ഒരിക്കലും നടപ്പിലാവില്ലെന്ന് കരുതിയ പാലം യാഥാർത്ഥ്യമാകുമ്പോൾ അര നൂറ്റാണ്ടിലേറെയായി യാത്രാക്ലേശം അനുഭവിച്ച ഉദുമ നിയോജക മണ്ഡലത്തിലെ മലയോര ജനത ഒന്നടങ്കം ആഹ്ലാദത്തിലാണ്. കഴിഞ്ഞ 55 വർഷക്കാലമായി കടത്തുതോണിയിലൂടെ ആളുകൾ മറുകര എത്തിച്ച പ്രദേശത്താണ് വികസനക്കുതിപ്പായി പാലം നിർമാണം പൂർത്തീകരിച്ചത്. മലയോര ഗ്രാമപഞ്ചായത്തുകളായ മുളിയാറിനേയും, ബേഡഡുക്കയെയും ബന്ധിപ്പിക്കുന്ന റോഡ് പാലത്തിന്റെ നിർമ്മാണത്തിനായി 2023 മെയ് മാസത്തിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് തറക്കല്ലിട്ട് പ്രവർത്തനം ആരംഭിക്കുകയായിരുന്നു.
നാല് സ്പാനുകളും രണ്ട് അബാസുകളുമായി 138 മീറ്റർ നീളത്തിലും ഫുട്പാത്ത് ഉൾപ്പെടെ 12 മീറ്റർ വീതിയിലുമാണ് ചൊട്ട പാലം നിർമ്മിച്ചിരിക്കുന്നത്. പാലത്തോട് ചേർന്ന് മുളിയാർ ഭാഗത്തേക്ക് 800 മീറ്ററിലും ബേഡഡുക്ക പ്രദേശത്തേക്ക് ഒരു കിലോമീറ്റർ ദൂരത്തിലും അപ്പ്രോച്ച് റോഡും നിർമ്മിച്ചു. മേക്കാഡം ടാർ ചെയ്ത റോഡ് പാലത്തിലൂടെ വാഹനങ്ങൾ കടന്നു പോകുമ്പോൾ ഇത് കിഫ്ബിയിലൂടെ കൈവന്ന സ്വപ്ന സാക്ഷാത്കാരം എന്ന് നാട്ടുകാർ പറയുന്നു
advertisement
ചൊട്ട പാലം യാഥാർത്ഥ്യമാകും വരെ അരനൂറ്റാണ്ടിലേറെയായി രണ്ടു ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങൾ മറുകര എത്താനായി ആശ്രയിച്ചത് കടത്തു തോണിയായിരുന്നു. പയസ്വിനി പുഴ കടന്നുള്ള തോണിയാത്ര 2025 ഡിസംബർ മാസം വരെ തുടർന്നു. പാലം യാഥാർഥ്യമായതോടെ കഴിഞ്ഞ 50 വർഷക്കാലമായി ജനങ്ങളെ മറുകര എത്തിച്ച പാലക്കാൽ മോഹനന്റെ തോണി ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്. ജനങ്ങൾ അവിശ്വസനീയം എന്ന് കരുതിയ കാര്യം കിഫ്ബിയിലൂടെ യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലാണ് നാട്ടുകാരെന്ന് ഉദുമ എംഎൽഎ സി.എച്ച്. കുഞ്ഞമ്പു പറഞ്ഞു. എംഎൽഎയുടെ ജന്മസ്ഥലമായ പ്രദേശത്താണ് പാലം ഉയർന്നത്.
ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ കുണ്ടംകുഴി, ചൊട്ട, ദുടുവയൽ, തോണിക്കടവ്, ബത്തക്കുമരി തുടങ്ങി മുളിയാർ ഗ്രാമപഞ്ചായത്തിലെ ഇരിയെണ്ണി, മിന്നംകുളം, കുണിയേരി, ബേപ്പ്, പായം ബോവിക്കാനം തുടങ്ങിയ പ്രദേശങ്ങളിലെ യാത്രക്കാർക്കും ചെട്ടപാലം പ്രയോജനകരമാകും. കൂടാതെ കർണാടകയിലെ മംഗ്ലൂരു, സുള്ളിയ തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള യാത്രയിൽ ബേഡഡുക്ക കാഞ്ഞങ്ങാട് പ്രദേശങ്ങളിൽ നിന്ന് വരുന്നവർക്ക് 10 മുതൽ 17 കിലോമീറ്റർ ദൂരം ചുരുങ്ങി കിട്ടും. പാലത്തിൽ എത്തിയാൽ പയസ്വിനി പുഴയും ഗ്രാമഭംഗിയും കൈകോർത്ത മലയോര കാഴ്ചകളും യാത്രക്കൊപ്പം ആസ്വദിക്കാം.
