കാട്ടിൽ കുടുങ്ങുന്ന ഒരാൾ എങ്ങനെയെങ്കിലും പുറത്തുകടക്കാനോ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനോ ആണ് സാധാരണ ഗതിയിൽ ശ്രമിക്കുകയെന്നാണ് ഷെയ്ഖ് ഹസൻ വീഡിയോയിൽ പറഞ്ഞത്. കാലുവേദനയാതിനാല്‍ അവിടെ വിശ്രമിച്ചു എന്നാണ് ശരണ്യ പറയുന്നത്. ഇത് സുഖവാസ കേന്ദ്രമല്ല, കൊടും കാടാണ്. ഡ്രോണ്‍ നോക്കി രണ്ടാം ദിവസവും അവിടെ താമസിച്ചു. മൂന്നാം ദിവസം പോകാന്‍ ശ്രമിച്ചപ്പോള്‍ മഴ പെയ്തു. അതിജീവിക്കാന്‍ ശ്രമിക്കുന്നൊരാളുടെ മാനസികാവസ്ഥയല്ല ശരണ്യയുടെത്. പറയുന്നതിനെ ബന്ധപ്പെടുത്താന്‍ സാധിക്കാത്ത എന്തൊക്കെയോ കാര്യങ്ങളുണ്ട്. കണ്ടിരിക്കുന്ന എല്ലാവരും മണ്ടന്മാരാകരുതെന്നാണ് അദ്ദേഹം പറയുന്നത്.
advertisement
മാത്രമല്ല, ഭക്ഷണമില്ലാതെ മൂന്നു ദിവസം കൊടുംകാട്ടിൽ കഴിഞ്ഞ ഒരാളുടെ ശാരീരിക അവശതകളോ മാനസികാഘാതമോ ശരണ്യയുടെ മുഖത്തില്ലെന്നതും സംശയകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പാങ്ങോട്ട് പക്ഷി സങ്കേതത്തില്‍ വഴി തെറ്റി നാലു മണിക്കൂര്‍ പെട്ടുപോയതാണെന്നും അന്നുണ്ടായ പരിഭ്രാന്തി തനിക്ക് അറിയാമെന്നും ഹസന്‍ ഖാന്‍ പറഞ്ഞു. രാത്രിയാകുമ്പോൾ കാട് ഭീകരമാകാറുള്ളതാണെന്നും അവിടെ ഇത്രയും ദിവസം 'ഈസിയായി' കഴിഞ്ഞു എന്ന് പറയുന്നത് കേട്ടിരിക്കുന്നവർ മണ്ടന്മാരായതുകൊണ്ടാണെന്നും അദ്ദേഹം പരിഹസിച്ചു.
നേരത്തെ തടിയൻഡമോൾ മല സന്ദർശിച്ചിട്ടുള്ള വിജയകുമാർ ബ്ലാത്തൂരും ശരണ്യയുടെ വാദങ്ങളിൽ പന്തികേട് പ്രകടിപ്പിച്ചിരുന്നു. ഏതു വശത്തേക്ക് നടന്നാലും വെറും 10-12 കിലോമീറ്ററിനുള്ളിൽ ജനവാസ മേഖലയിൽ എത്താൻ സാധിക്കുന്ന ഇത്രയും ചെറിയ ഒരിടത്ത് വഴി കണ്ടെത്താൻ ഇത്രയും ദിവസം വേണ്ടിവന്നത് അമ്പരപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വന്യമൃഗങ്ങളുള്ള കാട്ടിൽ നാലു ദിവസം സുരക്ഷിതയായി കഴിഞ്ഞു എന്നത് വിശ്വസിക്കാൻ പ്രയാസമാണെന്നും, പുൽമേടുകളിൽ എത്തിയാൽ തിരച്ചിൽ നടത്തുന്നവരെ കാണാൻ എളുപ്പമാണെന്നിരിക്കെ ശരണ്യ എന്തുകൊണ്ട് അതിന് ശ്രമിച്ചില്ല എന്നത് ദുരൂഹമാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചു. നിലവിൽ സമൂഹമാധ്യമങ്ങളിൽ ഈ വിഷയത്തെച്ചൊല്ലി വലിയ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്.
