ആലപ്പുഴയിലെ തേച്ചു മിനുക്കിയ കത്തിയും പാലക്കാട്ടെ രാകി മിനുക്കിയ വടിവാളും എവിടെ പോയി? നിങ്ങളുടെ വടിവാള് കൊണ്ട് ആര് എസ് എസിനെ പ്രതിരോധിക്കാന്‍ കഴിയില്ലെന്ന് അന്നേ പറഞ്ഞതാണ്. ഫാസിസം വടിവാള് കൊണ്ട് ചെറുത്തുതോല്‍പ്പിക്കാവുന്ന ഒന്നല്ല. നിങ്ങള്‍ അരയില്‍ രാകി മിനുക്കിവെച്ച പിച്ചാത്തി കൊണ്ട് അവസാനിപ്പിക്കാന്‍ കഴിയുന്ന ഒന്നല്ല. അതിന് ജനാധിപത്യപരമായ പോരാട്ടം വേണമെന്നും ഞങ്ങള്‍ പറഞ്ഞു. സംയമനം പറയുന്ന പാര്‍ട്ടിയാണെന്നും ചെറുപ്പക്കാരെ സമാധാനം പറഞ്ഞ് അവരുടെ ആവേശത്തെ തല്ലിക്കെടുത്തിയ പാര്‍ട്ടിയാണ് മുസ്ലിം ലീഗെന്ന് നിങ്ങള്‍ കുറ്റപ്പെടുത്തി.
advertisement
Also Read-പോപ്പുലർ ഫ്രണ്ട് ഹർത്താൽ; കേരളത്തോട് കേന്ദ്ര സർക്കാർ റിപ്പോർട്ട് തേടി
ഞങ്ങള്‍ 30സെക്കന്‍ഡ് കൊണ്ട് പ്രതികാരം ചെയ്യുന്നവരാണെന്ന് പോപ്പുലര്‍ ഫ്രണ്ടുകാര്‍ അവകാശപ്പെട്ടു. എന്നിട്ടോ? ഇന്നലെ 47 പേരെ അറസ്റ്റ് ചെയ്തപ്പോള്‍ പ്രതികരിക്കണമെന്ന് പറഞ്ഞ് തേജസ് ഓണ്‍ലൈനില്‍ നിന്നു വിളിച്ചു. എന്തിനാ പ്രതികരിക്കുന്നത് ? നിങ്ങളുടെ പിച്ചാത്തിയില്ലേ? പരേഡിനും കവാത്തിനും ബൂട്ടിനും നിങ്ങളെ രക്ഷപ്പെടുത്താനാവില്ലെന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന പാര്‍ട്ടിയുടെ പേരാണ് ലീഗെന്നും പി കെ ഫിറോസ് പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റിനെത്തുടര്‍ന്ന് മുസ്ലിം ലീഗില്‍ നിന്ന് വരുന്ന ആദ്യ പ്രതികരണങ്ങളിലൊന്നാണ് ഫിറോസിന്‍റേത്. ഫാസിസ്റ്റ് വിരുദ്ധതയുടെ പേരില്‍ പോലും പോപ്പുലര്‍ ഫ്രണ്ടിനെ പിന്തുണക്കേണ്ടതില്ലെന്ന ലീഗ് നിലപാടാണ് ഫിറോസിന്‍റെ പ്രസംഗത്തിലൂടെ വ്യക്തമാവുന്നത്. ജമാ അത്തെ ഇസ്ലാമി ഒഴിച്ചുള്ള സമുദായ സംഘടനകളെല്ലാം പോപ്പുലര്‍ ഫ്രണ്ടിനോട് അനുകൂല നിലപാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലത്തെ ഹര്‍ത്താല്‍ അതിക്രമങ്ങളെ ജമാഅത്തെ ഇസ്ലാമിയും തള്ളിപ്പറഞ്ഞു. ഇതോടെ മുസ്ലിം സമുദായത്തില്‍ പോപ്പുലര്‍ ഫ്രണ്ട് കൂടുതല്‍ ഒറ്റപ്പെടാനാണ് സാധ്യത.
പ്രതിരോധം അപരാധമല്ലെന്ന മുദ്രാവാക്യത്തെ ന്യായീകരിക്കാന്‍ മതചരിത്രം തെറ്റായി ഉദ്ധരിക്കുന്നതിനെതിരെയും വിമര്‍ശനങ്ങളുയരുന്നു. പോപ്പുലര്‍ ജനമഹാസമ്മേളനത്തില്‍ ഹദീസ് തെറ്റായി വ്യാഖ്യാനിച്ച അഫ്സല്‍ ഖാസിമിയുടെ പ്രസംഗത്തെയും പി കെ ഫിറോസ് വിമര്‍ശിച്ചു. പോപ്പുലർ ഫ്രണ്ടും പ്രവാചകനും ഒരു പോലെയാണെന്ന് പ്രസംഗിച്ചു. ശത്രുവിനെ വെറുതെ വിട്ട പ്രവാചകനെ നേരെ കൊല്ലാന്‍ പ്രേരിപ്പിക്കുന്നവനാക്കി. ഇങ്ങനെ ചരിത്രം വളച്ചൊടിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് ആളെ കൊല്ലുന്നതെന്നും ഫിറോസ് പറഞ്ഞു. ഇവരുടെ പ്രസംഗങ്ങള്‍ ആര്‍ എസും എസും ഉപയോഗിക്കുന്നു. 14 നൂറ്റാണ്ടു മുന്‍പുള്ള കാര്യങ്ങളെ ഇപ്പോള്‍ എടുത്തിട്ട് പറയുന്നത് ആർ എസ് എസിന് വളംവെച്ചു കൊടുക്കുകയാണെന്നും പി കെ ഫിറോസ് കുറ്റപ്പെടുത്തി. മുസ്ലിംകള്‍ അക്രമകാരികളെന്ന സംഘപരിവാര്‍ പ്രചാരണത്തിനെ പോപ്പുലര്‍ ഫ്രണ്ട് ശക്തിപ്പെടുത്തിക്കൊടുക്കുകയാണെന്നും വിമര്‍ശനമുണ്ട്.
Also Read-'പോപ്പുലർ ഫ്രണ്ട് ഹർത്താൽ സർക്കാർ പിന്തുണയോടെ'; മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിജെപി
പ്രവാചക കഥകൾ കൊല്ലാൻ പ്രേരിപ്പിക്കുന്നതാക്കി മാറ്റുന്ന പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയം അപകടകരമാണെന്ന് കെ എം ഷാജിയും വിമര്‍ശനം ഉന്നയിച്ചിരുന്നു. എൻ ഡി എഫ് കാലം മുതൽ പോപ്പുലർ ഫ്രണ്ട് തുടരുന്നത് വെട്ടും കുത്തുമാണ്. അഫ്സൽ ഖാസിമി നടത്തിയ പ്രസംഗം ബഹുസ്വര സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുമെന്ന് കെ എം ഷാജി കുറ്റപ്പെടുത്തുന്നു. മതത്തെ കൊല്ലാൻ പ്രേരിപ്പിക്കുന്നതാക്കി മാറ്റുന്നവരെ എത്തിരിക്കേണ്ടത് ഓരോ മുസ്‌ലിം ലീഗുകാരന്റെയും ബാധ്യതയാണെന്നും ഷാജി പറഞ്ഞു.