ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യ പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ അവിശുദ്ധ ബന്ധം അന്വേഷണ വിധേയമാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.ഉണ്ണികൃഷ്ണൻ പോറ്റിയും ജ്വല്ലറി ഉടമയും കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിയുമായും, അടൂർ പ്രകാശ് എം.പി അടക്കമുള്ള നേതാക്കളുമായും നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ കേരളം ഞെട്ടലോടെയാണ് കാണുന്നത്. അതിസുരക്ഷാ മേഖലയായ സോണിയാ ഗാന്ധിയുടെ വസതിയിൽ ഇവർക്ക് പ്രവേശനം ലഭിച്ചത് ആരുടെ സഹായത്താലാണെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കണമെന്ന് വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
advertisement
ശബരിമല സ്വർണ്ണമോഷണക്കേസിലെ അന്വേഷണം സോണിയാ ഗാന്ധിയിലേക്ക് നീളേണ്ടത് കേവലം രാഷ്ട്രീയമായ ആവശ്യമല്ല, മറിച്ച് ഈ കേസിലെ ദുരൂഹതകൾ നീക്കാൻ അത് അനിവാര്യമായതുകൊണ്ടാണെന്നും ആരുടെ നിർദ്ദേശപ്രകാരമാണ് ഉണ്ണികൃഷ്ണൻ പോറ്റിക്കും ജ്വല്ലറി ഉടമയ്ക്കും കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചതെന്ന്സോണിയാ ഗാന്ധി വ്യക്തമാക്കണമെന്നും അദ്ദേഹം പോസ്റ്റിൽ ആവശ്യപ്പെട്ടു. എന്താണ് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതെന്ന് പുറത്തുവരണം. പ്രതികളെ ഡൽഹിയിലെത്തിക്കാനും സോണിയാ ഗാന്ധിക്ക് മുന്നിൽ ഹാജരാക്കാനും ഇടനില നിന്നത് കേരളത്തിലെ ഏതെല്ലാം കോൺഗ്രസ് നേതാക്കളാണെന്ന് തെളിയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേത്തു.
കേസ് അന്വേഷണം ശരിയായ ദിശയിൽ നീങ്ങുമ്പോഴും, സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ഈ ഉന്നതബന്ധങ്ങൾ ചികയുമ്പോഴും, അന്വേഷണത്തെ അട്ടിമറിക്കാൻ പ്രതിപക്ഷം ബോധപൂർവ്വം ശ്രമിക്കുകയാണെന്നും ശിവൻ കുട്ടി ആരോപിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ശബരിമലയിലെ സ്വർണ്ണം മോഷ്ടിച്ച കേസിലെ പ്രതികൾക്ക് കോൺഗ്രസ് ഉന്നത നേതൃത്വവുമായുള്ള അവിശുദ്ധ ബന്ധം തെളിവ് സഹിതം പുറത്തുവന്നിരിക്കുന്ന സാഹചര്യം അങ്ങേയറ്റം ഗൗരവതരമാണ്. ശബരിമലയിലെ സ്വർണ്ണം കവർന്ന കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ജ്വല്ലറി ഉടമയും കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിയുമായും, അടൂർ പ്രകാശ് എം.പി അടക്കമുള്ള നേതാക്കളുമായും നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ കേരളം ഞെട്ടലോടെയാണ് കാണുന്നത്.
അതിസുരക്ഷാ മേഖലയായ സോണിയാ ഗാന്ധിയുടെ വസതിയിൽ ഇവർക്ക് പ്രവേശനം ലഭിച്ചത് ആരുടെ സഹായത്താലാണെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കണം. 2004-ൽ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത്, കോൺഗ്രസ് നേതാക്കളുടെ പ്രത്യേക താല്പര്യപ്രകാരമാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ പരികർമ്മിയായി നിയമിച്ചതെന്ന വിവരവും ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. അന്ന് ദേവസ്വം ബോർഡ് ഭാരവാഹികളായിരുന്നവരുമായി ഇവർക്കുണ്ടായിരുന്ന ബന്ധവും അന്വേഷണ പരിധിയിൽ വരുന്നു എന്നത് നിസ്സാരമല്ല.
