത്തിനു സമഗ്ര ശിക്ഷാ ഫണ്ടുകൾ ഒന്നും തന്നെ ലഭിക്കുന്നില്ല. എൻ.ഇ.പി അനുശാസിക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനുള്ള സംവിധാനമാണ് സമഗ്ര ശിക്ഷ എന്ന് രണ്ടായിരത്തി ഇരുപത്തി രണ്ടിലെ പ്രോഗ്രാം നിയമാവലിയിലും രണ്ടായിരത്തി ഇരുപത്തിയാറ് മുതൽ അടുത്ത അഞ്ചുവർഷത്തേക്കുള്ള സമഗ്ര ശിക്ഷ ത്രീ പോയിന്റ് സീറോയുടെ രേഖയിലും കാര്യമായി പറയുന്നുണ്ട്. അതായത് എൻ.ഇ.പി നടപ്പിലാക്കില്ല എന്ന് സംസ്ഥാനം പറയുന്ന പക്ഷം ഇനിവരുന്ന സമഗ്ര ശിക്ഷാ പ്രോജക്ടിന്റെ ഫണ്ടും മുടങ്ങും. ലഭ്യമായ രേഖകൾ അനുസരിച്ച് പുതിയ സമഗ്ര ശിക്ഷാ സ്‌കീമിന്റെ ഊന്നൽ ഗുണമേന്മയിലാണ്. അവയ്ക്കുള്ള വിഹിതവും വളരെ കൂടുതലാണ്. രണ്ടായിരത്തി ഇരുപത്തിയാറ് മുതൽ പ്രതിവർഷം ആയിരം കോടിയുടെയെങ്കിലും പ്രോഗ്രാം അനുമതിയും അതുവഴി പ്രതിവർഷം അറുന്നൂറ് കോടി വീതം കേന്ദ്ര വിഹിതവും ലഭ്യമായേക്കും.അതായത് വരുന്ന 5 വർഷം കൊണ്ട് സംസ്ഥാനത്തിനു ലഭിക്കാനുള്ള മൂവായിരം കോടി രൂപയാവും പി.എം. ശ്രീ ഒപ്പിടാതിരുന്നാൽ നഷ്ടമാകുക.
ഇതൊരു സാങ്കേതികത്വം മാത്രമാണ്. അതിന്റെ പേരിൽ നമ്മുടെ നാൽപത് ലക്ഷം കുട്ടികൾക്കുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് കുറ്റകരമായ നിസംഗതയാവും.ആർ.എസ്.എസ് അജണ്ടകൾ വിദ്യാഭ്യാസത്തിലൂടെ നടപ്പാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരായ കേരളത്തിന്റെ പോരാട്ടം തുടരുക തന്നെ ചെയ്യും. എന്നാൽ സംസ്ഥാനം അതികഠിനമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ, നമുക്ക് അവകാശപ്പെട്ട ആയിരത്തി നാന്നൂറ് കോടിയിലധികം രൂപ വേണ്ടെന്ന് വെച്ച് നമ്മുടെ കുട്ടികളെ പ്രതിസന്ധിയിലാക്കാൻ ഈ സർക്കാരിന് സാധ്യമല്ല. പി എം ശ്രീ ധാരണാപത്രത്തിൽ ഒപ്പിടുമ്പോഴും, കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിന്റെ നട്ടെല്ലായ മതനിരപേക്ഷ, ജനാധിപത്യ, ശാസ്ത്രീയ ഉള്ളടക്കത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല എന്ന് ഞാൻ കേരളത്തിലെ ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു.
