പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
(മുനമ്പം സമരപ്പന്തലിലെത്തി ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് പറഞ്ഞത്)
മുനമ്പത്തേത് വഖഫ് ഭൂമിയല്ല. 10 മിനിറ്റിൽ തീർക്കാവുന്ന പ്രശ്നം സർക്കാർ വലിച്ചുനീട്ടുകയാണ്. മുനമ്പം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. നിയമസഭയിൽ ആദ്യദിവസം തന്നെ പ്രമേയം കൊണ്ടുവരും. നിബന്ധനകൾ വെച്ചത് കൊണ്ട് ഭൂമി വഖഫല്ല. ഫാറൂഖ് കോളജ് വില വാങ്ങി എന്നതിനർത്ഥം വിറ്റ ഭൂമി ആണെന്നാണ്. ക്രയവിക്രയം നടന്നിട്ടുണ്ട്. ഭൂമി ജനങ്ങൾക്ക് പൂർണമായി അവകാശപ്പെട്ടതാണ്. മുനമ്പത്തുകാരുടെ പ്രശ്നം പരിഹരിക്കാൻ സർക്കാർ സ്വീകരിക്കുന്ന നിലപാടിന് ഒപ്പം നിൽക്കും. അതിൽ രാഷ്ട്രീയം കലർത്തില്ല. ഒരുമിച്ച് പ്രശ്നം പരിഹരിക്കാം. വിദ്വേഷം സൃഷ്ടിക്കുകയാണ് പലരും. ക്രൈസ്തവ-മുസ്‌ലിം പ്രശ്നമാക്കാൻ പലരും ശ്രമിക്കുന്നുണ്ട്. അതിന് കുടപിടിച്ച് കൊടുക്കരുത്.
advertisement
(കെ എം ഷാജിയുടെയും ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവനകൾക്ക് ശേഷം ശബരിമലയിൽ പ്രതികരിച്ചത്)
മുനമ്പത്തെ ഭൂമി വഖഫാണോ അല്ലയോ എന്നത് സംബന്ധിച്ച് തർക്കത്തിനില്ല. രേഖകൾ പരിശോധിച്ചാണ് അഭിപ്രായം പറഞ്ഞത്. മുസ്ലീം ലീഗുമായി കൂടിയാലോചിച്ച് തന്നെയാണ് യുഡിഎഫ് മുന്നോട്ടുപോകുന്നത്. ഇക്കാര്യത്തിൽ ഒരു തർക്കത്തിലേക്ക് പോകാൻ താൻ തയാറല്ല.
കെ എം ഷാജി
(പെരുവള്ളൂര്‍ പഞ്ചായത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പറഞ്ഞത്)
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല. വി ഡി സതീശന്റേത് വ്യക്തിപരമായ അഭിപ്രായമാണ്. മുനമ്പം വിഷയം വലിയ പ്രശ്‌നമാണ്. നിങ്ങള്‍ വിചാരിക്കുന്ന പോലെ നിസ്സാരമല്ല. മുസ്ലീം ലീഗിന് മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന അഭിപ്രായം ഇല്ല. അത് വഖഫ് ഭൂമിയല്ലെന്ന് പറയാനാകില്ല. ഫാറൂഖ് കോളേജിന്റെ അധികൃതര്‍ പറയുന്നത് അത് വഖഫ് ഭൂമിയല്ലെന്നാണ്. അങ്ങനെ പറയാന്‍ അവര്‍ക്ക് എന്ത് അവകാശമാണുള്ളത്. വഖഫ് ചെയ്യപ്പെട്ട ഭൂമി ആരാണ് അവര്‍ക്ക് വിട്ടുകൊടുത്തത്. ആരാണ് അതിന് രേഖയുണ്ടാക്കിയത്. അവരെ പിടിക്കേണ്ടത് മുസ്ലീംലീഗാണോ? ഭരണകൂടമല്ലേ ചെയ്യേണ്ടത്.
ഇ ടി മുഹമ്മദ് ബഷീർ
(മാധ്യമങ്ങളോട് പ്രതികരിച്ചത്)
മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണ്. മുനമ്പത്തിലേത് വഖഫ് ഭൂമി ആണോ അല്ലയോ എന്നതിൽ തർക്കം വേണ്ട. പ്രതിപക്ഷ നേതാവല്ല ആര് പറഞ്ഞാലും വഖഫ് ഭൂമിയല്ല എന്ന നിലപാട് ശരിയല്ല, ലീഗ് ഒരു ഘട്ടത്തിലും ഇത് വഖഫ് ഭൂമി അല്ലെന്ന് പറഞ്ഞിട്ടില്ല ലീഗിന്റെ നിലപാട് ഒന്ന് തന്നെയാണ്, പ്രശ്നപരിഹാരം ഗവൺമെന്റ് ഇടപ്പെട്ട് പരിഹരിക്കണം.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
(കെ എം ഷാജിയുടെയും ഇ ടി മുഹമ്മദ് ബഷീറിന്റെയും പരാമർശത്തിനുശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്)
മുനമ്പത്തേത് താമസിക്കുന്നവരെ കുടിയൊഴിപ്പിക്കരുതെന്നാണ് മുസ്ലിം ലീഗ് നിലപാട്. പ്രശ്നം രമ്യമായി പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാരാണ് മുന്നിട്ടിറങ്ങേണ്ടത്. പ്രശ്നപരിഹാരത്തിന് സർക്കാറിനെ ചുമതലപ്പെടുത്തുകയാണ് മുസ്ലിം സംഘടനകൾ ചെയ്തത്. മുസ്ലിം സംഘടനകളുടെ നിലപാട് ക്രൈസ്തവ ബിഷപ്പുമാരെ നേരിട്ട് അറിയിച്ചിട്ടുണ്ട്. ആശ്വാസമായ പ്രതികരണമാണ് ബിഷപ്പ് നടത്തിയത്. നിലവിലെ നിലപാടിൽ നിന്ന് മുസ്ലിം സംഘടനകൾ പിന്നോട്ട് പോയിട്ടില്ല. സർക്കാർ നടപടികൾ വൈകുന്നത് കൊണ്ടാണ് അനാവശ്യ പരാമർശങ്ങൾ പലരിൽ നിന്ന് ഉയരുന്നത്. ജുഡീഷ്യൽ അന്വേഷണം പൂർത്തിയാക്കാനുള്ള ക്രമീകരണങ്ങൾ സർക്കാർ ചെയ്ത് കൊടുക്കണം. പ്രസംഗിക്കുമ്പോൾ ഓരോരുത്തരും ഓരോ ശൈലി സ്വീകരിക്കും. അത് ലീഗ് കാര്യമാക്കുന്നില്ല.
പി കെ കുഞ്ഞാലിക്കുട്ടി
(മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്)
മുനമ്പം വഖഫ് ഭൂമിയല്ലെന്ന് ആരും പറഞ്ഞിട്ടില്ല. കുടിയൊഴിപ്പിക്കുന്നത് സംബന്ധിച്ചാണ് ചർച്ച. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന തരത്തിലുള്ള പരസ്യ പ്രതികരണത്തിലേക്ക് പോകരുതെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. വഖഫ് ഭൂമിയാണോ അല്ലയോ എന്നത് സംബന്ധിച്ച് സർക്കാർ ഒരു കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. അവരാണ് തീരുമാനം എടുക്കേണ്ടത്.