ഈ ലക്ഷ്യം മുൻനിർത്തി 'ഒളിംപിക്സ് പാത്ത്' എന്ന പേരിൽ പുതിയ പരിശീലന പരിപാടിക്ക് സർക്കാർ തുടക്കം കുറിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം മേനംകുളത്ത് നാല് സ്റ്റേഡിയങ്ങൾ ഉൾപ്പെടുന്ന സ്‌പോർട്‌സ് സർക്യൂട്ട് നിർമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രിയുടെ ഈ പ്രഖ്യാപനം കായിക ലോകത്ത് സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കുന്നത്. മുൻപ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2024 ഒളിംപിക്സ് ലക്ഷ്യമിട്ട് ആവിഷ്കരിച്ച 'ഓപറേഷൻ ഒളിംപ്യ' എന്ന പദ്ധതി വൻ പരാജയമായിരുന്നു എന്ന വിമർശനം നിലനിൽക്കുന്നുണ്ട്. കോടികൾ ചെലവഴിച്ചിട്ടും ഒരു ഒളിംപ്യനെ പോലും സൃഷ്ടിക്കാൻ കഴിയാതെ ആ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നിരുന്നു.
advertisement
കൂടാതെ, മേനംകുളത്തെ സ്‌പോർട്‌സ് സർക്യൂട്ട് പദ്ധതി 2019-ൽ മറ്റൊരു പേരിൽ പ്രഖ്യാപിക്കപ്പെട്ടിരുന്നെങ്കിലും വർഷങ്ങൾ പിന്നിട്ടിട്ടും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് പുതിയ പ്രഖ്യാപനത്തിന്റെ പ്രായോഗികതയെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നത്.
നിലവിൽ 2036 ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യയും താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കായിക അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ശാസ്ത്രീയമായ പരിശീലനം ഉറപ്പാക്കുകയും ചെയ്താൽ മാത്രമേ ഇത്രയും വലിയൊരു ലക്ഷ്യം കൈവരിക്കാനാകൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