കേസ് അന്വേഷണം ശരിയായ ദിശയിൽ നീങ്ങുമ്പോഴും, സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ഈ ഉന്നതബന്ധങ്ങൾ ചികയുമ്പോഴും, അന്വേഷണത്തെ അട്ടിമറിക്കാൻ പ്രതിപക്ഷം ബോധപൂർവ്വം ശ്രമിക്കുകയാണ്. സ്വന്തം നേതാക്കൾക്ക് കേസിലുള്ള പങ്ക് വെളിപ്പെടുമോ എന്ന ഭയമാണ് ബഹു.മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രതിപക്ഷത്തെ പ്രേരിപ്പിക്കുന്നത്.
എന്തുകൊണ്ട് സോണിയാ ഗാന്ധിയെ ചോദ്യം ചെയ്യണം?
ശബരിമല സ്വർണ്ണമോഷണക്കേസിലെ അന്വേഷണം സോണിയാ ഗാന്ധിയിലേക്ക് നീളേണ്ടത് കേവലം രാഷ്ട്രീയമായ ആവശ്യമല്ല, മറിച്ച് ഈ കേസിലെ ദുരൂഹതകൾ നീക്കാൻ അത് അനിവാര്യമായതുകൊണ്ടാണ്.
ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള, കർശനമായ പരിശോധനകൾ ഉള്ള സോണിയാ ഗാന്ധിയുടെ വസതിയിൽ ഒരു പൂജാരിയ്ക്കും ജ്വല്ലറി ഉടമയ്ക്കും എങ്ങനെ പ്രവേശനം ലഭിച്ചു? ഉന്നതരായ കോൺഗ്രസ് നേതാക്കളുടെ ശുപാർശയില്ലാതെ ഇത് സാധ്യമല്ല. ആരുടെ നിർദ്ദേശപ്രകാരമാണ് ഇവർക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചതെന്ന് സോണിയാ ഗാന്ധി വ്യക്തമാക്കണം.
ഈ കൂടിക്കാഴ്ചയിൽ എന്താണ് ചർച്ച ചെയ്തത്? പ്രതികളെ ഡൽഹിയിലെത്തിക്കാനും സോണിയാ ഗാന്ധിക്ക് മുന്നിൽ ഹാജരാക്കാനും ഇടനില നിന്നത് കേരളത്തിലെ ഏതെല്ലാം കോൺഗ്രസ് നേതാക്കളാണെന്ന് തെളിയേണ്ടതുണ്ട്.
രാജ്യത്തെ നിയമം എല്ലാവർക്കും ഒന്നാണ്. പ്രതികൾ നൽകിയ മൊഴികളിലും പുറത്തുവന്ന ചിത്രങ്ങളിലും സോണിയാ ഗാന്ധിയുടെ സാന്നിധ്യം വ്യക്തമായിരിക്കെ, അവരെ അന്വേഷണ പരിധിയിൽ കൊണ്ടുവരികയും ചോദ്യം ചെയ്യുകയും വേണം.
ശബരിമല സ്വർണ്ണമോഷണക്കേസിലെ പ്രതികൾക്ക് ഉന്നതങ്ങളിൽ സ്വാധീനം ഉറപ്പാക്കാൻ കൂട്ടുനിന്നത് ആരാണെന്ന് ജനങ്ങൾക്ക് അറിയണം. അഴിമതിക്കും കൊള്ളയ്ക്കും കുടപിടിക്കുന്ന കോൺഗ്രസ് സംസ്കാരം ഒരിക്കൽ കൂടി ഇവിടെ അനാവരണം ചെയ്യപ്പെട്ടിരിക്കുകയാണ്. യു.ഡി.എഫ് കൺവീനർക്കും പ്രതിപക്ഷ നേതാവിനും ഇക്കാര്യത്തിൽ മൗനം പാലിക്കാനാവില്ല. സത്യം പുറത്തുവരിക തന്നെ ചെയ്യും.
